ആഗോളതാപനം ഹരിതവാതക വര്‍ധനമൂലം ഉയര്‍ന്നുവരുന്നതിനോടൊപ്പം നശിപ്പിക്കപ്പെടുന്നത് അമൂല്യമായ ജൈവ സമ്പത്താണ്. മനുഷ്യന്റെ നിലനില്‍പ്പിന് ജൈവവൈവിധ്യ സമ്പത്തിന്റെ വിനാശം അപകടകരവുമാണ്. ആഗോളതാപനം മൂലം മഞ്ഞുമലകള്‍ ഉരുകിത്തീരുന്നതോടെ ശൈത്യമേഖലാ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന അനേകശതം ജീവജാലങ്ങളാണ് കാലയവനികയ്ക്കുള്ളിലേക്ക് മറയുക. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രളയവും വരള്‍ച്ചയും ഇല്ലാതാക്കുന്നത് ലക്ഷക്കണക്കിന് ജീവജാലങ്ങളെയാണ്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈയോക്സൈഡിന്റെ ഉയര്‍ച്ച കടല്‍ജലത്തിന്റെയും മണ്ണിന്റെയും അമ്ലമൂല്യത്തില് വര്‍ധനവുണ്ടാക്കുന്നത് മത്സ്യസമ്പത്തിനും സൂക്ഷ്മജീവികള്‍ക്കും വന്‍ ഭീഷണിയായി തുടരുന്നു. വരള്‍ച്ചമൂലം ഉണങ്ങിയും കനത്ത ചൂടില്‍ കാട്ടുതീ ഭീഷണി മൂലവും ഉണ്ടാകുന്ന വനമേഖലയുടെ നാശം ഭൂതലത്തെ വന്‍ജൈവവൈവിധ്യ ശോഷണത്തിലാണെത്തിക്കുന്നത്.
സമുദ്രജലത്തിന്റെ താപനിലയില്‍ വന്നിരിക്കുന്ന മാറ്റം മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിരിക്കുന്നു. ജലജീവികളുടെ കൂട്ടത്തോടെയുള്ള സമുദ്രാന്തരഗമനത്തിന്റെ വേഗത വര്‍ധിപ്പിച്ചിരിക്കുന്നു. ഇത് നമുക്ക് ലഭ്യമായിരുന്ന പല മത്സ്യ സ്പീഷിസുകളെയും നമ്മുടെ സമുദ്രാതിര്‍ത്തിയില്‍ നിന്നും അപ്രത്യക്ഷമാക്കിയിരിക്കുന്നു. ആര്‍ട്ടിക്കയിലെയും അന്റാര്‍ട്ടിക്കിലെയും താപനിലയില്‍ വന്നിരിക്കുന്ന മാറ്റം മഞ്ഞുമലകളുടെ ഉരുകലിന്റെ വേഗത വര്‍ധിപ്പിച്ചിരിക്കുന്നു. ഇത് സൂചിയിലക്കാടുകളുടെയും മഴക്കാടുകളുടെയും ശോഷണത്തിന് വേഗത വര്‍ധിപ്പിച്ചിരിക്കയാണ്.
കാലാവസ്ഥാ വ്യതിയാനം മൂലം ജന്തുലോകത്തില്‍ വന്‍ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുട്ടയിടുന്ന കാലാവധിയില്‍ വന്ന മാറ്റം, ജീവിതചക്രത്തിലെ വ്യതിയാനം, ദേശാടനത്തിന്റെ രീതിയിലും സ്ഥലത്തിലും വന്നിരിക്കുന്ന മാറ്റം, ജീവികളുടെ എണ്ണത്തില്‍ വന്നിരിക്കുന്ന വന്‍കുറവ് എന്നിങ്ങനെ പോകുന്നു അവ. പുല്ലുമേയുന്ന ജീവികള്‍ക്ക് വരള്‍ച്ചമൂലം താലനിലയില്‍ വന്ന മാറ്റം അവയുടെ ഭക്ഷ്യവസ്തുക്കളില്‍ ഗണ്യമായ കുറവുണ്ടാക്കിയിരിക്കുന്നു. ഇതുമൂലം ഭക്ഷണം തേടി അലയേണ്ട ഗതികേടിലാണ് മിക്കവാറും വന്യജീവികള്‍. ജലദൗര്‍ലഭ്യം മൂലം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ജലാശയങ്ങള്‍ തേടുന്നതും മനുഷ്യനുമായുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതും ലോകമെമ്പാടുമുള്ള കാഴ്ചയാണ്.
ചില രാജ്യങ്ങളില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഇത് മനുഷ്യനടക്കമുള്ള ജീവികളെ നരകയാതനയിലാണെത്തിക്കുന്നത്. ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനം ജീവജാലങ്ങളുടെ പ്രത്യുല്‍പ്പാദന ശേഷിയെയും വളര്‍ച്ചയെയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം തുടര്‍ച്ചയായ മഴയ്ക്കും ദീര്‍ഘമായ വേനലിനും വഴിവയ്ക്കുമ്പോള്‍ ക്ഷുദ്രജീവികള്‍ പെരുകുന്നതിനും വിളകളെ തിന്നുതീര്‍ക്കുന്ന പ്രാണികളുടെ ക്രമാതീതമായ വര്‍ധനവിനും കാരണമാകുകയാണ്. കാര്‍ബണ്‍ഡയോക്സൈഡിന്റെ അളവ് വര്‍ധന വന്യമൃഗങ്ങളിലും വീട്ടുമൃഗങ്ങളിലും പക്ഷികളിലും കൂടുതല്‍ രോഗങ്ങള്‍ക്ക് വഴിവയ്ക്കുകയാണ്. പരാദങ്ങളും കീടങ്ങളും കാര്‍ഷികമേഖലയെ നശിപ്പിക്കുന്നതോടെ ഭക്ഷ്യസുരക്ഷാ പ്രശ്നം ഉടലെടുക്കും.
കോഴിവളര്‍ത്തലും ആടുമാടു വളര്‍ത്തലും രോഗങ്ങള്‍ മൂലം പ്രതിസന്ധി നേരിടുകയാണ്. കാര്‍ഷികമേഖലയില്‍ കളകള്‍ വര്‍ധിക്കുകയും വിളയുടെ ഉല്‍പ്പാദനത്തില്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു. കേരളം നൂറ്റാണ്ടുകളായി നേടിയെടുത്ത് ‘ആയുര്‍വേദ വൈദ്യശാഖ’, ഔഷധസസ്യങ്ങളുടെ അഭാവത്താല്‍ വെല്ലുവിളി നേരിടുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വനശോഷണം കുടിവെള്ളക്ഷാമത്തിലേക്കും രൂക്ഷമായ വരള്‍ച്ചയിലേക്കും തള്ളിവിടും.
കടല്‍ജലം അമ്ലവല്ക്കരിക്കുന്നതിലൂടെയും ആവാസസ്ഥലം നഷ്ടമാകുന്നതിലൂടെയും ഇക്കോസിസ്റ്റങ്ങളുടെ തകര്‍ച്ചമൂലവും അനിയന്ത്രിതമായ താപനിലയിലെ മാറ്റം മൂലവും 2050 ആകുന്നതോടെ നിലവില്‍ ഭൂമുഖത്തെ കാല്‍ഭാഗം ജൈവവൈവിധ്യവും നശിക്കുന്നതോതിലാണ് കാലാവസ്ഥാ വ്യതിയാനം എത്തിനില്‍ക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന രാജ്യാന്തര സര്‍ക്കാര്‍ പാനല്‍ പറയുന്നത് ഇന്നത്തെ നിലയ്ക്ക് ഫോസില്‍ ഇന്ധന ഉപയോഗം തുടര്‍ന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ താപനിലയില്‍ ശരാശരി 6 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധന 2100 ഓടെ സംഭവിക്കുമെന്നാണ്. എത്രയേറെ ജീവജാലങ്ങള്‍ക്കും സൂക്ഷ്മജീവികള്‍ക്കും ഈ കൂടിയ ചൂടിനെ അതിജീവിക്കാനാകുമെന്നത് കണ്ടറിയണം.
ഇന്ന് ഏതാണ്ട് സന്തുലിതാവസ്ഥയില്‍ നിലനില്‍ക്കുന്ന പല ഇക്കോസിസ്റ്റങ്ങളുടെയും തകര്‍ച്ചയും ഐപിസിസി പ്രവചിക്കുന്നു. പവിഴപുറ്റുകളുടെ വംശനാശവും കൊടുങ്കാറ്റുകളും ഭക്ഷ്യസുരക്ഷാ പ്രശ്നങ്ങളും പ്രളയങ്ങളും നിമിഷപ്രളയങ്ങളും പേമാരിയും വരള്‍ച്ചയും താപതരംഗങ്ങളും സൂര്യതാപമേറ്റുള്ള മരണങ്ങളും ജീവജാലങ്ങളുടെ ജീവചക്ര തകര്‍ച്ചയും മറ്റും 2100 ലെ താപവര്‍ധനയില്‍ ഉറപ്പാക്കാവുന്ന വസ്തുതകളാണ്.
ഇന്നത്തേതിനേക്കാള്‍ 60 ശതമാനം രോഗാണുക്കള്‍ വര്‍ധിക്കുമെന്നതിനാല്‍ സാംക്രമിക രോഗങ്ങള്‍ പൊടുന്നനെ പെരുകുവാന്‍ ഏറെ സാധ്യതയുണ്ട്. രോഗം പരത്തുന്ന കീടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുവാനുള്ള സാധ്യതകളാണ് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുക. ഉദാഹരണമായി മലേറിയ പരത്തുന്ന കൊതുകുകള്‍ വനാന്തരങ്ങളിലാണ് കണ്ടുവന്നിരുന്നത്. യാതൊരു വനനശീകരണവും ഇല്ലാതിരുന്ന കാലത്ത് ഇത്തരം കൊതുകുകള്‍ വന്യമൃഗങ്ങളെ ആക്രമിച്ചും മരങ്ങളുടെ ഇലകളില്‍നിന്ന് നീര് വലിച്ചെടുത്തും ജീവിച്ചുപോന്നു.
എന്നാല്‍ ആമസോണ്‍, കിഴക്കേ ആഫ്രിക്ക, തായ്ലന്റ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ വനങ്ങള്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഗണ്യമായി നശിപ്പിക്കപ്പെട്ടതിനാല്‍ ഈ വനാന്തരങ്ങളില്‍ കഴിഞ്ഞിരുന്ന അനോഫിലിസ് ഡാര്‍ലിംഗി എന്ന മലേറിയ പരത്തുന്ന കൊതുകുകള്‍ നാട്ടില്‍ വന്ന് ക്രമാതീതമായി പെരുകുകയും ഒരുകാലത്ത് വാക്സിന്‍മൂലം നിയന്ത്രിക്കപ്പെട്ട മലേറിയ ലോകത്തിലെ പല രാജ്യങ്ങളിലും വീണ്ടും പൊട്ടിപ്പുറപ്പെടുവാന്‍ തുടങ്ങിയിരിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം കരിഞ്ഞുണങ്ങിയ വനപ്രദേശത്തെ ചിലതരം ഒച്ചുകളില്‍ സൂര്യപ്രകാശം തട്ടിയപ്പോള്‍ അതുവരെ ഒച്ചുകളില്‍ നിദ്രയിലായിരുന്ന ‘ഷിസ്റ്റോസോമിയാസിസ്’ എന്ന രോഗം പരത്തുന്ന രോഗാണുക്കള്‍ പരാദമായ ഫഌറ്റ് വേമിലൂടെ മനുഷ്യനില്‍ എത്തുകയും മനുഷ്യനില്‍ രോഗം വരുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
മലേഷ്യയിലെ കാട്ടുപഴങ്ങള്‍ തിന്നു ജീവിക്കുന്ന ‘പറക്കുന്ന കുറുക്കന്’ എന്നറിയപ്പെടുന്ന ഒരുതരം വവ്വാലുകള്‍ കടുത്ത വേനല്‍മൂലം നശീകരിക്കപ്പെട്ട വനാന്തരങ്ങളില്‍ നിന്നും നാട്ടിലെത്തുകയും വന്‍തോതില്‍ പോര്‍ക്കിനെ വളര്‍ത്തിയിരുന്ന ഒരു ഫാമിനടുത്ത മാവില്‍ ചേക്കേറുകയും കാലക്രമേണ ഈ വവ്വലുകളില്നിന്നും നിപ്പവൈറസ് പന്നികളില്‍ എത്തിപ്പെടുകയും പിന്നീട് മനുഷ്യനിലെത്തുകയും മനുഷ്യനില്‍ നിപ്പവൈറസ് രോഗം പിടിപെടുകയും ചെയ്തു. അന്ന് നിപ്പവൈറസ് രോഗം ബാധിച്ച 257 പേരില്‍ 105 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.
1981 നുശേഷം എച്ച്ഐവി എയ്ഡ്സ് വൈറസ് മൂലം മരണമടഞ്ഞത് 25 ദശലക്ഷം ആളുകളാണ്. ഈ രോഗവും വന്യമൃഗങ്ങളില്‍ നിന്നുതന്നെയാണ് മനുഷ്യനിലെത്തിയത്. എച്ച്ഐവി ബാധിച്ച ചിമ്പാന്‍സി കുരങ്ങുകളുമായി ബന്ധപ്പെട്ട മൃഗങ്ങളുടെ ഇറച്ചി ഭക്ഷിച്ച ആളുകളിലാണ് ആദ്യമായി എയ്ഡഡ് രോഗം ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞന്മാര് അനുമാനിക്കുന്നത്. വെസ്റ്റ്-സെന്‍ട്രല്‍ ആഫ്രിക്കയിലെ വനാന്തരങ്ങളില്‍ വന്യമൃഗങ്ങളുടെ ഇറച്ചി ഭക്ഷിച്ചവര്ക്കെല്ലാം രോഗം പിടിപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.
പലപ്പോഴും ജൈവവൈവിധ്യ വര്‍ധന രോഗങ്ങളുടെ എണ്ണവും വ്യാപ്തിയും കുറയ്ക്കുന്നതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് രോഗം പരത്തുവാന്‍ ശരിയായ വൈറസിനെ കിട്ടാത്തതുകൊണ്ടാണെന്നതാണ് അനുമാനം.
ലോകത്ത് കാലാവസ്ഥാ വ്യതിയാനം മൂലം വംശനാശ ഭീഷണിയിലായ ഒട്ടനവധി ജീവജാലങ്ങളുണ്ട്. സൈബീരിയന്‍ ടൈഗര്‍, ആനക്കൊമ്പുപോലുള്ള കൊക്കുള്ള മരംകൊത്തി, സലമന്റുകള്, മഞ്ഞുകരടികള്‍ ഇങ്ങനെ പോകുന്നു ആ പട്ടിക. ഓരോ ജീവിയും അപ്രത്യക്ഷമാകുന്നതോടെ തകരുന്നത് ഭക്ഷ്യചക്രവും ഭക്ഷ്യശൃംഖലാജാലവുമാണ്. സയന്‍സ് മാഗസിന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഏഷ്യാറ്റിക് മേഖലയിലെ ഇരപിടിയന്മാരായ കാട്ടുനായ്ക്കള്‍ വംശനാശ ഭീഷണിയിലാണെന്നാണ്. കനത്തചൂടുമൂലം ആഫ്രിക്കയിലെ നദീത്തടങ്ങളായ കാന്‍സാസ്, സാംബേസി എന്നീ നദികളിലെ അടിത്തട്ടില്‍ വളരുന്ന പല ചെറുസസ്യങ്ങളും അപ്രത്യക്ഷമായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
മഴയില്‍ വന്ന മാറ്റം പല രാജ്യങ്ങളിലും ജീവജാലങ്ങളുടെ നാശത്തിലാണ് കലാശിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ സാഹചര്യങ്ങള്‍ വിദേശ കളചെടികളുടെ ശക്തമായ വ്യാപനത്തിന് വഴിവെച്ചിരിക്കുകയാണ്. ഈ കളചെടികള്‍ എത്തിച്ചേരുന്ന നാടുകളില്‍ അവയെ പ്രതിരോധിക്കുവാന്‍ ഒരു ജീവജാലവും ഇല്ലെന്നും അവയുടെ അസാധാരണമായ വിത്തുല്പ്പാദനശേഷിയും മണ്ണിലെ വ്യാപനശക്തിയും സ്വദേശീയ ജീവികളുടെ എണ്ണവും ശേഷിയും വ്യാപനവും വിത്തുല്‍പ്പാദനവും കുറയ്ക്കുന്നതിനും കാരണമാകുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ വിദേശ ചെടികള്‍ പുതിയ സ്ഥലങ്ങളില്‍ അവയുടെ ആധിപത്യം സ്ഥാപിച്ചെടുക്കുന്നു. പുതിയ കാലാവസ്ഥ അവയുടെ ജീവചക്രത്തിന് അനുഗുണമായതിനാല്‍ മറ്റ് ചെടികളെ ചെറുത്ത് തോല്പ്പിക്കുവാന് പുതിയ കളചെടികള്ക്കാകുന്നു.
കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ പലപ്പോഴും ചെടികളിലെ പരാഗണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത് ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നാണ്യവിളകള്‍ എന്നിവയിലെ വിത്തുല്‍പ്പാദനത്തെ തകിടം മറിക്കുന്ന സ്ഥിതിയിലെത്തിക്കുന്നു. പരാഗണം നടത്തുന്ന മിത്ര കീടങ്ങള്‍ പലതും അന്തരീക്ഷ ഊഷ്മാവ് വര്‍ധനവും കാര്‍ബണ്‍ഡയോക്സൈഡ് വര്‍ധനവും മൂലം അപ്രത്യക്ഷമാകുന്നതിനുകാരണം പ്രസ്നം നിസ്സാരമെന്നു തോന്നുമെങ്കിലും ബാധിക്കുന്നത് ധാന്യ ഉല്‍പ്പാദനത്തെയും ഭക്ഷ്യസുരക്ഷയെയുമാണ് അപകടകരമാക്കുന്നത്. മനുഷ്യന്റെ 80 ശതമാനം ഭക്ഷ്യവസ്തുക്കളും 20 തരം ചെടികളില്‍നിന്നാണ് ലഭ്യമാകുന്നത്. എന്നാല്‍ മനുഷ്യന് 40000 വിവിധയിനം സസ്യലതാദികളെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയ്ക്കായി ഉപയോഗിക്കുന്നുണ്ട്. ലോകത്തെ 80 ശതമാനം മരുന്നുകളും ഉല്‍പ്പാദിപ്പിക്കപ്പെടുന്നതും ജൈവൈവിധ്യങ്ങളില്നിന്നാണ്.
നാരുകള്‍, എണ്ണ, തേന്‍, നിറങ്ങള്‍, റബര്‍, തടി, പേപ്പര്‍, ഭക്ഷണം എന്നീ വ്യവസായങ്ങള്‍ക്കുള്ള അസംസ്കൃത വസ്തുക്കള്‍ ജൈവവൈവിധ്യത്തില്നിന്നാണ് മനുഷ്യന് എടുക്കുന്നത്. അതുകൊണ്ട് ജൈവവൈവിധ്യത്തിന് ഉണ്ടാകുന്ന ഏത് പ്രതിസന്ധിയും മനുഷ്യന്റെ ബൂമിയിലെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നതാണ് വാസ്തവം.
കരയിലെ വൈവിധ്യത്തെക്കാള്‍ 25 തവണ കുറവാണ് സമുദ്രത്തില്‍. മനുഷ്യനിര്‍മിത കാര്‍ബണ്‍ഡയോക്സൈഡിന്റെ 25 ശതമാനവും സമുദ്രം വലിച്ചെടുക്കുന്നുണ്ട്. കടലില്‍ മറ്റ് മൂലകങ്ങളുമായി ചേര്‍ന്ന് കോര്ബോളിക് ആസിഡ് ഉണ്ടാകുന്നു. കഴിഞ്ഞ 250 വര്‍ഷത്തിനിടയില്‍ കടലിലെ അമ്ലാംശം വെറും 30 ശതമാനമാണ് കൂടിയതെങ്കില്‍ 2100 ന് മുമ്പ് കാര്‍ബണ്‍ഡയോക്സൈഡിന്റെ ആധിക്യംമൂലം അമ്ലാംശം 150 ശതമാനം വര്‍ധനവുമുണ്ടാകുമെന്ന് അനുമാനിക്കുന്നു. മത്സ്യങ്ങളുടെ ഭക്ഷ്യവസ്തുക്കളായ പ്ലവകസസ്യങ്ങളെയും പ്ലവകജന്തുക്കളെയും കടല്‍ജലത്തിന്റെ രാസമാറ്റം പ്രതികൂലമായി ബാധിക്കും. അതാണ് മത്സ്യസമ്പത്തില്‍ കുറവുണ്ടാവുന്നതിന് പ്രധാന കാരണം. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ജൈവസമ്പത്തില്‍ വരുന്ന മാറ്റങ്ങളും വ്യതിയാനങ്ങളും മാനവരാശിയുടെ നിലനില്‍പ്പിന് വളരെയേറെ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഹരിഗ്രഹവാതക ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കുവാന്‍ അതിനാല്‍ ലോകരാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നാം എന്തുതരം വികസനം നേടിയാലും മനുഷ്യന് ഭൂമിയില്‍ സമാധാന പൂര്‍ണമായി ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തുനേട്ടമെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: