ഏലപ്പാറ: ഏലപ്പാറയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ആറ് വയസുകാരനുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്ക്. ചികിത്സ ലഭ്യമല്ലാത്തതിനാല്‍ ഒരാള്‍ ഒഴികെ ബാക്കിയെല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏലപ്പാറ മുന്‍ പഞ്ചായത്ത് മെമ്പറുടെ മകള്‍ സനം ജോഷി(23)നെയാണ് ആദ്യം തെരുവുനായ ആക്രമിക്കുന്നത്. കോഴിക്കാനം പള്ളിയുടെ പ്രദക്ഷിണത്തിന്റെ ഭാഗമായി ഏലപ്പാറ ടൗണില്‍ എത്തിയതായിരുന്നു സനം. ആക്രമണത്തില്‍ യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. തന്റെ ആറ് വയസ്സുകാരനായ മകനെ നായ ആക്രമിക്കുന്നത് കണ്ട് രക്ഷയ്ക്കെത്തിയ ഏലപ്പാറ മൂലങ്കല് സുധീഷിനും മകന് ബിന്ഷാധിനും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഏലപ്പാറ സ്വദേശികളായ തങ്കമ്മ (30) ,വര്‍ഗ്ഗീസ് (57),ചെല്ലദുരൈ (25),അന്ബയ്യ (65) എന്നിവര്‍ക്കും നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. കാവുകുളം എസ്റ്റേറ്റിലെ ആന്റണിയുടെ തുടഭാഗത്ത് നായയുടെ ആക്രമണത്തില്‍ സാരമായി മുറിവ് പറ്റിയിട്ടുണ്ട്. ഇവരെല്ലാം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഏലപ്പാറ മാല സ്റ്റോഴ്സിലെ സെയില്‍സ്മാനും നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ഇയാളെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. ഒരേ നായ തന്നെയാണ് ടൗണില്‍ വ്യത്യസ്ത ഇടങ്ങളില്‍ ആക്രമണം നടത്തിയത്. നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊല്ലുകയായിരുന്നു. ഏലപ്പാറയിലും പരിസര പ്രദേശത്തും തെരുവുനായ ശല്ല്യം രൂക്ഷമായിട്ടും അധികൃതര്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: