തിരുവനന്തപുരം: പതിനൊന്നാമത് സാഫ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ കലാശ പോരാട്ടം ഇന്ന്. വൈകിട്ട് 6.30നു കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. അഫ്ഗാന് കിരീടം നിലനിര്‍ത്താനും ഇന്ത്യ ഒരു ഇടവേളക്കുശേഷം കിരീടം തിരിച്ചുപിടിക്കാനുമായാണ് ഇന്ന് കളത്തിലെത്തുന്നത്.
ടൂര്‍ണമെന്റിന്റെ ആദ്യഘട്ടത്തില്‍ ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടന്നപ്പോള്‍ സെമി ഫൈനല്‍ മത്സരങ്ങളില്‍ കാണികളുടെ പങ്കാളിത്തം വര്‍ധിച്ചിരുന്നു. ഫൈനല്‍ മത്സരത്തിനെങ്കിലും ഗ്യാലറി ഫുട്ബോള്‍ ആരാധകര്‍ കീഴടക്കുമെന്ന പ്രതീക്ഷയിലാണു സംഘാടകര്‍.
പരിചയസമ്പന്നരും യുവാക്കളും ചേര്‍ന്നുള്ള കോംപിനേഷന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ഗ്രൗണ്ടിലിറങ്ങുന്നത്. 84 തവണ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങിയ സുനില്‍ ഛേത്രിയും, 63 തവണ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ സുബ്രതോ പോളും, ഇന്ത്യന്‍ മുന്നേറ്റ നിരയിലെ താരമായ ജേജെയും അടക്കമുള്ള പരിചയസമ്പന്നരോടൊപ്പം അണ്ടര്‍ 18 ടീമില്‍ നിന്നും ലാലിയന്‍ സുലയും ഐഎസ്എല്‍ താരങ്ങളും ഇന്ത്യയെ കരുത്തരാക്കുന്നു. സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. 2013ല്‍ നേപ്പാളില്‍ അഫ്ഗാന് ഇന്ത്യയെ തകര്‍ത്തു. തിരിച്ചടിക്ക് പകരം വീട്ടാനായി ഇന്ത്യ പരമാവധി ശ്രമിക്കുമെന്നുറപ്പാണ്.
അഫ്ഗാനിലേക്ക് കപ്പ് കൊണ്ടുപോകുമെന്ന് ആവര്‍ത്തിച്ചാണ് അഫ്ഗാന് കോച്ച് പീറ്റര്‍ സെഗ്രറ്റും ക്യാപ്റ്റന്‍ ഫൈസല്‍ ഷെയ്സ്തേയും ഫൈനലിനിറങ്ങുന്നത്. യൂറോപ്പില്‍ പരിശീലിക്കുന്ന താരങ്ങളാണ് ടീമിന്റെ കരുത്ത്. യുവാക്കള്‍ക്കു പ്രാധാന്യമുള്ള ടീമുമായാണ് അഫ്ഗാന് സാഫ് കപ്പ് ഫൈനലിനിറങ്ങുന്നത്.
കലാശപ്പോരാട്ടം വീക്ഷിക്കാനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമെത്തും. സാഫ് സെക്രട്ടറി കുശാല്‍ദാസ്, ഓള് ഇന്‍ഡ്യാ ഫുട്ബോള്‍ ഫെഡറേഷന് ഭാരവാഹികള്‍ തുടങ്ങിയ പ്രമുഖരും കളികാണാന്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: