കുമാരംമംഗലം: വള്ളിയാനിക്കാവ് ദേവിക്ഷേത്രത്തില്‍ ഭണ്ഡാരകുറ്റി കുത്തി തുറന്ന് മോഷണം. 4 ഭണ്ഡാര കുറ്റികളില്‍ നിന്നായി 10000 രൂപയോളം നഷ്ടപെട്ടതായാണ് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇതേ സമയത്ത് മോഷണം നടന്നിരുന്നു. ഇന്നലെ പുലര്‍ച്ചെ 1നും 4നും ഇടയ്ക്കാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനുള്ളികടന്ന മോഷ്ടാവ് ഭണ്ഡാരകുറ്റി സൂക്ഷിച്ചിരുന്ന മുറി തകര്‍ത്താണ് മോഷണം നടത്തിയത്. ആദ്യത്തെ മുറി കുത്തി തുറന്നുവെങ്കിലും മുറിയില്‍ ക്ഷേത്രത്തിലെ നിത്യോപയോഗ വസ്തുക്കളാണ് ഇവിടെ ഉണ്ടായിരുന്നത്. തൃക്കാരിയൂര്‍ ഗ്രൂപ്പിന്റെ തൊടുപുഴ സബ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതാണ് ക്ഷേത്രം. വാച്ചറുടെയും കഴകത്തിന്റെയും ഒഴിവുണ്ടെങ്കിലും താല്‍ക്കാലിക കഴകമാണ് ക്ഷേത്രത്തില്‍ ജോലിക്കുള്ളത്. രാവിലെ 4 മണിക്ക് ക്ഷേത്രത്തിലെത്തിയ കഴകമാണ് മോഷണവിവരം പുറംലോകത്തെ അറിയിക്കുന്നത്. സമീപത്ത് നിന്നും പൂട്ട് പൊളിക്കാനുപയോഗിച്ച പാര കണ്ടെത്തിയിട്ടുണ്ട്. രാത്രി വൈകിയും കുമാരമംഗലം സ്കൂളില്‍ പന്ത് കളി നടന്നിരിന്നു. ഇതിനുശേഷമാണ് മോഷണമെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് തവണ ഇവിടെ മോഷണം നടന്നിരുന്നു. ക്ഷേത്രത്തില്‍ മോഷണം തുടര്‍ക്കഥയായതോടെ ക്ഷേത്രഭരണ സമിതി ഹൈക്കോടതിയെ സമീപിച്ചു. സംഭവുമായി ബന്ധപെട്ട് ശക്തമായ അന്വേഷണം നടത്താന്‍ കോടതി ഇടുക്കി ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കലക്ടര്‍ പോലീസിനു നിര്‍ദേശം നല്‍കിയെങ്കിലും ഇന്നു വരെ കാര്യമായ യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല. നേരത്തെയുണ്ടായ മോഷണങ്ങളില്‍ അന്വേഷണം ഏതാണ്ട് നിലച്ചമട്ടാണ്. അന്വേഷണം നടക്കാത്തതുമൂലമാണ് വീണ്ടും ഇവിടെ മോഷണം നടക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആരോപിക്കുന്നു. സമാനമായ രീതിയില്‍ നിരവധി ക്ഷേത്രങ്ങളില്‍ മോഷണങ്ങള്‍ അരങ്ങേറിയിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിനു ഇന്നു വരെ കഴിഞ്ഞിട്ടില്ല. 15 ദിവസം മുന്‍പാണ് ഭണ്ഡാരകുറ്റികളില് നിന്നും പണം ദേവസ്വം ബോര്‍ഡിലേക്ക് അയച്ചത്. അതുകൊണ്ട് കൂടൂതല്‍ പണം നഷ്ടപെട്ടില്ല എന്ന ആശ്വാസത്തിലാണ് ക്ഷേത്രം കമ്മിറ്റി. തുടര്‍ച്ചയായുണ്ടകുന്ന മോഷണങ്ങളില്‍ ഭക്തജനങ്ങള്‍ കമ്മിറ്റികൂടി പ്രതിഷേധിച്ചു. തൊടുപുഴ സി ഐ ജില്‍സണ്‍ മാത്യൂ, പ്രിന്‍സിപ്പല്‍ എസ് ഐ വിനോദ്കുമാര്‍, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. മോഷണം നടന്നതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ രാവിലത്തെ പതിവ് പൂജ മുടങ്ങി. വൈകുന്നേരം ശുദ്ധികലശം നടത്തിയാണ് പൂജ പുനരാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: