ഇസ്ലാമാബാദ്: കോഴവിവാദത്തില്‍ ഉള്‍പ്പെട്ട് വിലക്ക് നേരിട്ടിരുന്ന പാക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന, ട്വന്റി 20 ടീമുകളിലേക്കാണ് സെലക്ടര്‍മാര്‍ മുഹമ്മദ് ആമിറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ന്യുസിലാന്‍ഡ് അധികൃതര്‍ വിസ നിഷേധിച്ചാല്‍ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിനായി ആമിറിന് കാത്തിരിക്കേണ്ടിവരും.
ജനുവരി 15നു തുടങ്ങുന്ന പാക്കിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മൂന്ന് ട്വന്റി-20യും മൂന്ന് ഏകദിനങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദിന ടീമിനെ അസ്ഹര്‍ അലിയും ട്വന്റി-20 ടീമിനെ ഷഹീദ് അഫ്രീദിയും നയിക്കും. ട്വന്റി 20 മത്സരങ്ങള്‍ ഓക്ലന്‍ഡ്, ഹാമില്ട്ടണ്, വെല്ലിംഗ്ടണ്‍ എന്നിവിടങ്ങളിലും ഏകദിനങ്ങള്‍ വെല്ലിംഗ്ടണ്‍, നാപ്പിയര്‍, ഓക്ക്ലന്‍ഡ് എന്നിവിടങ്ങളിലും നടക്കും.
2010-ലെ ലോര്‍ഡ്സ് ടെസ്റ്റില്‍ പണം വാങ്ങി നോബോള്‍ എറിഞ്ഞതിനാണ് ആമിറിനെയും അന്നു ക്യാപ്റ്റനായിരുന്ന സല്മാന് ബട്ടിനെയും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആസിഫിനെയും ഐസിസി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിലക്കിയത്. അഞ്ച് വര്‍ഷത്തെ വിലക്കായിരുന്നു ആമിറിന്. അഞ്ച്വര്‍ഷത്തെ വിലക്കിനുശേഷം ആഭ്യന്തരക്രിക്കറ്റില്‍ മടങ്ങിയെത്തിയ ആമിര്‍ പാക് ട്വന്റി-20 ലീഗില്‍ മികച്ച പ്രകടനം നടത്തിയാണ് ദേശീയ ടീമില്‍ മടങ്ങിയെത്തിയത്. ആമിര്‍ ദേശീയ ക്യാമ്പില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് അസ്ഹര്‍ അലി ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാന്‍ തയ്യാറായിരുന്നു. മറ്റൊരു മുതിര്‍ന്ന താരമായ മുഹമ്മദ് ഹഫീസിനൊപ്പം ചേര്‍ന്ന് ക്യാമ്പില്‍ പങ്കെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് മഞ്ഞുരുകുകയായിരുന്നു.
മുഹമ്മദ് ആമിറിന് പുറമെ അസദ് ഷഫീഖും ഷൊഐബ് മഖ്സൂദും ഇമദ് വാസിനും ടീമില്‍ ഇടംപിടിച്ചപ്പോള്‍ യാസിര്‍ ഷാ, അമര്‍ യാമിന്, ബിലാല്‍ ആസിഫ്, ഇഫ്തിക്കര്‍ അഹമ്മദ് എന്നിവര്‍ പുറത്തായി.
2015 ഏപ്രിലിനുശേഷം ഫാസ്റ്റ് ബൗളര്‍ ഉമര്‍ ഗുല്ലും പാക് ടീമില്‍ മടങ്ങിയെത്തി. കിവീസിനെതിരായ ട്വന്റി-20 പരമ്പരയിലാണ് ഗുല്ലിനെ ഉള്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: