ജസ്റ്റിസ് രാമചന്ദ്രന് നായര്‍ അദ്ധ്യക്ഷനായുള്ള സംസ്ഥാന ജീവനക്കാരുടെ ശമ്പള-പെന്ഷന് പരിഷ്കരണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ജീവനക്കാരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ആവശ്യം എന്‍ജിഒ സംഘ് ഉയര്‍ത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രത്യേകിച്ച് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നവര്‍ ജോലിയോട് തീരെ ആത്മാര്‍ത്ഥത കാണിക്കാതെ ശമ്പളം പറ്റുന്നവരാണ് എന്ന ധാരണ പൊതുവെ നിലവിലുണ്ട്. ഇപ്പോള്‍ കമ്മീഷന് പറയുന്നത് ശമ്പളം ഹാജറിന്റെയും സ്ഥാനക്കയറ്റം കാര്യക്ഷമതയുടെയും അടിസ്ഥാനത്തിലാകണമെന്നുമാണ്. പൊതുഅവധികള്‍ വെട്ടിക്കുറയ്ക്കണം, ജീവനക്കാരുടെ പ്രവര്‍ത്തനം മാസംതോറും വിലയിരുത്തുക, അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ സെക്രട്ടറിയേറ്റിനെയും ഉള്‍പ്പെടുത്തുക, അനാവശ്യ ഡെപ്യൂട്ടേഷന് അവസാനിപ്പിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ മറ്റ് ശുപാര്‍ശകള്‍.
നാല്‍പ്പതിനായിരത്തോളം അധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതോടൊപ്പം സിവില്‍ സര്‍വീസിന്റെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കുന്ന നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. 285 പ്രവൃത്തി ദിനങ്ങള്‍ ഉറപ്പുവരുത്തണം എന്ന കമ്മീഷന്റെ ശുപാര്‍ശയും ജീവനക്കാര്‍ക്ക് സ്വീകാര്യമല്ല. ഡ്രൈവര്‍മാര്‍ തങ്ങളുടെ ജോലി നിര്‍വഹിച്ചശേഷം അഞ്ചുമണിവരെ വെറുതെ ഇരിക്കുന്നത് തടയാനാണ് അവരെ ഡ്രൈവര്‍-കം-പ്യൂണ്‍ ആക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. ലാഭകരമല്ലാത്ത സ്കൂളുകള്‍ പൂട്ടുകയും അധ്യാപകരെ പുനര്‍വിന്യസിക്കുകയോ അധ്യാപകബാങ്കിലേക്ക് ചേര്‍ക്കുകയോ ചെയ്യുക എന്നുള്ളത് സ്വകാര്യമേഖലാ സ്കൂളുകാരുടെ അപ്രമാദിത്വത്തിന് തടയിടുന്നതിനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തോന്നുമ്പോലെ വരികയും പോകുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിന് തടയിടാനാണ് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം വന്നത്. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ നീങ്ങുന്നില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമത ഇല്ലാത്തവരാണ് എന്നുമുള്ള പൊതുധാരണ നീക്കാനാണ് പഞ്ചിങ്. പഞ്ചിങ് നിര്‍ബന്ധമാക്കിയാല്‍ വൈകിവരുന്നവരുടെയും നേരത്തെ പോകുന്നവരുടെയും ശമ്പളം വെട്ടിക്കുറയ്ക്കും.
മുഴുവന്‍ ജീവനക്കാര്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഉദ്യോഗക്കയറ്റത്തിന് സീനിയോറിറ്റി മാത്രമല്ല മികവും പരിശോധിക്കണം. കാഷ്വല്‍ ലീവ് 20 ല്‍ നിന്നും 15 ആയി കുറയ്ക്കണം. പൊതു അവധി ദിനങ്ങള്‍ 25 ല്‍നിന്ന് 15 ആക്കണം, ഇതില്‍ 15 എണ്ണം അവധിയും 10 എണ്ണം നിയന്ത്രിത അവധിയും ആക്കണം മുതലായ നിര്‍ദ്ദേശങ്ങളും കമ്മീഷന് മുന്നോട്ടുവെച്ചിട്ടുണ്ട്. സ്കൂള്‍ തലത്തില്‍ പ്രത്യേകിച്ച് മാനേജ്മെന്റ് സ്കൂള്‍ തലത്തില്‍ നിരവധി നിയന്ത്രണങ്ങള്‍ അത്യാവശ്യമാണ്. സ്കൂളുകളെ സംയോജിപ്പിച്ച് ഒന്നാക്കുക, എയ്ഡഡ് മേഖലയിലെ അനാവശ്യ നിയമനങ്ങള്‍ പരിശോധിക്കുക, കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്ന സ്കൂളുകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുക എന്നീ നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.നേടിയെടുത്ത അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയില്ലെന്നും അവധികള്‍ വെട്ടിക്കുറയ്ക്കാനാകില്ലെന്നും നാല്‍പ്പതിനായിരത്തോളം അധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതടക്കം നിരവധി നിര്‍ദ്ദേശങ്ങളെ എന്‍ജിഒ സംഘ് എതിര്‍ക്കുന്നു. ജീവനക്കാരുടെ കാര്യക്ഷമതയെപ്പറ്റി വേവലാതിപ്പെടുന്ന കമ്മീഷന് തസ്തികകള്‍ വെട്ടിക്കുറക്കുന്നതും നിയമനങ്ങള്‍ മരവിപ്പിക്കുന്നതുമായ സര്‍ക്കാര്‍ നടപടികളെക്കുറിച്ച് നിശബ്ദതപാലിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാഷ്വല്‍ ലീവും അപ്രഖ്യാപിത അവധികളും ലഭിക്കുന്നുണ്ട്. ജോലിക്ഷമത തീരെയില്ലാത്ത ചിലര്‍ അവകാശങ്ങളെപ്പറ്റി മാത്രം ശ്രദ്ധാലുക്കളാണ്. അധികാരത്തില്‍ എങ്ങനെ തുടരണം എന്നുമാത്രം വേവലാതിപ്പെടുമ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധ അര്‍ഹിക്കേണ്ട നിരവധി മേഖലകള്‍ക്ക് ശ്രദ്ധ കിട്ടാതെ പോകുന്നുവെന്നത് വാസ്തവമാണ്. പക്ഷെ ജസ്റ്റിസ് രാമചന്ദ്രന് നായരുടെ ശുപാര്‍ശകള്‍ പലതും പ്രത്യക്ഷത്തില്‍ സ്വീകാര്യമാണ്. എന്നാല്‍ മാറിമാറിവരുന്ന സര്‍ക്കാരുകളുടെ നിസ്സംഗതയാണ് ജീവനക്കാരെ നിഷ്ക്രിയരും അച്ചടക്കമില്ലാത്തവരുമാക്കി മാറ്റുന്നതെന്ന സത്യം വിസ്മരിച്ചുകൂടാ. ജീവനക്കാര്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ നഷ്ടം സാധാരണ ജനങ്ങള്‍ക്കാണെന്ന വസ്തുത സര്‍ക്കാര്‍ കാണാതെ പോകുന്നു. കേന്ദ്ര സര്‍വീസില്‍ നിലനില്‍ക്കുന്ന കാര്യക്ഷമത സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളില്ല. സ്കൂളുകളില്‍-പ്രത്യേകിച്ച് എയ്ഡഡ് മേഖലയില്‍ കടുത്ത അനീതി നിലനില്ക്കുന്നു. വകുപ്പുകള്‍ സമുദായാടിസ്ഥാനത്തില്‍ വിഭജിച്ച് വിദ്യാഭ്യാസ വകുപ്പ് മുസ്ലിംലീഗിന് തീറെഴുതിയപ്പോള്‍ മലപ്പുറം മാത്രം പുരോഗമനപാതയിലാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് കൊള്ളേണ്ടത് കൊള്ളുകയും തള്ളേണ്ടത് തള്ളുകയുമാണ് വേണ്ടത്. കമ്മീഷന് റിപ്പോര്‍ട്ട് കണ്ണുമടച്ച് അംഗീകരിക്കുകയോ അപ്പാടെ നിരസിക്കുകയോ ചെയ്യരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: