പാട്ന: ക്രമസമാധാനപ്രശ്നത്തെച്ചൊല്ലി ബീഹാറിലെ മഹാസഖ്യം ഉലയുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് എന്‍ജിനീയര്‍മാര്‍ അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടതാണ് വിവാദമായത്. ആര്‍ജെഡി നേതാക്കള്‍ ഇതിന് മുഖ്യമന്ത്രി നിതീഷ്കുമാറിനെ പരസ്യമായി കുറ്റപ്പെടുത്തി. ഇതിന് നിതീഷിന്റെ ജനതാദള്‍ തിരിച്ച് ചുട്ടമറുപടി നല്‍കുയും ചെയ്തു.
ഇതിനൊപ്പം അധികാരം കൈപ്പിടിയില്‍ ഒതുക്കാന്‍ ലാലു ശ്രമിച്ചതും വിവാദം മുറുകാന്‍ ഇടയാക്കി. എവിടെയെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ തന്നെ നേരിട്ട് വിളിക്കാനും താന്‍ അവ പരിഹരിച്ചുകൊള്ളാമെന്നും ലാലു, മുഖ്യമന്ത്രിയെ മറികടന്ന് പ്രസ്താവനയിറക്കുകയും ചെയ്തു. ഇത് പോര് രൂക്ഷമാക്കി.
നിതീഷിന് ആരുടേയും ഉപദേശം ആവശ്യമില്ലെന്നായിരുന്നു ദള്‍ നേതാവ് സഞ്ജയ്കുമാര്‍ സിംഗിന്റെ തിരിച്ചടി. ഇത് ലാലുവിന് പരസ്യമായ അവഹേളനമായും മാറി.
സംഭവം കത്തിക്കയറിയതോടെ ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ പരസ്പരം വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും തങ്ങളുടെ നേതാക്കളെ ന്യായീകരിച്ചും ഇറങ്ങിയതോടെ സഖ്യത്തിലെ ഭിന്നത മറനീക്കി. ലാലുവിന് ഭരണത്തില്‍ മുന്‍കൈ കിട്ടിയ സാഹചര്യത്തില്‍ ഇനി ലാലുവിന്റെ പിന്‍സീറ്റ് ഭരണമാകും നടക്കുകയെന്ന് നേരത്തെ തന്നെ സംശയം ഉയര്‍ന്നിരുന്നു.
അതാണിപ്പോള്‍ സംഭവിച്ചുതുടങ്ങിയതും. പ്രശ്നമുണ്ടെങ്കില്‍ മന്ത്രിയോ എംഎല്‍എയോ പോലുമല്ലാത്ത തന്നെ നേരിട്ടുവിളിക്കാനാണ് ലാലുപ്രസാദ് യാദവിന്റെ ജനങ്ങളോടുള്ള നിര്‍ദ്ദേശം. ഇതിനോട് നിതീഷ് നേരിട്ട് പ്രതികരിച്ചിട്ടില്ല. എങ്കിലും അദ്ദേഹം തന്റെ അനുയായികളെക്കൊണ്ട് പ്രതികരിപ്പിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: