അമ്പലപ്പുഴ: പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ പറവൂര്‍, പുറക്കാട് ഭാഗങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. പുറക്കാട് അക്രമം നടത്തിയ ഡിവൈഎഫ്ഐ ഗുണ്ടാസംഘം കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടുമണിയോടെയാണ് വീടുകള്‍, വാഹനങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവയ്ക്കുനേരെ അക്രമം നടത്തിയത്. പറവൂര്‍ തൂക്കുകുളം ഭാഗത്ത് പ്രവീണ്‍ ഭവനില്‍ ലക്ഷ്മണന്, ചക്കാലയ്ക്കല്‍ പി.ജെ. ജോസഫ്, പ്രിയന് കൂട്ടല, അയ്യങ്കാര്‍ വളപ്പില്‍ കുട്ടപ്പന്, ബൈജു എന്നിവരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെയാണ് അക്രമം നടന്നത്.
ലക്ഷ്മണന്റെ വീട്ടിലെ ഗേറ്റ് പൊളിച്ച് അകത്തുകയറിയ സംഘം വീട്ടുവളപ്പിലെ വാഴക്കൃഷി മുഴുവന്‍ വെട്ടി നശിപ്പിച്ചു. കുടാതെ ജോസഫിന്റെ വീട്ടിലെ വാഴയും വെട്ടി നശിപ്പിച്ചു. പ്രിയന്റെ വീട്ടില്‍ എത്തിയ സംഘം ഇവിടുത്തെ മതില് തകര്‍ത്തശേഷം വീട്ടില്‍ തൂക്കിയിരുന്ന സ്റ്റാര്‍ എടുത്ത് ദൂരെയെറിഞ്ഞു. കുട്ടപ്പന്റെ അടച്ചിട്ട വീട്ടിലെ ജനല്ച്ചില്ലകളും ബൈജുവിന്റെ വീട്ടിലെ മതിലും ജനല്‍ച്ചില്ലുകളും വാഴകളും നശിപ്പിച്ചു.
പുറക്കാട് സാമൂഹ്യവിരുദ്ധരുടെ മറവില്‍ അക്രമങ്ങല്‍ സംഘടിപ്പിച്ചത് ഡിവൈഎഫ്ഐ ഗുണ്ടാസംഘം. ആനന്ദേവരം ഭാഗത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട് ആക്രമിച്ച സംഘം ബിഎംഎസ്, ബിജെപി സംഘടനകളുടെ കൊടിമരങ്ങളും തകര്‍ത്തു. ആനന്ദേശ്വരം ഭാഗത്ത് ദേ#ീയ പാതയിലുള്ള കാരാത്ര വീട്ടില്‍ കുട്ടന്‍പിള്ളയുടെ മതില് തകര്‍ത്ത സംഘം സമീപത്തെ കൊച്ചുപറമ്പില്‍ രാജീവിന്റെ വീടുപണിക്കായി സൂക്ഷിച്ചിരുന്ന ഇഷ്ടികകള്‍ ദേശീയ പാതയിലേക്ക് വലിച്ചെറിഞ്ഞു. ഇതിനുശേഷം കൊച്ചുകടൂര് വീട്ടില്‍ തമ്പാന്റെ വീടിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു.
തമ്പാന്റെ ഭാര്യ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തുടര്‍ന്ന് ദേശീയ പാതയില്‍ പാര്‍ക്കുചെയ്തിരുന്ന വാഹനങ്ങളുടെ ഗ്ലാസുകളും സംഘം തകര്‍ത്തു. ഇതേസംഘം തന്നെ തോട്ടപ്പള്ളിയിലെ ഓട്ടോസ്റ്റാന്‍ഡിലെ ബിഎംഎസ് കൊടിമരം, കൊട്ടാവളവിലെ ബിജെപി കൊടിമരം എന്നിവയും തകര്‍ത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി ആനന്ദേശ്വരം ഭാഗത്ത് ഡിവൈഎഫ്ഐ ഗുണ്ടാസംഘങ്ങള്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പരാതിയുണ്ട്.
സിപിഎം നേതാവായ കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മകന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് ബിഎംഎസ് നേതാക്കള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്കി. പ്രതികളെ രക്ഷിക്കാന്‍ സിപിഎം- സിപിഐ നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇതിനു മുന്നോടിയായി അക്രമി സംഘത്തെ ദുരെസ്ഥലങ്ങളിലെ ബന്ധുവീടുകളിലേക്ക് മാറ്റിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: