കാല്‍നൂറ്റാണ്ടിനിപ്പുറം വീണ്ടും ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ 40 വര്‍ഷത്തെ പ്രവര്‍ത്തനാനുഭവം സമ്മാനിച്ച സാംസ്കാരിക അവബോധവും, ഒരു സംഘടന എന്ന നിലയില്‍ ആര്‍ജ്ജിച്ച ഉള്‍ക്കരുത്തും സമൂഹം അഭിമുഖീകരിക്കുന്ന കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങളെ ജനസമക്ഷം അവതരിപ്പിക്കുവാനും ഗൗരവപൂര്‍ണ്ണമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കി പരിഹാരം തേടുവാനും തപസ്യയെ പ്രാപ്തമാക്കിയിരിക്കുന്നു.
സാംസ്കാരികജീര്ണ്ണതയില്പെട്ട് അപഥസഞ്ചാരം നടത്തുന്ന കേരള ജനസമൂഹത്തിന് അതിന്റെ പാരമ്പര്യ സംസ്കാര സ്രോതസ്സുകളെ അറിയുവാനും, അധികാരവും പണവും പദവിയും മാത്രം ഉന്നംവയ്ക്കുന്നവരുടെ ദുഷ്ചെയ്തികളിലൂടെ വികലമാകുന്ന സാംസ്കാരിക അന്തരീക്ഷത്തെ തുറന്നുകാട്ടുവാനും തപസ്യ ഈ യാത്രയില്‍ ഉയര്‍ത്തുന്ന മൂന്ന് സന്ദേശങ്ങളാണ് ‘എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്കാരം’. ആധുനികതാനാട്യത്തിന്റെ വിവേകരാഹിത്യത്താല് നമുക്ക് നഷ്ടമാകുന്നത് നമ്മുടെ അമൂല്യമായ മാതൃഭാഷയും അത് സൃഷ്ടിക്കുന്ന അഭൗമമായ ചൈതന്യവുമാണ്. ധിഷണാ വൈഭവത്തിലും സൗന്ദര്യബോധത്തിന്റെ സാക്ഷാത്കാരത്തിലും ഏത് യൂറോപ്യന്‍ കലാസാഹിത്യമഹാരഥന്മാരെയും വെല്ലാന്‍ കഴിയുന്ന മഹാമനീഷികളായ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സംഭാവനകളും നമുക്ക് ആസ്വദിക്കാന്‍ പറ്റാതെ പോകുന്നു. വരുംതലമുറകളെ കരുപ്പിടിപ്പിക്കുവാനും അവരുടെ സര്‍ഗ്ഗശേഷിയെ വളര്‍ത്തുവാനും പര്യാപ്തമായവയാണ് അവ.
തീരദേശയാത്രയില്‍ നമ്മുടെ മനോഹരമായ കടല്‍ തീരങ്ങള്‍ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങളെ അനാവരണം ചെയ്യുവാനാണ് തപസ്യ ശ്രമിക്കുന്നത്. വര്‍ഗ്ഗീയവല്‍ക്കരണ ശ്രമങ്ങളും ഭീകരപ്രവര്‍ത്തനത്തിനുളള നിഗൂഢതാവളങ്ങളും തീരദേശത്തിന്റെ തീരാശാപമായി മാറിക്കൊണ്ടിരിക്കുന്ന അസ്ഥയ്ക്ക് നിത്യമായ പരിഹാരം കണ്ടെത്തുവാനും കടലോര ജനതയുടെ സൈ്വരജീവിതം യാഥാര്‍ത്ഥ്യമാക്കുവാനും ജനമനസ്സ് ഉണരേണ്ടതുണ്ട്. തപസ്യ അതുകൊണ്ടുതന്നെ ഈ യാത്ര ഒരു പവിത്ര കര്‍മ്മമായി കണ്ട് തീരഭൂവിന്റെ നഷ്ടചൈതന്യത്തെ വീണ്ടെടുക്കുന്ന യജ്ഞമായി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയാണ്.
സാംസ്കാരിക തീര്‍ത്ഥാടനത്തിന്റ രണ്ടാം ഘട്ടം സഹ്യാദ്രി യാത്രയാണ്. നമ്മുടെ പ്രകൃതിയെ രക്ഷിക്കുന്നതിന് മലയാളിക്ക് സമര്‍പ്പിക്കുന്ന ഒരുണര്‍ത്ത് പാട്ടായിരിക്കും ഈ യാത്ര. മരമരിഞ്ഞും മലയരിഞ്ഞും പ്രചണ്ഡമായി മുന്നേറുന്ന ആര്‍ത്തിപണ്ടാരങ്ങളുടെ ദുര ശമിപ്പിക്കുവാനും മനുഷ്യമനസ്സുകളെ സഹ്യാദ്രിയെന്ന മഹാമേരുവിന്റെ ജൈവാമൃതശേഖരത്തിന്റെ മനോഹാരിത തുറന്നു കാട്ടുന്നതിനുമാണ് ഈ യാത്ര. സംസ്കാരത്തിന്റെ നിധികുംഭങ്ങള്‍ മാത്രമല്ല സഹ്യന്, അത് നമ്മുടെ പാരിസ്ഥിതിക സംരക്ഷണത്തിനുള്ള ഈശ്വരന്റെ വരദാനമാണ് എന്നും തിരിച്ചറിയേണ്ടതുണ്ട്.
ഈ യാത്രകളിലൂടെ സംഘടിപ്പിക്കപ്പെടുന്ന 20ഓളം മഹാസമ്മേളനങ്ങളും യാത്രയോടൊപ്പം സഞ്ചരിക്കുന്ന കലാകാരന്മാര് അവതരിപ്പിക്കുന്ന മനസ്സുണര്‍ത്തുന്ന പരിപാടികളും, വേദികളില്‍ ആദരിക്കപ്പെടുന്ന ഓരോ പ്രദേശത്തെയും കലാസാഹിത്യ പ്രമുഖരുടെ സാന്നിദ്ധ്യവും, ചെറുസ്വീകരണങ്ങളും എല്ലാംകൂടി സൃഷ്ടിക്കാന്‍ പോകുന്നത് തികച്ചും ജീവസ്സുറ്റ ഒരു സാംസ്കാരിക പൈതൃകത്തിന്റെ നവോത്ഥാനമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: