മഹാന്
പെരുന്നയില്‍ കഥകളി അവതരിപ്പിക്കുവാന്‍ ചെന്നപ്പോഴാണ് മന്നത്ത് പത്മനാഭന് എന്ന മഹാനെ അടുത്തുകാണുവാന്‍ ഇടവന്നത്. തിരുവിതാംകൂര്‍ മുഴുവന്‍ നിറഞ്ഞ് നിന്നിരുന്ന ആ മഹാപ്രതിഭയെ കാണാനായതില്‍ വലിയ സന്തോഷമാണ് തോന്നിയത്. നായര്‍ സര്‍വ്വിസ് സൊസൈറ്റി, വൈക്കം സത്യഗ്രഹം എന്നിവയുടെ നല്ല സംഘാടകനായിരുന്നു മന്നം. തന്റെ പേരിനൊപ്പം ഉണ്ടായിരുന്ന പിള്ള സ്ഥാനം ഉപേക്ഷിച്ചത് അക്കാലത്തെ വലിയകാര്യംതന്നെയായിരുന്നു.
1930 ന്ശേഷം ഉത്തരേന്ത്യന്‍ പര്യടനത്തിലായിരുന്നതിനാല്‍ കുറേക്കാലം കഴിഞ്ഞ് വന്നപ്പോള്‍ എന്‍. എസ്. എസ് സ്കൂളില്‍ ഒരു പരിപാടിക്ക് എന്നേയും ഒപ്പമുണ്ടായിരുന്ന രാഗിണിയേയും ക്ഷണിച്ചിരുന്നു. മലയാളികള്‍ക്ക് ഞങ്ങളെ പരിചയപ്പെടുത്തിത്തന്ന ഒരു വേദികൂടിയായിരുന്നു അത്.
പിന്നീട് കോട്ടയത്ത് നടന്ന എന്‍, എസ്. എസ് യോഗത്തില്‍ ഞങ്ങളുടെ പരിപാടികൂടി നടത്തുവാന്‍ അവസരം തന്നു. അതാകട്ടെ ഒരിക്കലും മറക്കാനാകില്ല. പരിപാടികഴിഞ്ഞ് സദസ്സിന് ഞങ്ങളെ ഭംഗിയായി പരിചയപ്പെടുത്തിത്തന്നത് മറക്കാനാവാത്ത അനുഭവമായിരുന്നു. കുചേല- കൃഷ്ണ സമാഗമംപോലെ ഒന്നായിരുന്നു അത്. എന്റെ കേമത്തത്താലല്ല, മറിച്ച് അദ്ദേഹത്തിന് കലയോടുള്ള അദമ്യമായ സ്നേഹവും ആദരവിനാലുമാണ് അങ്ങനെ ചെയ്തത്.
കുറച്ചു തവണയെ അദ്ദേഹവുമായി കൂടിക്കാഴ്ച തരമായിട്ടുള്ളൂ. അതെല്ലാം മറക്കാനാവാത്ത അനുഭവമാണ് തന്നിരുന്നത്. ആലോചനാ പൂര്‍വ്വമായ മറുപടി, നാം പറയുന്നവ സശ്രദ്ധം കേള്‍ക്കല്‍, സമയനിഷ്ഠ, നല്ലമനസ്, സഹനശക്തി, സമരചതുരത എന്നിവയാല്‍ സമ്പന്നമാണ് അദ്ദേഹം.മലയാളികളുടെ ഉന്നമനത്തിനായി സുധീരം പോരാടിയ മഹാന്, ഞാന്‍കണ്ട ബഹുമുഖവ്യക്തിത്വമുള്ള അപൂര്‍വ്വ പ്രതിഭയാണദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: