അമ്പലപ്പുഴ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിന്‍വാതില്‍ നിയമനം സജീവമാകുന്നു. യുഡിഎഫ് നേതാവിന്റെ നേതൃത്വത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിയമിച്ചത് നാലോളം പേരെ. പാര്‍ട് ടൈം സ്വീപ്പര്‍ ഒഴിവിലേക്കാണ് നിയമനം നടന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ വിഭാഗത്തില്‍ മാത്രം നടന്നത് ഏഴോളം നിയമനങ്ങളാണ്. പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങളോടെ താത്കാലിക ഹോസ്റ്റല്‍ ക്ലീനിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരെയും പതിനായിരങ്ങള്‍ പടിവാങ്ങിയാണ് ഒരു നേതാവിന്റെ അറിവോടെ നിയമനം നടക്കുന്നത്. 4,850 രൂപ ബേസിക് ശമ്പളത്തില്‍ നാലു മണിക്കൂര്‍ സമയമാണ് ജോലി ചെയ്യേണ്ടത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണകാലത്ത് എല്‍ഡിഎഫ് നേതാവായിരുന്ന ഇയാള്‍ ഭരണം മാറിയതോടെ യുഡിഎഫില്‍ എത്തിയാണ് നിയമന തട്ടിപ്പ് സജീവമായത്. നിലവില്‍ വര്‍ഷങ്ങളായി ഒരു തൊഴിലിനായി എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ കാത്തിരിക്കുമ്പോഴാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നത്. ഒരു നിയമനത്തിന് 50,000 മുതല്‍ ഒരുലക്ഷം വരെയാണ് പടി വാങ്ങുന്നത്. ഇതിനെതിരെ പ്രതികരിക്കുന്ന ജീവനക്കാരെ സ്ഥലംമാറ്റും എന്ന ഭീഷണിയും മുഴക്കുന്നതിനാല്‍ ആര്‍ക്കും രേഖാമൂലം പരാതി പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: