ചങ്ങനാശ്ശേരി: സാമൂഹ്യനീതിക്കുവേണ്ടിയുള്ള നിലപാടുകളാണ് എന്‍എസ്എസ് എന്നും സ്വീകരിച്ചിട്ടുള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന മൂല്യങ്ങളായ മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി എന്നിവയില്‍ ഉറച്ചുനിന്നുള്ള പ്രവര്‍ത്തനവുമായി മുന്പോട്ടുപോകും. മന്നത്തുപത്മനാഭന്റെ കാലം മുതലുള്ള എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങളാണ് ഇവ.
ദേവസ്വം നിയമനങ്ങളിലുള്ള അഴിമതി ഇല്ലാതാക്കാനും സുതാര്യമായി പ്രവര്‍ത്തനങ്ങള്‍ നടക്കാനും വേണ്ടിയാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്ന് എന്‍എസ്എസ് ആവശ്യപ്പെട്ടത്. ഇതിന്റെ പ്രയോജനം ഹൈന്ദവ സമൂഹത്തിനു മുഴുവന്‍ ലഭ്യമാകണം. എന്‍എസ്എസിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ല. സമുദായാംഗങ്ങള്‍ ഇടത്-വലത് -ബിജെപി പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിന് വിരോധമില്ല. എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതെ സൗമ്യമായ സമീപനം ഉണ്ടായാല്‍ ആര്‍ക്കും അതിന്റെ ഫലം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നലെ രാവിലെ 10.15ന് ചട്ടമ്പിസ്വാമികളുടെ ചിത്രത്തിന് മുന്പില് തിരിതെളിച്ചാണ് നായര്‍ പ്രതിനിധി സമ്മേളനം തുടങ്ങിയത്. യോഗത്തില്‍ പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്. ബാലകൃഷ്ണപിള്ള, കരയോഗം രജിസ്ട്രാര്‍ കെ.എന്‍. വിശ്വനാഥപിള്ള, ട്രഷറര്‍ ഡോ. എം. ശശികുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
റിട്ട. മേജര്‍ എസ്.ആര്.സിന്‍ഹു കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുക, റബറിന്റെ വിലക്കുറവ് മൂലമുണ്ടായിട്ടുള്ള പ്രതിസന്ധി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിഹരിക്കുക, സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഡക്ട് റൂള്‍സില്‍ പുതുതായി വരുത്തിയ 67 എ ഭേദഗതിയില്‍ നിന്ന് നായര്‍ സര്‍വ്വീസ് സൊസൈറ്റിയെയും അതിന്റെ കീഴ്ഘടകങ്ങളായ യൂണിയനുകളെയും കരയോഗങ്ങളെയും ഒഴിവാക്കുക എന്നീ പ്രമേയങ്ങള്‍ പാസ്സാക്കി.
മന്നം ജയന്തി സമ്മേളനം ഇന്ന് നടക്കും. രാവിലെ 7.30ന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 11ന് ജയന്തി സമ്മേളനം കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: