ചണ്ഡിഗഢ്: വടക്കന്‍ പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള വ്യോമസേനാത്താവളത്തില്‍ ഭീകരാക്രമണം. ആക്രമണം നടത്തിയ നാലു ഭീകരരെയും സൈന്യം വധിച്ചു. തിരിച്ചടിയില്‍ മൂന്നു സൈനികര്‍ വീരബലിദാനികളായി. ആറു സൈനികര്‍ക്ക് പരിക്കേറ്റു. കൃത്യസമയത്ത് തിരിച്ചടിക്കാനും ഭീകരരെ കൊന്നൊടുക്കാനും കഴിഞ്ഞതിനാല്‍ വലിയ വിപത്ത് ഒഴിവായി. ജെയ്ഷ് ഇ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. ഭാരത -പാക് ചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും കരുതപ്പെടുന്നു.
ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. തോക്കുകളും ആര്‍ഡിഎക്സ് അടക്കമുള്ള സ്ഫോടക വസ്തുക്കളുമായി സൈനിക വേഷം ധരിച്ച് കാറിലെത്തിയ നാലംഗ ഭീകരസംഘം വിമാനങ്ങളും കോപ്ടറുകളും കിടക്കുന്ന ടെക്നിക്കല്‍ ഏരിയ വഴിയാണ് അകത്തുകടന്നത്. ഇവിടെയുള്ള കുറ്റിക്കാടുവഴിയാണ് ആരുടെയും ശ്രദ്ധയില്‍ പെടാതെ ഇവരെ ത്തിയത്. കഴിഞ്ഞ ദിവസം ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കാര്‍ തട്ടിയെടുക്കുകയും മര്‍ദ്ദിച്ച് വഴിയില്‍ തള്ളുകയും ചെയ്തിരുന്നു. അവര്‍ അതേ കാറിലാണ് ഇന്നലെ പുലര്‍ച്ചെയെത്തിയത്.
ഭീകരാക്രമണം ഉണ്ടായേക്കുമെന്ന ഐബി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സൈന്യം ജാഗ്രതയിലായിരുന്നു. അതിനാല്‍ ഉടന്‍ തന്നെ തിരിച്ചടിക്കാനും കഴിഞ്ഞു. ഭീകരര്‍ വെടിവെപ്പ് തുടങ്ങിയതോടെ സൈന്യം തിരിച്ചടിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ട വെടിവെപ്പിന് ഒടുവില്‍ നാലു ഭീകരരെയും സൈന്യം കൊന്നു. തിരിച്ചടിയില്‍ മൂന്നു സൈനികരുടെ അമൂല്യമായ ജീവനുകളും നമുക്ക് നഷ്ടമായി. ഡിജിപി: എച്ച്.എസ് . ധില്ലന് പറഞ്ഞു.
വ്യോമസേനാത്താവളത്തില്‍ നിന്ന് കഷ്ടിച്ച് മുപ്പതുകിലോമീറ്ററേ ഭാരത പാക് അതിര്‍ത്തിയിലേക്കുള്ളൂ. വ്യോമസേനാത്താവളം തകര്‍ക്കുകയും സൈനികരെ കൊന്നൊടുക്കുകയുമായിരുന്നു ഭീകരരുടെ ലക്ഷ്യം. വിമാനങ്ങളും കോപ്ടറുകളും മറ്റ് ഉപകരണങ്ങളും സുരക്ഷിതമാണ്. അധികൃതര്‍ പറഞ്ഞു. ഭീകരാക്രമണത്തെത്തുടര്‍ന്ന് പത്താന്‍കോട്ട് ജമ്മു ദേശീയപാതയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. കൂടുതല്‍ ഭീകരര്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ വ്യാപകമായ തെരച്ചിലും തുടങ്ങി.
ഭീകരാക്രമണത്തിന് സാധ്യയുണ്ടെന്ന് ഐബി മുന്നറിയിപ്പ് നല്കിയിരുന്നതിനാല് സൈന്യം ജാഗ്രതയോടെയായിരുന്നു. അതിനാല്‍ ഭീകരര്‍ക്ക് താവളത്തിനുള്ളില്‍ കടക്കാന്‍ കഴിഞ്ഞില്ല. അതിനു മുന്‍പേ സൈന്യം തിരിച്ചടി തുടങ്ങി. തിരിച്ചടി ഏകോപിപ്പിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു.
ഡിസംബര്‍ 30ന് ഭീകരര്‍ പഞ്ചാബ് അതിര്‍ത്തി വഴി നുഴഞ്ഞുകയറിയിരുന്നുവെന്നാണ് സൂചന. അഞ്ച് ഭീകരരാണ് ആക്രമണത്തിന് എത്തിയതെന്നും അവരില്‍ ഒരാള്‍ രക്ഷപ്പെട്ടതായും സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.സംഭവത്തെ പാക്കിസ്ഥാന് അപലപിച്ചു.ഭാരതത്തിന് ഒപ്പം ചേര്‍ന്ന് ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന് പ്രതിജ്ഞാബദ്്ധമാണ്. പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ശക്തമായി തിരിച്ചടിക്കും: കേന്ദ്രം
ന്യൂദല്‍ഹി: ഭീകരാക്രമണം നടത്തിയവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇത്തരം ആക്രമണങ്ങള്‍ ഭാരതം സഹിക്കില്ല. ഭാരതം പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. അവര്‍ നമ്മുടെ അയല്‍രാജ്യമാണ്. നമുക്ക് സമാധാനമാണ് വേണ്ടത്. എന്നാല്‍ ഭീകരാക്രമണങ്ങള്‍ക്ക് നാം ശക്തമായ തിരിച്ചടി നല്‍കും. രാജ്നാഥ് പറഞ്ഞു.
അതിനിടെ കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തര മന്ത്രി രാജ്നാഥ്, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെയും പ്രധാന തീര്‍ഥാടന, വിനോദസഞ്ചാരകേന്ദ്രങ്ങളുടേയും സുരക്ഷ ശക്തമാക്കി. അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ഏറ്റെടുത്തിട്ടുണ്ട്.
ഭീകരരെ ചെറുക്കാന്‍ സൈന്യം പ്രാപ്തര്‍: മോദി
ന്യൂദല്‍ഹി: പത്താന്‍കോട്ടിലെ ഭീകരാക്രമണം പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സൈനികരെ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ ബലിദാനത്തെ സല്യൂട്ട് ചെയ്യുന്നു. രാജ്യത്തെ രക്ഷിക്കാന്‍ സൈന്യം പ്രാപ്തരെന്നും പ്രധാനമന്ത്രി പറഞ്ഞു. മാനവികതയുടെ ശത്രുക്കളാണ് പത്താന്‍കോട്ട് ആക്രമണത്തിനു പിന്നില്‍. അവര്‍ ഭാരതത്തിന്റെ വികസനം കാണുന്നില്ല. ഇത്തരം ശക്തികളെ ചെറുക്കാന്‍ സൈന്യം പ്രാപ്തരാണെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: