കൊല്ലം: പുതുവത്സര ആഘോഷങ്ങളുടെ മറവില്‍ ചിലയിടങ്ങളില്‍ അക്രമണം നടന്നു. രാത്രി ഒരുമണിക്ക് ശേഷം ഗ്രാമപ്രദേശങ്ങളിലാണ് സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടിയത്.
അഞ്ചാലുംമൂട്, ശക്തികുളങ്ങര എന്നീ പോലീസ് സറ്റേഷന് അതിര്‍ത്തികളിലാണ് അക്രമങ്ങള്‍ നടന്നത്. അഞ്ചാലുംമൂട്ടില്‍ തൃക്കരുവ ആനച്ചൂട്ടമുക്കിന് സമീപം മൂന്നുവീടുകള്‍ അക്രമികള്‍ അടിച്ചുതകര്‍ക്കുകയും ഗൃഹനാഥനെ മര്‍ദ്ദിക്കുകയും ചെയ്തു.
രാത്രി ഒന്നരക്കായിരുന്നു സംഭവം. ടോണി വില്ലയില്‍ പി.വി.തോമസ്, വര്‍ഗീസ് കോട്ടേജില്‍ പി.വി.ജോര്‍ജ്ജ്കുട്ടി, വിളയില്‍ സോനുവില്ലയില് സോബേഷ് പി.വി എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചോനംചിറ പൂവങ്ങല്മുക്കില് പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറികടയുടെ തട്ടുകള്‍ സാമൂഹിക വിരുദ്ധ സംഘം അടിച്ചു തകര്‍ത്തു. കടയുടമ അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്കി. ചെമ്മക്കാട് വീടിന് നേരെയും ഓട്ടോറിക്ഷക്ക് നേരെയും അക്രമണം ഉണ്ടായി. പെരിനാട്ട് വെള്ളിമണ്‍ ജംഗ്ഷനില്‍ ബിഎംഎസ് പ്രവര്‍ത്തകന്റെ ഓട്ടോ കത്തിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പെരിനാട് പഞ്ചായത്തില്‍ ബിഎംഎസ് ഹര്‍ത്താല്‍ നടത്തി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യബസുകള്‍ സര്‍വ്വീസ് നടത്തിയില്ല. ബിഎംഎസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രകടനം ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സി.കെ.ചന്ദ്രബാബു ഉദഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ശിവരാജന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: