കോഴിക്കോട്: തുല്യനീതിയെക്കുറിച്ച് വികസനത്തിന്റെ കേരള മോഡല്‍ ചര്‍ച്ചചെയ്തില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കേരള ചക്കിലിയന്‍ മഹാസഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനവര്‍ഗ്ഗത്തിന്റെയും സാധാരണക്കാരുടെയും പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനോ പരിഹരിക്കാനോ വികസനത്തിന്റെ കേരള മോഡലിനായില്ല. സമ്പത്തും അധികാരവും പദവിയും വിദ്യാഭ്യാസസ്ഥാപനങ്ങളുമെല്ലാം പങ്കുവെച്ചപ്പോള്‍ കേരളത്തില്‍ വിവേചനം നടന്നു.
നാളികേരത്തിന്റെ പ്രശ്നം നിയമസഭയില്‍ ചര്‍ച്ചയാവുന്നില്ല, എന്നാല്‍ റബ്ബറിന്റെ വിഷയത്തില്‍ നിയമസഭ സ്തംഭിക്കപ്പെടുന്നു. കാര്‍ഷിക മേഖലയില്‍ പോലും ഈ വിവേചനം കാണാന്‍ സാധിക്കും. കഴിഞ്ഞ അറുപത് വര്‍ഷവും കേരളത്തില്‍ നടന്നത് ഈ വിവേചനം തന്നെയാണ്. പരമ്പരാഗത തൊഴിലുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എവിടെയും ചര്‍ച്ചയാവുന്നില്ല. കുലത്തൊഴില്‍ എടുത്ത് ജീവിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണ് കേരളത്തിലുള്ളത്. ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നില്ല.
ഭൂമി ഇല്ലാത്തവരും സ്വന്തമായി വീട് ഇല്ലാത്തവരും, വൈദ്യുതി ഇല്ലാത്തവരുമായി പതിനായിരങ്ങളാണുള്ളത്. 60 വര്‍ഷം പിന്നിട്ട കേരളത്തില്‍ ഇതാണ് സ്ഥിതി. വികസനത്തിന്റെ കേരള മോഡലിന്റെ ബാക്കിപത്രമാണിത്. ആറളത്തും അട്ടപ്പാടിയിലുമുണ്ടായത് വികസിത കേരളത്തിന്റെ ഇന്നത്തെ അവസ്ഥയാണ് കാണിക്കുന്നത്.
നില്‍പ്പുസമരം നടത്തിയവര്‍ക്ക് ഒരു വര്‍ഷമായിട്ടും ഭൂമിനല്കിയിട്ടില്ല. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പ്രശനങ്ങള്‍ കാണാതെ ഭരണാധികാരികള്‍ സംഘടിത വോട്ടു ബാങ്കിന് പിന്നാലെ പോവുകയാണ്. വികസനത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ച നടക്കണം. സമൂഹത്തിന്റെ താഴേതട്ടിലുള്ളവര്‍ക്കും ഗുണം ലഭിക്കുന്ന വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന നവരാഷ്ട്രീയം കേരളത്തില്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തളി സാമൂതിരി സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ ചക്കിലിയന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ടി.വിജയന്, സെക്രട്ടറി വി. ജയരാജ്, ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: