യൂറോപ്പില്‍ ഉദയംചെയ്ത കമ്മ്യൂണിസം/മാര്‍ക്സിസം നിരീശ്വരവാദ പ്രസ്ഥാനമാണ്. കാറല്‍ മാര്‍ക്സും ഫ്രെഡറിക് ഏംഗല്‍സും ചേര്‍ന്നാണ് മാര്‍ക്സിസം പ്രഖ്യാപിച്ചത്. മാര്‍ക്സിസം നിരീശ്വരതത്വസംഹിത ആയതുകൊണ്ടാണ് നിരവധി ആദ്യകാല മാര്‍ക്സ്സിറ്റ് നേതാക്കള്‍ ക്ഷേത്രങ്ങളിലോ പളളികളിലോ മോസ്ക്കുകളിലോ പോകാതിരുന്നത്. എന്നാല്‍ ക്ഷേത്രങ്ങളിലും പളളികളിലും പോകാതിരുന്ന ഇവര്‍ തങ്ങളുടെ ഭാര്യമാരേയും മക്കളേയും ക്ഷേത്രങ്ങളിലും പള്ളികളിലും പോകാന്‍ നിയോഗിച്ചു. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. ഇത്തരക്കാരിപ്പോള്‍ ക്ഷേത്രഭരണത്തില്‍ കേറിക്കൂടുന്നു, ഉത്സവം നടത്തുന്നു, പളളിയിലെ കൈക്കാരന്മാരാകുന്നു, പെരുന്നാള്‍ ഭാരവാഹികളാകുന്നു!
അടിയന്തരാവസ്ഥക്കാലത്ത് (1975 – 1977) പ്രധാനമന്ത്രി ഇന്ദിര വരുത്തിയ ഭേദഗതിയനുസരിച്ച് ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസമെന്നും സെക്കുലറിസം എന്നും രണ്ട് വാക്കുകള്‍ ചേര്‍ത്തു. ഇന്നിപ്പോള്‍ നമ്മുടെ രാജ്യത്ത് രാഷ്ട്രീയ നേതാക്കന്മാരും പാരമ്പര്യ വര്‍ഗ്ഗീയ വാദികളും പുതുപുത്തന്‍ വര്‍ഗ്ഗീയ വാദികളും സോഷ്യലിസം എന്ന വാക്ക് ഉച്ചരിച്ച് കേള്‍ക്കാറില്ല. അതേസമയം മതേതരം എന്ന വാക്ക് ശ്വാസംവിടാതെ വിളിച്ചുപറയുകയും ചെയ്യുന്നു. സോഷ്യലിസം എന്ന ആശയ സംഹിതയിലും സോഷ്യലിസ്റ്റ് സമൂഹത്തിലും ‘മത ഇതരം’ എന്ന് ഇവര്‍ പറയുന്ന മതാതീതം എന്ന സങ്കല്‍പ്പം അടങ്ങിയിട്ടുണ്ട് എന്നതാണ് വിരോധാഭാസം. സോഷ്യലിസ്റ്റ് സമൂഹത്തില്‍ ഈശ്വരരാധനാ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ ഈശ്വര വിശ്വാസമില്ലാത്തതുപോലെ ഈശ്വരാരാധന സ്വാതന്ത്യവുമില്ല.
കമ്മ്യൂണിസ്റ്റ് റഷ്യയുടെയും (മുന്‍ സോവിയറ്റ് യൂണിയന്) കമ്മ്യൂണിസ്റ്റ് ചൈനയുടെയും ഭരണഘടനയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയില്‍ ആദ്യകാലത്ത് പളളികളെല്ലാം പട്ടാള പരിശീലന കേന്ദ്രങ്ങളാക്കിയിരുന്നെങ്കിലും ബുദ്ധമത ആരാധനകളെ ശക്തിയായി തടസ്സപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ ചില മെത്രാന്മാരുടെ പേരും ചൈനയില്‍നിന്ന് പത്രങ്ങളില്‍ വരാറുണ്ട്. ചൈനയില്‍ മാവോ സെ തൂങ് ഭരണം പിടിച്ചെടുത്ത കാലയളവില്‍ ആയിരക്കണക്കിന് കന്യാസ്ത്രീകളെയും വികാരിമാരെയും മെത്രാന്മാരെയും കര്‍ദ്ദിനാള്‍മാരെയും കൊന്നൊടുക്കിയിട്ടുണ്ട്. ലോകത്തിലെ മുഴുവന്‍ മാധ്യമങ്ങളും ഇവയെല്ലാം അപ്പപ്പോള്‍ പരസ്യം ചെയ്തിട്ടുമുണ്ട്.
സാംസ്കാരിക വിപ്ലവത്തിന്റെ പേരില്‍ മാവോ ഉയര്‍ത്തിയ ”നൂറു പൂക്കള്‍ വിരിയട്ടെ, നൂറു ചിന്തകള്‍ വളരട്ടെ” എന്ന മുദ്രാവാക്യത്തില്‍ വിശ്വസിച്ച് രംഗത്തുവന്ന സാഹിത്യകാരന്മാരെയും ചിന്തകരെയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വിദ്യാഭ്യാസ പ്രവര്‍ത്തകരെയും കൊന്നൊടുക്കിയത് സഹിഷ്ണുത മൂലമാണെന്നാണ് ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ അവകാശപ്പെടുന്നത്. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പ്രതിഷേധിച്ചുകൊണ്ട് ചൈനയിലെ ടിയാനന്മെന് സ്ക്വയറില്‍ തടിച്ചുകൂടിയ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെ പട്ടാള ടാങ്ക് ഉപയോഗിച്ച് കൊന്ന വിവരം ലോകമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. മനുഷ്യനെകൊന്ന് ചമ്മന്തിയാക്കുന്ന പൈശാചിക ക്രൂരത ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണകൂടമോ ജര്‍മ്മനിയിലെ ഹിറ്റ്ലറുടെ നാസി ഭരണകൂടമോ ചെയ്തതായി അറിവില്ല. ഈ ചൈനീസ് ഫാസിസമാണ് ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ളത്. എതിരാളികളെ കൊല്ലുക എന്ന നയപരിപാടി അനുസരിച്ചാണ് ടി.പി. ചന്ദ്രശേഖരനെ അന്‍പത്തിയൊന്ന് വെട്ട് വെട്ടിക്കൊന്നത്. കണ്ണൂരിലെ മനോജിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
റഷ്യയില്‍ ലെനിന്റെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുത്തശേഷം ലക്ഷക്കണക്കിന് കന്യാസ്ത്രീകളെയും പാതിരിമാരെയും മെത്രാന്മാരെയും കര്‍ദ്ദിനാള്‍മാരെയും കൊന്നുടുക്കിയ ചരിത്രം കണക്കു സഹിതം മലയാളികളെ അറിയിച്ചത് വടക്കനച്ചന് എന്ന ഫാദര്‍ ജോസഫ് വടക്കന്‍ ആണ്. അദ്ദേഹം നിരവധി ചെറുപുസ്തകങ്ങള്‍ പരസ്യം ചെയ്തിട്ടുണ്ട്. ആയിടയ്ക്ക് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കെ ദാമോദരന്‍ ”യേശു ക്രിസ്തു മോസ്കോവില്‍” എന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. മോസ്ക്കോയിലെ കമ്മ്യൂണിസ്റ്റ് ഭരണനേതാവിനെ യേശു ക്രിസ്തുവായി ചിത്രീകരിച്ച പുസ്തകം. അതിനു മറുപടിയായി വടക്കനച്ചന് ”യേശു ക്രിസ്തു മോസ്കോവിലോ?” എന്ന് ചോദിച്ചുകൊണ്ട് ഒരു ലഘുലേഖ പരസ്യംചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നിട്ടുള്ള യൂഗോസ്ലാവ്യ, ക്യൂബ, കൊറിയ എന്നിവിടങ്ങളിലൊക്കെ ക്രൈസ്തവ-മുസ്ലിം മതങ്ങള്‍ക്കെതിരെയാണ് ഫാസിസ്റ്റ് സ്വഭാവത്തിലുളള ആക്രമണങ്ങളും വംശസംഹാരവും നടന്നിട്ടുള്ളത. അവിടങ്ങളിലൊന്നും ഹിന്ദുക്കള്‍ ഇല്ലാതിരുന്നതുകൊണ്ട് ഹിന്ദുവിരുദ്ധത ഉണ്ടായിട്ടില്ല.
ഭാരതത്തില്‍ നേരെമറിച്ചാണ്. ഇവിടെ ആക്രമണങ്ങളും അസഭ്യങ്ങളും പുലഭ്യങ്ങളും കൊലപാതകങ്ങളും ഏറിയ പങ്കും ഹിന്ദുക്കള്‍ക്കെതിരെയാണ്. റഷ്യയില്‍ ക്രിസ്തുമതത്തിനും ക്രൈസ്തവ മത നേതാക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ക്രിസ്ത്യന്‍ അല്മായര്ക്കും എതിരെ ഭീകരവും ക്രൂരവുമായ ആക്രമണങ്ങളും തകര്‍ക്കലുകളും കൂട്ടക്കൊലപാതകങ്ങളും അഴിച്ചുവിട്ടപ്പോള്‍ ക്രിസ്തുമതം ഏറ്റവും മോശപ്പെട്ട സ്ഥാപനമായി അധഃപതിച്ചു എന്നാണ് കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റു ഭരണകൂടവും വിളിച്ചുപറഞ്ഞത്.
കാറല്‍ മാര്‍ക്സും ഏംഗല്‍സും നിരീശ്വര വാദികളായിരുന്നു. അവര്‍ മതവിരോധികളുമായിരുന്നു. അതുകൊണ്ട് തന്നെ കമ്മ്യൂണിസം/മാര്‍ക്സിസം നിരീശ്വര മതവിരുദ്ധ തത്ത്വശാസ്ത്രമായി. കമ്മ്യൂണിസ്റ്റുകാരും അങ്ങനെത്തന്നെ ആയിരുന്നു. ലോകത്തില്‍ എല്ലായിടത്തും അധികാരത്തില്‍ വന്ന രാജ്യങ്ങളില്‍ അവര്‍ മതവിരുദ്ധ പ്രവര്‍ത്തനങ്ങളും നിരീശ്വരവാദ പ്രചാരണങ്ങളും നടത്തിപ്പോന്നിട്ടുണ്ട്.
ആര്‍ഷഭാരതത്തില്‍ മതവിരുദ്ധ നിരീശ്വരവാദ കമ്മ്യൂണിസത്തിന് വേരോടാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ കമ്മ്യൂണിസത്തിന്റെ തത്വശാസ്ത്രം കൈവെടിഞ്ഞുകൊണ്ട് മത-ഈശ്വര വിശ്വാസത്തില്‍ അധിഷ്ഠിതമായ പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നു. മത-ഈശ്വര വിശ്വാസത്തിന്റെ പേരില്‍, ആരെയൊക്കെ എത്രമാത്രം ചീത്തപറഞ്ഞോ അവരുടെയെല്ലാം ചിത്രങ്ങളാണിപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രസിദ്ധീകരണങ്ങളിലും ബാനറുകളിലും ബോര്‍ഡുകളിലും പോസ്റ്ററുകളിലും ചേര്‍ത്തുകാണുന്നത്. ആ ശ്യംഖലയില്‍ അയ്യങ്കാളി, ഡോ.അംബേദ്ക്കര്‍, ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദന്, മദര്‍ തെരേസ തുടങ്ങി ഒട്ടേറെ പേരുണ്ട്. ഇപ്പോള്‍ ഇവരുടെയെല്ലാം പേരിന്റെ മുന്പില് സഖാവിന്റെ ‘സ’ ചേര്‍ത്ത് കാണുന്നില്ല. ഭാവിയില്‍ അതും ചെയ്യും. ലിസ്റ്റില്‍ ഇനി ശിവനും മഹവിഷ്ണുവും ബ്രഹ്മാവും യേശുവും കന്യാമറിയവും ഔസേപ്പു പിതാവും അപ്പോസ്തലന്മാരും പുണ്യവാളന്മാരും പാര്‍വ്വതി, മഹാലക്ഷമി, സരസ്വതി, സുബ്രഹ്മണ്യന്, ഗണപതി, ശബരിമല ധര്‍മ്മശാസ്താവ് തുടങ്ങിയ എല്ലാ ദൈവങ്ങളും ശ്രീബുദ്ധന് ഉള്‍പ്പെടെയുളള മതസ്ഥാപകരും ശ്രീശങ്കരാചാര്യരും ഉള്‍പ്പെടാം.
മുഹമ്മദ് നബിയുടെ ചിത്രം ലഭ്യമല്ലാത്തതിനാല്‍ ഖുറാന് വചനങ്ങള്‍ ചേര്‍ത്തേക്കാം. ചുരുക്കത്തില്‍ ഇപ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍നിന്ന് മാര്‍ക്സിസം പൂര്‍ണമായും ഒഴുകിപ്പോവുകയും നേതാക്കന്മാര് മുഴുവനും കോടാനുകോടീശ്വര കളളപ്പണക്കാര്‍ ആയി മുതലാളിത്ത – ബൂര്‍ഷ്വ – നിയോ ഫ്യൂഡലിസ്റ്റ് സംയുക്ത സമ്പ്രദായ സുഖജീവിതം നയിക്കുകയും ചുമന്നകൊടി മാത്രം അവശേഷിക്കുകയും ചെയ്യുന്നു. കല്‍ക്കട്ടയില്‍ ചേര്‍ന്ന പാര്‍ട്ടി പ്ലീനം കുപ്രസിദ്ധമായ കല്‍ക്കട്ടാ തീസീസിന് കടകവിരുദ്ധമായ തീരുമാനമെടുത്തിരിക്കുന്നു. കല്‍ക്കട്ടാ തീസീസ് പ്രകാരം, കൊച്ചി രാജ്യത്തെ കൊച്ചി പുലയ മഹാസഭയെ തച്ചുതകര്‍ത്തു (ദുഖദുരിതങ്ങള്‍ പിന്നാലെ). എസ്എന്‍ഡിപിയെ ഒന്നു മാന്തിനോക്കി, ഏറ്റില്ല. പിന്നീട് എസ്എന്‍ഡിപിജനറല്‍ സെക്രട്ടറി ആയിരുന്ന ആര്.ശങ്കറിനെതിരെ വ്യക്തിഹത്യാ പ്രചാരണങ്ങള്‍ ശക്തവും വ്യാപകവുമാക്കി. കമ്മ്യൂണിസ്റ്റുകാര്‍ ശങ്കറിനെതിരെ പറഞ്ഞ ചീത്തയും പുലഭ്യവും അച്ചടിച്ചു തീര്‍ക്കാന്‍ പുസ്തകങ്ങള്‍ തന്നെ വേണ്ടിവരും.
എങ്കിലും അതിശക്തനായിരുന്ന ശങ്കറിനേയും എസ്എന്‍ഡിപി യോഗത്തേയും ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ ശങ്കറിന്റെ എതിരാളിയും ശത്രുവുമായിരുന്ന തഴവ കേശവനെ മുന്നില്‍ നിര്‍ത്തി മാര്‍ക്സിസ്റ്റ് എംഎല്‍എ ആയിരുന്ന പി.ഗംഗാധരനെ ജനറല്‍ സെക്രട്ടറിയാക്കി കേരള എസ്എന്‍ഡിപി എന്ന ഒരു കുലംകുത്തി കരിംകാലി സംഘടനയുണ്ടാക്കി. അതും ഗുണപ്പെട്ടില്ല. ചില രാഷ്ട്രീയ കാരണങ്ങളാല്‍ ഗംഗാധരന് പാര്‍ട്ടി വിട്ടുപോന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എസ്ആര്‍പി എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. മത്സരിച്ച് നാല് എംഎല്‍എമാര്‍ ഉണ്ടായി. എസ്എന്‍ഡിപി യോഗം പ്രസിഡന്റായിരുന്ന എന്‍.ശ്രീനിവാസന് കേരള മന്ത്രി സഭയിലംഗവുമായി. ആര്.ശങ്കറിനെതിരെ നടത്തി പരാജയപ്പെട്ട യുദ്ധം ഇപ്പോള്‍ ‘മാര്‍ക്സിസ്റ്റു’ പാര്‍ട്ടി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിക്കും മറ്റുമെതിരെ ആരംഭിച്ചിരിക്കുകയാണ്.
(കേരള സ്റ്റേറ്റ് ഹരിജന്‍ സമാജം
പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: