ചെറുതോണി: അസമയത്ത് വാഹനം കടത്തി വിടാത്തതിന്റെ പേരില്‍ ഡ്യൂട്ടിയിലിരുന്ന വനം വകുപ്പ് വാച്ചറെ മര്‍ദ്ദിച്ചു. കാറിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച രാത്രി 11.30 ഓട് കൂടി കൂട്ടക്കുഴി കന്നിഏലം പ്രോജക്ടിന് സമീപത്തെ വനംവകുപ്പിന്റെ ചെക്പോസ്റ്റിലാണ് സംഭവം. മര്‍ദ്ദനത്തില്‍ പരുക്കേറ്റ വാച്ചര്‍ പി.രഞ്ജിത്തിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ റെയിഞ്ചിന് കീഴിലുളള മണിയാറന്‍കുടി ചെക്പോസ്റ്റിലാണ് രഞ്ജിത്ത് ജോലി ചെയ്യുന്നത്. കൂട്ടക്കുഴി കന്നിഏലം പ്രോജക്ടിലൂടെ പരിചയം ഇല്ലാത്ത വാഹനങ്ങള്‍ അസമയത്ത് കടത്തിവിടാറില്ല. അതിനാലാണ് വാഹനം തടഞ്ഞത്. ഇതേ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനിടെയാണ് രഞ്ജിത്തിന് പരുക്കേറ്റത്. സംഭവത്തിന് ശേഷം യാത്രക്കാര്‍ തിരികെ പോയതായി രഞ്ജിത്ത് പറഞ്ഞു. ഇടുക്കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: