കൊച്ചി: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കരുത്തരായ പഞ്ചാബിന് ആദ്യ മത്സരത്തില്‍ തോല്‍വി. ഗ്രൂപ്പ് ബിയില്‍ നടന്ന കളിയില്‍ രാജസ്ഥാനാണ് നാല് വിക്കറ്റിന് യുവരാജ് സിങ് ഉള്‍പ്പെട്ട പഞ്ചാബിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറ് വിക്കറ്റിന് 130 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 133 റണ്‍സെടുത്ത വിജയം സ്വന്തമാക്കി. വിജയത്തോടെ രാജസ്ഥാന് നാല് പോയിന്റ് സ്വന്തം.
ഒന്നര വര്‍ഷത്തിന് ശേഷം ദേശീയ ട്വന്റി 20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുവരാജ് മത്സരത്തില്‍ തീര്‍ത്തും പരാജയപ്പെട്ടു. അഞ്ച് പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് മാത്രമാണ് യുവിയുടെ സംഭാവന.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി മന്ദീപ് സിങ് 52 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്സറുമടക്കം 76 റണ്‍സ് നേടി പുറത്താകാതെ നിന്നെങ്കിലും മറ്റു മുന്‍നിര താരങ്ങള്‍ക്കൊന്നും ഫോം കണ്ടെത്താനായില്ല. ആറിന് 52 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട പഞ്ചാബിനെ ഏഴാം വിക്കറ്റില്‍ മന്ദീപ് സിങ്-ഗുരീന്ദര്‍ സിങ് സഖ്യം നേടിയ 78 റണ്‍സാണ് പഞ്ചാബ് സ്കോര്‍ 130–ല്‍ എത്തിച്ചത്. ഗുരീന്ദര്‍ സിങ് 28 പന്തില്‍ 29 റണ്‍സ് നേടി പുറത്താകാതെ നിന്നു. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാനായില്ല. രാജസ്ഥാനായി രജത് ഭാട്യ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് രണ്ട് പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യം കണ്ടു. ആര്.കെ. ബിഷ്ണോയ് 32 പന്തില്‍ നിന്ന് നാല് വീതം ഫോറും സിക്സറുമടക്കം നേടിയ 58 റണ്‍സാണ് അവര്‍ക്ക് വിജയം സമ്മാനിച്ചത്. 18 പന്തില്‍ നിന്ന് പുറത്താകാതെ 23 റണ്‍സെടുത്ത ദിഷാന്ത് യാഗ്നിക്കും മികച്ച ബാറ്റിങ് പുറത്തെടുത്തു. ഒരുഘട്ടത്തില്‍ അഞ്ചിന് 76 എന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട രാജസ്ഥാനെ ബിഷ്ണോയും യാഗ്നിക്കും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 53 റണ്‍സാണ് വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍ അങ്കിത് ലാംബ (20), രജത് ഭാട്യ (14) എന്നിവരും തരക്കേടില്ലാതെ ബാറ്റ് വീശി. 2.4 ഓവര്‍ എറിഞ്ഞ യുവരാജ് 16 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ബാല്‍തേജ് സിങിനും രണ്ട് വിക്കറ്റുകള്‍ ലഭിച്ചു. ഇന്ന് രാവിലെ 9ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് ജമ്മുകശ്മീരുമായി ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: