തിരുവനന്തപുരം: സിപിഎം പ്ലീനം നല്കുന്ന സൂചന വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ ബിജെപിക്കെതിരായി കൈകോര്ക്കുമെന്നതാണെന്ന് ബിജെപി വക്താവ് വി.വി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു അജണ്ടയും പൂര്‍ത്തിയാക്കതെയാണ് പ്ലീനം സമാപിച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ കോണ്‍ഗ്രസ്-സിപിഎം സഖ്യമായിരുന്നു പ്രധാന വിഷയം. എന്നാല്‍ സഖ്യമുണ്ടെന്നോ ഇല്ലെന്നോ പ്ലീനം കഴിഞ്ഞിട്ടും വ്യക്തമാക്കിയിട്ടില്ല.
സഖ്യ സാധ്യതകളുടെ സൂചനയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലും പാലക്കാട് നഗരസഭയിലും എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ തമ്മിലുള്ള ഒത്തുചേരല്‍. കഴിഞ്ഞദിവസം നടന്ന തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സില്‍ യോഗത്തില്‍ ജീവനക്കാരുടെ സസ്പെന്ഷന് വിഷയം ഉന്നയിച്ചത് യുഡിഎഫ് അംഗങ്ങളായിരുന്നു. ബിജെപി അംഗങ്ങള്‍ വോട്ടിംഗ് ആവശ്യപ്പെട്ടപ്പോള്‍ യുഡിഎഫ് അംഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം ചേരുകയായിരുന്നു. സമാനരീതിയിലുള്ള വിഷയം പാലക്കാട് നഗരസഭയിലും നടന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ ആറ് സീറ്റിലെങ്കിലും തോല്പിക്കാന് സാധിക്കുമെന്ന എം.ഐ. ഷാനവാസ് എംപിയുടെ വെളിപ്പെടുത്തലും സഖ്യ സാധ്യതയുടെ സൂചനയാണ നല്‍കുന്നത്.
കോട്ടയത്ത് സര്‍ക്കാര്‍ സ്ഥാപനമായ ആര്‍ഐടി സമര്‍പ്പണ ചടങ്ങില്‍ നഗ്നമായ പ്രോട്ടോക്കാള്‍ ലംഘനമാണ് നടന്നത്. എംപി മാത്രമായ സോണിയാഗാന്ധി മുഖ്യമന്ത്രിയെ മാറ്റി നിര്‍ത്തി ഉദ്ഘാടനം നടത്തുകയായിരുന്നു. കൊല്ലത്ത് ആര്. ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങ് സ്വകാര്യ പരിപാടിയായിരുന്നിട്ടും മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാത്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് വി.എസ് അച്യുതാനന്ദന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
കോട്ടയത്തെ സര്‍ക്കാര്‍ പരിപാടിയിലെ പ്രോട്ടോക്കാള്‍ ലംഘനത്തെക്കുറിച്ച് സിപിഎം നേതാക്കള്‍ ഒന്നും പറയാത്തത് ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണെന്നും വി.വി. രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: