അഞ്ജന മനോമോഹനസ്വരൂപത്തോടെ ഒരു കുഞ്ഞിനു ജന്മം നല്കി. അതോടെ വാനരരൂപം മാറി അപ്സരസ്സായിതീര്ന്നു. ജനിച്ച കുഞ്ഞ് വിശന്നു കരയാന്‍ തുടങ്ങി. മാതാവ് ആകാശം ചൂണ്ടിക്കാണിച്ചിട്ട് പഴങ്ങളാണ് നിനക്കു ഭക്ഷണം എന്ന് പറഞ്ഞുകൊടുത്തിട്ട് ദേവലോകത്തേക്കുപോയി.
കുഞ്ഞ് മുകളിലേക്ക് നോക്കിയപ്പോള്‍ ഉദിച്ചുയരുന്ന സൂര്യനെ കണ്ടു. ഇതായിരിക്കും അമ്മ പറഞ്ഞ പഴം എന്നുകരുതി സൂര്യനെ പിടിക്കാന്‍ ആകാശത്തിലേക്കു ചാടി. ആ സമയത്ത് ദേവേന്ദ്രന് ഐരാവതത്തില്‍ കയറി ആകാശത്തിലൂടെ വരുകയായിരുന്നു. ഐരാവതത്തെ കണ്ടപ്പോള്‍ വേറൊരു പഴം എന്നുകരുതി സൂര്യനെ വിട്ട് ഐരാവതത്തിന്റെ നേരെ ചാടി. ഇതെന്തുജീവിയെന്നറിയാതെ ദേവേന്ദ്രന് വജ്രായുധം കൊണ്ട് വെട്ടി. കുഞ്ഞിന്റെ താടിക്കു വെട്ടേറ്റ് താഴേക്കു വീണു. ഇതു കണ്ട വായുഭഗവാന് തന്റെ മകനെ ഏറ്റെടുത്തുകൊണ്ട് പാതാളത്തില്‍ പോയൊളിച്ചു. അന്നുമുണ്ടായിരുന്നു പണിമുടക്കും ബന്ദും.
വായു പണിമുടക്കിയതോടെ ലോകത്തില്‍ വായുസഞ്ചാരമില്ലാതായി. പ്രപഞ്ചവ്യാപാരം തന്നെ നിലച്ചു. പ്രാണനില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങി. അപ്പോള്‍ എല്ലാ ദേവന്മാരും ചേര്‍ന്ന് ബ്രഹ്മാവിന്റെ നേതൃത്ത്വത്തില്‍ വായുവിന്റെ അടുത്തെത്തി. കുഞ്ഞിനു ജീവന് തിരിച്ചു നല്കി. വായുവിനുമായി ഒത്തുതീര്‍പ്പുണ്ടാക്കി. ഹനു(താടി)വിന് മുറിവുണ്ടായതിനാല്‍ ഹനുമാന് എന്ന് എല്ലാവരും ചേര്‍ന്ന് കുഞ്ഞിനു പേരിട്ടു. കൂടാതെ മാരുതിക്ക് അനേകം വരങ്ങളും അവര്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: