തൊടുപുഴ: തപസ്യ കലാസാഹിത്യവേദി ഒരുക്കുന്ന സാംസ്കാരിക തീര്‍ത്ഥയാത്രയ്ക്ക് നാളെ തുടക്കമാകും. ‘എന്റെ ഭാഷ എന്റെ ഭൂമി എന്റെ സംസ്കാരം’എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കേരളത്തിലെ സാംസ്കാരിക നായകര്‍ യാത്രയ്ക്ക് ഒരുങ്ങുന്നത്. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ തപസ്യ കലാസാഹിത്യവേദി മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സാംസ്കാരിക തീര്‍ത്ഥയാത്രയുടെ രജത ജൂബിലിയും തപസ്യയുടെ നാല്പതാം വാര്‍ഷികവും പ്രമാണിച്ചാണ് തീര്‍ത്ഥയാത്ര നടത്തുന്നത്.
കന്യാകുമാരി മുതല്‍ ഗോകര്‍ണംവരെ സാഗരതീരം വഴിയും ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ സഹ്യാദ്രിതീരം വഴിയും രണ്ട് ഘട്ടമായി മുപ്പത് ദിവസം കൊണ്ട് കേരളത്തെ പ്രദക്ഷിണം ചെയ്യുന്ന തീര്‍ത്ഥയാത്രയാണ് നടക്കുന്നത്. ആദ്യഘട്ടത്തിന് നാളെ കന്യാകുമാരിയില്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് തിരിതെളിക്കും. പരിപാടിയില്‍ പ്രശസ്ത സംഗീതജ്ഞന് ഗംഗൈ അമരന് മുഖ്യാതിഥിയാകും. തീരദേശ ജില്ലകള്‍ വഴി നീങ്ങുന്ന സാഗരതീര തീര്‍ത്ഥയാത്ര പതിനേഴ് ദിവസം കൊണ്ട് ഗോകര്‍ണത്ത് എത്തിച്ചേരും.
വിവിധ ജില്ലകളില്‍ പന്ത്രണ്ട് കേന്ദ്രങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കും. യാത്രയിലുടനീളം സംഘടിപ്പിച്ചിരിക്കുന്ന യോഗങ്ങളില്‍ അതാത് പ്രദേശങ്ങളിലെ കലാസാഹിത്യ രംഗത്തുള്ളവരെ ആദരിക്കും. തീര്‍ത്ഥയാത്രയ്ക്ക് കാവാലം നാരായണപണിക്കര്‍, കവി എസ് രമേശന് നായര്‍, പ്രൊഫ.തുറവൂര്‍ വിശ്വംഭരന്, പി നാരായണക്കുറുപ്പ്, മങ്കൊമ്പ് ഗോപാലകൃഷ്ണന്, മാടമ്പ് കുഞ്ഞുക്കുട്ടന്, എന്‍ കെ ദേശം, സംഗീത സംവിധായകന് രാജാമണി തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കും.
സംസ്ഥാനത്തുടനീളം 250 കേന്ദ്രങ്ങളില്‍ യാത്രയ്ക്ക് സ്വീകരണമൊരുക്കും. ബോളിവുഡ് താരം മുകേഷ് ഖന്ന, എം കെ സാനു, എം ലീലാവതി, എം കെ അര്ജ്ജുനന് തുടങ്ങി അനേകം കലാകാരന്മാരുടെയും സാഹിത്യകാരന്മാരുടെയും സാന്നിദ്ധ്യം വിവിധ സമ്മേളനങ്ങളിലുണ്ടാകും. തെരുവ്നാടക സംഘമടക്കം നാല്പതംഗങ്ങളാണ് യാത്രയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: