ഇടുക്കി: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2015 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള നാളുകളില്‍ കുരുന്നുകള്ക്കെതിരായി 1427 ലൈംഗിക അതിക്രമ കേസുകളാണ് ഉണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ ഞെട്ടലുളവാക്കുന്ന വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം 174 കേസുകളാണ് പതിനൊന്ന് മാസത്തിനിടെ ഉണ്ടായത്.
2014 ജനുവരി മുതല്‍ നവംബര്‍ വരെ 1252 കേസുകളും 2013ല്‍ ഇതേ കാലയളവില്‍ 901 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 49 കേസുകളാണ് ഇവിടെയുണ്ടായത്. 2015 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലത്തില്‍ തലസ്ഥാനത്ത് 148 കേസുകളെടുത്തു. കൊല്ലത്ത് 125 കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ പത്തനംതിട്ടയില്‍ 55 കേസുകളെടുത്തു.
ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യഥാക്രമം 52, 134 എന്നിങ്ങനെയാണ് കേസുകളുടെ വിവരം. ഇടുക്കിയില്‍ 83 കേസുകളെടുത്തു. തൃശൂര്‍- 139, കോഴിക്കോട്-138, വയനാട്-88, കണ്ണൂര്‍-68, കാസര്‍കോട്-63 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കേസുകളുടെ കണക്ക്. റെയില്‍വേ പോലീസ് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ ഇടപെടലാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം വെളിച്ചത്ത് കൊണ്ടുവരാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: