കൊച്ചി: കൊച്ചി മെട്രോയുടെ കോച്ചുകള്‍ ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം നിര്‍മ്മിച്ചത് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. തദ്ദേശീയമായ വസ്തുക്കളാണ് നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിച്ചത്. ഒരു കോച്ചിന് എട്ടരക്കോടിയോളമാണ് നിര്‍മ്മാണ ചെലവ്. ഏറ്റവും വേഗത്തിലും ചെലവ് കുറഞ്ഞും നിര്‍മാണം പൂര്‍ത്തിയാക്കിയ കോച്ചുകളാണ് കൊച്ചി മെട്രോയുടേതെന്ന സവിശേഷതയുമുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) നിര്‍മ്മാണത്തിന് ഓര്‍ഡര്‍ നല്‍കിയത്.
25 സെറ്റ് ട്രെയിനുകളാണ് കൊച്ചി മെട്രോക്ക് വേണ്ടത്. ഒരു ട്രെയിനില്‍ മൂന്ന് കോച്ചുകളുണ്ടാകും. 250 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കോച്ചുകള്‍ക്ക് 22 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയും രണ്ട് മീറ്റര്‍ ഉയരവുമാണുള്ളത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച കോച്ചുകള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുന്‍തൂക്കം നല്കുന്നു. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കോച്ചുകള്‍ സൗണ്ട് പ്രൂഫ് സംവിധാനത്തോട് കൂടിയുള്ളതാണ്.
കുറഞ്ഞ ഊര്‍ജ്ജ ഉപയോഗത്തോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന മെട്രോ ട്രെയിനുകള്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ളതാണെന്ന് അധികൃതര്‍ പറയുന്നു. ഭാവിയില്‍ ഡ്രൈവര്‍മാരില്ലാതെ പ്രവര്‍ത്തിക്കുന്ന ട്രെയിനാണ് കൊച്ചി മെട്രോയുടേത്. എ.സി. യൂണിറ്റുകളും ചരിച്ചുവെക്കാവുന്ന സീറ്റുകളോട് കൂടിയ വീല്‍ച്ചെയര്‍ വിഭാഗവും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് കുഷ്യന് സീറ്റുകളും ട്രെയിനുകളിലുണ്ടാകും. ഉള്‍ഭാഗത്ത് വ്യത്യസ്ത കളറുകള്‍ നല്‍കിയും എല്‍ഇഡി ലൈറ്റ് ഉപയോഗിച്ചും ആകര്‍ഷകമാക്കും. യാത്രക്കാര്‍ക്ക് മൂന്ന് ഭാഷകളില്‍ അറിയിപ്പുകള് നല്‍കുന്നതോടൊപ്പം ഇത് എല്‍സിഡിയില്‍ പ്രദര്‍ശിപ്പിക്കും. സുരക്ഷയ്ക്ക് സിസിടിവി കാമറ സ്ഥാപിക്കും. പ്രതിവര്‍ഷം 250 കോച്ചുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയാണ് അല്സ്റ്റോമിനുള്ളത്. ചെന്നൈ മെട്രോയുടെ കോച്ചുകളും അല്‍സ്റ്റോമാണ് നിര്‍മ്മിക്കുന്നത്.
കേരളത്തിന് എല്ലാസഹായവും ലഭ്യമാക്കും:വെങ്കയ്യ നായിഡു
കൊച്ചി: കേരളത്തിന് എല്ലാവിധത്തിലുള്ള സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും വികസനകാര്യത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ഏറ്റവും മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് കുറഞ്ഞ ചിലവിലും കൂടുതല്‍ വേഗത്തിലും നിര്‍മാണം പൂര്‍ത്തിയായ കോച്ചുകളാണ് കൊച്ചി മെട്രോയുടേത്. മെട്രോയുമായി ബന്ധപ്പെട്ട ജോലികളില്‍ പ്രദേശവാസികള്‍ക്ക് പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: