ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ആദ്യ പൊതു-സ്വകാര്യ സംരംഭമായ ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി അവസാനവാരം ആരംഭിക്കും. മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന്റെ മാസ്റ്റര്‍ പ്ലാനിന് അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് മന്ത്രി രമേശ് ചെന്നിത്തലയാണ് നിര്‍മ്മാണം സംബന്ധിച്ച സമയക്രമം പ്രഖ്യാപിച്ചത്.
ഇതനുസരിച്ച് മണ്ണ് പരിശോധന ഇന്ന് തന്നെ തുടങ്ങും. ജനുവരി 14ന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് സാങ്കേതിക അനുമതിക്ക് വിധേയമായി ടെണ്ടര്‍ നടപടികള്‍ ജനുവരി 25ന് ആരംഭിക്കും. ഫെബ്രുവരി 15ന് ടെണ്ടറുകള്‍ സമര്‍പ്പിക്കുന്നതിനും 19ന് തുറക്കുന്നതിനുമാണ് തീരുമാനം. സമയക്രമം കൃത്യതയോടെ പാലിച്ച് 25ന് പണികള്‍ ആരംഭിക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ചു. അംഗീകരിക്കപ്പെട്ട മാസ്റ്റര്‍പ്ലാന്‍ മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന്റെ ആര്‍ക്കിടെക്ട് കണ്‍സര്‍ട്ടന്റായി നിയമിതരായ ആര്‍ക്കി മെട്രിക്സ് ഇന്ത്യ ഡിസൈന്‍സ് കമ്പിനിയുടെ പ്രതിനിധികള്‍ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മുമ്പാകെ അവതരിപ്പിച്ചു.
ഒന്നാംഘട്ടത്തില്‍ 10.65 ലക്ഷം ചതുരശ്രഅടിയില്‍ നിര്‍മ്മിക്കുന്ന കെട്ടിട സമുച്ചയത്തില്‍ 100 വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനുള്ള കോളേജ്, അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, ലൈബ്രറി, ലെക്ചര്‍ ഹാളുകള്‍, എട്ട് ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയ്ക്കൊപ്പം 500 കിടക്കകളുള്ള വിപുലമായ ആശുപത്രിയും ഒരുക്കും. പത്ത് ഡിപ്പാര്‍ട്ടുമെന്റുകളുടെ ഐ.പി വാര്‍ഡുകള്‍, നാല് ഐസിയുകള്‍, 14 വിഭാഗങ്ങളുടെ പരിശോധനാ സൗകര്യം എന്നിവയും ഉണ്ടാകും. അത്യാഹിത വിഭാഗം, ബ്ലഡ്ബാങ്ക് തുടങ്ങി ആറ് ഡയഗ്നോസ്റ്റിക് സംവിധാന സൗകര്യവും ബയോമെഡിക്കല്‍ മുതല്‍ ഹൗസ് കീപ്പിംഗ് വരെയുള്ള സേവന വിഭാഗങ്ങളും കെട്ടിട സമുച്ചയത്തിന്റെ ഭാഗമാകും. പ്രധാനകെട്ടിടത്തിന്റെ മുകളില്‍ ഹെലിപ്പാഡ് സൗകര്യം ഒരുക്കുമെന്നതും ഒരു സവിശേഷതയാണ്. 265 കോടി രൂപയാണ് ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയിരിക്കുന്നത്.
80 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ 345 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിട്ടുള്ളത്. നബാര്‍ഡ് നല്കിയ 90 കോടി രൂപ വായ്പ ആശുപത്രിയുടെ നിര്‍മ്മാണത്തിനാകും വിനിയോഗിക്കുക. മെഡിക്കല്‍ കോളേജ്, സൂപ്പര്‍ സ്പെഷ്യാലിറ്റി എന്നിവ ഇന്‍ഫ്രാമെഡിന്റെ നേതൃത്വത്തില്‍ സമാന്തരമായി നിര്‍മ്മിക്കും. ഓഹരി പങ്കാളിത്തത്തിലൂടെ സ്വരൂപിക്കുന്ന ഫണ്ട് ഈ നിര്‍മ്മാണത്തിന് പ്രധാനമായും ഉപയുക്തമാക്കും. 45 കോടി രൂപ നിലവില്‍ സമാഹരിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജിന് ആദ്യഘട്ടത്തില്‍ ആവശ്യമായ 25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ അറിയിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് തഹസീല്‍ദാരെ സഹായിക്കുന്നതിനായി ഒരു ഡപ്യൂട്ടി തഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: