ന്യൂദല്‍ഹി: ഭാരതത്തില്‍ അസഹിഷ്ണുതയില്ലെന്ന് പ്രശസ്ത ഹിന്ദി ഗായകന് അദ്നന് സമി. ഭാരത പൗരത്വം ലഭിച്ച ശേഷം പ്രതികരിക്കുകയായിരുന്നു സമി. പാക് സ്വദേശിയായ അദ്നന് സമിക്ക് പുതുവര്‍ഷ സമ്മാനമായാണ് കേന്ദ്രസര്‍ക്കാര്‍ ഭാരത പൗരത്വം നല്‍കിയത്.
നോര്‍ത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവില് നിന്നും അദ്നന് സമി പൗരത്വ സര്‍ട്ടിഫിക്കറ്റ് വാങ്ങി. ഭാര്യ റോയയും ഒപ്പമുണ്ടായിരുന്നു.
ഈ രാജ്യത്ത് അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ എനിക്ക് പൗരത്വം ലഭിക്കുമായിരുന്നോയെന്ന് സമി മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു. എനിക്കൊരിക്കലും അസഹിഷ്ണുത നേരിടേണ്ടിവന്നിട്ടില്ല. ഭാരതത്തില്‍ അസഹിഷ്ണുത ഇല്ല എന്നതാണ് ഏറ്റവും സത്യമായ കാര്യം, സമി പറഞ്ഞു.
ഭാരത പൗരത്വം ലഭിച്ചതില്‍ താന്‍ വലിയ സന്തോഷവാനാണ്. കേന്ദ്രസര്‍ക്കാര്‍ അതിമനോഹരമായ ഒരു സമ്മാനമാണ് എനിക്ക് നല്‍കിയത്, സമി പറഞ്ഞു.
ഭാരതത്തിലെയും പാക്കിസ്ഥാനിലെയും ബിരിയാണിക്ക് ഒരേ സ്വാദാണെന്നും രണ്ടു നാട്ടില്‍ നിന്നും ബിരിയാണി കഴിച്ചിട്ടുണ്ടെന്നും ഭാരത പൗരത്വം ലഭിച്ചതിനെപ്പറ്റിയുള്ള ചോദ്യത്തിന് ഹാസ്യരൂപേണ സമി മറുപടി നല്കി. ഭാരത പൗരത്വം സ്വീകരിച്ചതിനെപ്പറ്റി പാക്കിസ്ഥാനില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നും എന്നാല്‍ തന്റെ കുടുംബത്തിന് ഭാരതത്തോടുള്ള സ്നേഹം മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സമി പറഞ്ഞു.
അയല്‍ക്കാരനെ സ്നേഹിക്കുക എന്ന തത്വത്തിലാണ് താന്‍ വിശ്വസിക്കുന്നത്. മോദിയുടെ ലാഹോര്‍ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം ശക്തിപ്പെടുത്തും, ലാഹോറില്‍ ജനിച്ച അദ്നന് സമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: