ഏഥന്‍സ്:ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി രണ്ടു വയസുള്ള കുട്ടി മരിച്ചു. ഗ്രീസിലെ ആഗ്ത്തോനിസി ദ്വീപിലേക്കു കടക്കാന്‍ ശ്രമിച്ച അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 39 യാത്രക്കാരുമായി പോയ ബോട്ടു പാറയിലിടിച്ച് തകരുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി.
മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം മത്സ്യബന്ധന തൊഴിലാളികളും തീരസംരക്ഷണ സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണു കണ്ടെത്തിയത്. ചെറിയ റബര്‍ ബോട്ടില്‍ അനുവദനീയമായതിലും അധികം യാത്രക്കാരുണ്ടായിരുന്നു. ഇതാണ് അപകടത്തിനു കാരണമായത്.
അതേ സമയം ഇവര്‍ ഏത് രാജ്യത്തെ പൗരന്മാരാണെന്ന് വ്യക്തമല്ല. ദുരന്തങ്ങള്‍ പതിവാണെങ്കിലും ഏജിയന്‍ കടലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരുകയാണ്. 2015ല്‍ പത്ത് ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ സിറിയ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേയ്ക്ക് കുടിയേറിയതായാണ് കണക്ക്. 3600ഓളം പേര് കുടിയേറ്റ ശ്രമത്തിനിടെ വിവിധ അപകടങ്ങളില്‍ മരിച്ചു.
ഇതില്‍ ഭൂരിഭാഗവും ബോട്ടപകടത്തിലായിരുന്നു. തുര്‍ക്കി തീരത്ത് മണലില്‍ കിടന്നിരുന്ന ഐലാന്‍ കുര്‍ദിയെന്ന മൂന്ന് വയസുകാരന്റെ ചിത്രം അഭയാര്‍ത്ഥി ദുരന്തത്തിന്റെ ഏറ്റവും ഹൃദയഭേദകമായ പ്രതീകങ്ങളില്‍ ഒന്നായി മാറുകയും ലോക മനസാക്ഷിയെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: