കനത്തവേനല്ക്കാലം. ഉഷ്ണം കാരണം എല്ലായിടത്തും സകലരും അത്യധികം ക്ലേശിച്ചു. ഉണക്ക് വര്‍ദ്ധിച്ച് ഇപ്പോള്‍ കത്തുപിടിയ്ക്കും എന്ന അവസ്ഥയായിരുന്നു എങ്ങും. വൃന്ദാവനത്തില്മാത്രം ഉഷ്ണം കുറവായിരുന്നു. കൃഷ്ണന്റേയും, ബലരാമന്റേയും സാന്നിധ്യത്താലാണ് ഇങ്ങനെ വന്നതെന്ന് എല്ലാവര്ക്കും നന്നായിട്ടറിയാം. ശുദ്ധമായ വേനല്‍ക്കാലം വസന്തം പോലെ സുഖകരമായിരുന്നു. വേനലിലും അവിടെ കാട്ടരുവികളുടെ മുഴക്കം നിലനിന്നിരുന്നു. തന്നെയുമല്ല മണ്ണട്ടകളുടെ ശബ്ദം പോലും നിലനിന്നിരുന്നു. പച്ചപ്പുനിറഞ്ഞ അതിസുന്ദരമായ പ്രദേശം. അവിടെ വന്നെത്തിയിരുന്ന കുളിര്‍തെന്നല്‍ കൊണ്ട് ചൂടൊന്നും അറിഞ്ഞിരുന്നില്ലെന്നതാണ് സത്യം. വനത്തിനടുത്തായിരുന്നിട്ടുപോലും അവിടേയ്ക്ക് കാട്ടുതീ തിരിഞ്ഞു നോക്കുകപോലും ഉണ്ടായില്ല.
തീരപ്രദേശത്തെ നനവിനെ സുര്യരശ്മികളാല് ഒപ്പിയെടുത്തിരുന്നില്ല. പുല്ലുകളുടെ പച്ചപ്പും അതേപോലെ നിലനിന്നിരുന്നു. സുഗന്ധമുള്ള നിരവധി പുഷ്പങ്ങള്‍ ഇവിടെ വികസിച്ചുനിന്നിരുന്നു. മൃഗങ്ങളും പക്ഷികളും ശബ്ദിച്ചുകൊണ്ടേയിരുന്നു. വണ്ടുകളുടെ മുരള്‍ച്ചയും കുയിലിന്റെ കൂജനവും ഈപ്രദേശത്തെ ധന്യമാക്കിക്കൊണ്ടിരുന്നു. ഇതായിരുന്നു വേനല്‍ക്കാലത്തുപോലും വൃന്ദാവനത്തിലെ അവസ്ഥ.
ആസമയത്ത് വൃന്ദാവനത്തില്‍ കൃഷ്ണനും, ബലരാമനും മറ്റ്ഗോപന്മാരും ചേര്‍ന്ന് സംഗീതാരാധനചെയ്തു. കൃഷ്ണന്റെ ഓടക്കുഴല്‍ വിളി ആരംഗത്തെ കൊഴുപ്പിക്കുകകൂടിചെയ്തു. ദേവന്മാരും ഗോപാല വേഷത്തില്‍ വന്ന് കേളികളില്‍ പങ്കാളികളായി. വട്ടംചുറ്റികളി, ഓടിക്കളി, തവളച്ചാട്ടം, കണ്ണുപൊത്തിക്കളി എന്നിങ്ങനെ കുട്ടികള്‍ ചെയ്യുന്ന വികൃതികള്‍ ഓരോന്നായി മാറി മാറി അവിടെ അരങ്ങേറുകയായിരുന്നു. ഈനേരം നോക്കിയാണ് പ്രലംഭന് എന്ന അസുരന് അവിടെക്ക് ആരും അറിയാതെ വന്നു കയറിയത്.
കംസന്റെ ഭൃത്യനായ ഇയാള്‍ കൃഷ്ണനേയും ബലരാമനേയും തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു. ഇതെല്ലാം കൃഷ്ണന് മനസ്സിലാക്കി. നമുക്കിനി ദ്വന്ദയുദ്ധം നടത്താം എന്നു പറഞ്ഞ് കൃഷണനും ബലരാമനും രണ്ടു പക്ഷത്ത് നിന്ന് യുദ്ധംതുടങ്ങി. പ്രലംഭന് കൃഷ്ണന്റെ പക്ഷത്തായിരുന്നു. ഒടുവില്‍ കൃഷ്ണന്റെ പക്ഷം തോറ്റു. യുദ്ധാരംഭത്തില്‍ വച്ചിരുന്ന വ്യവസ്ഥ പ്രകാരം ബലരാമനെ തോളിലേറ്റിയത് പ്രലംഭനായിരുന്നു. ബലരാമന്റെ ഭാരം ക്രമേണ കൂടിവന്നു. മുഷ്ടി ചുരുട്ടി തലക്കിടിച്ചായിരുന്നു ബലരാമന് പ്രലംഭനെ വകവരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: