വര്‍ക്കല: ആത്മജ്ഞാനത്തിന്റെ അത്ഭുത പ്രഭ ചൊരിഞ്ഞ് 83-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് കൊടിയിറങ്ങി. ലക്ഷക്കണക്കിന് ഭക്തരാണ് മൂന്നു ദിവസങ്ങളിലായി ശിവഗിരിയിലെത്തിയത്. ശിവഗിരിയിലെത്തിയ തീര്‍ത്ഥാടകര്‍ വിശ്വമാനവികതയുടെ മാതൃകാസ്ഥാനത്തെ ജ്ഞാനതീര്‍ത്ഥത്തില്‍ മനനം ചെയ്താണ് മടങ്ങിയത്.
മൂന്നുദിവസങ്ങളിലായി നടന്ന സമ്മേളനങ്ങളില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മേഘാലയ ഗവര്‍ണര്‍ വി. ഷണ്മുഖനാഥന്, ശ്രീലങ്കന്‍ മന്ത്രി മനോ ഗണേഷന്, ധര്‍മ്മസ്ഥലയിലെ ആത്മീയ ഗുരു ഡോ.വീരേന്ദ്ര ഹെഗ്ഡെ, ബുദ്ധിസ്റ്റ് കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ലാമ ഡോംബോമ തുല്ക്കൂ, യുപിഎ അധ്യക്ഷ സോണിയ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരുടെ സന്ദര്‍ശനം കൊണ്ട് ശ്രദ്ധേയമായി. ഉപരാഷ്ട്രപതി ഹമിദ് അന്‍സാരിക്കും അന്നാ ഹസാരെക്കും ശിവഗിരിയില്‍ എത്താന്‍ കഴിഞ്ഞില്ല.
ഹസാരെ അസുഖബാധിതനായി ചികിത്സയിലാണെന്ന് ശിവഗിരി മഠത്തെ അറിയിച്ചു. ഉപരാഷ്ട്രപതി 13ന് കേരള സന്ദര്‍ശനത്തിനിടെ ശിവഗിരി സന്ദര്‍ശിക്കും.
31ന് നടന്ന തീര്‍ത്ഥാടക ഘോഷയാത്ര കൂടാതെ ഇന്നലെ മറ്റൊരു പ്രധാന ചടങ്ങിന് കൂടി ശിവഗിരി മഠം സാക്ഷിയായി. മഹാസമാധി മന്ദിരത്തില്‍ ഗുരുദേവ പ്രതിമാ പ്രതിഷ്ഠാദിനം ആചരിച്ചു. ശാരദാ മഠത്തില്‍ നിന്ന് മഹാസമാധി മന്ദിരാങ്കണത്തിലേക്ക് 108 പുഷ്പ കലശങ്ങളുമായി നാമജപത്തോടും പഞ്ചവാദ്യാദി മേളത്തോടും കൂടിപ്രയാണം നടന്നു. തുടര്‍ന്ന് മഹാസമാധി പീഠത്തില്‍ കലശാഭിഷേകവും വിശേഷാല്‍ പൂജയും ഉണ്ടായി.
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ശ്രീനാരായണ ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ ഒരു ജീവിത ശൈലി രൂപപ്പെടുത്താന്‍ ഉപകരിക്കുന്നതാണ് ശിവഗിരി തീര്‍ത്ഥാടനം. ഭക്തജനങ്ങള്‍ ഭാരതീയ ദര്‍ശനത്തിന്റെ പൊരുളറിഞ്ഞ് ശിവഗിരിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഇനി അടുത്ത വര്‍ഷത്തെ തീര്‍ത്ഥാടനത്തിനായുള്ള കാത്തിരിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: