കണ്ണൂര്‍: ജില്ലയിലെ കൗമാര കലാമാമാങ്കത്തിന് ഇന്ന് തുടക്കമാകും. സര്‍ഗ്ഗാത്മക, നൃത്ത-ലയ-ലാസ്യ-താള-മേളക്കൊഴുപ്പുകളുടെ മാറ്റുരക്കലിന് ഇത്തവണ കണ്ണൂര്‍ നഗരമാണ് വേദിയാകുക. കണ്ണൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം ഇന്നു മുതല്‍ 8 വരെ തീയതികളിലായാണ് കലോത്സവം നടക്കുക. മത്സരാര്‍ത്ഥികളുടെ റജിസ്ട്രേഷന് ഇന്ന്് രാവിലെ 8 മണിക്ക് ഗവ. വൊക്കേഷണല്‍ എച്ച്എസ്എസില്‍ ആരംഭിക്കും. സ്റ്റേജിതര മത്സരങ്ങളും പൂരക്കളി, ചെണ്ടമേളം, ബാന്റ് മേളം തുടങ്ങിയ ഇനങ്ങളും 4ന് നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 15 വേദികളിലായാണ് മറ്റു മത്സരങ്ങള്‍ നടക്കുക. ജിവിഎച്ച്എസ്എസ്, ടൗണ്‍സ്ക്വയര്‍, ട്രയിനിംഗ് സ്കൂള്‍, ടൗണ്‍ ബാങ്ക് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറി ഹാള്‍, താവക്കര യുപി സ്കൂള്‍, തളാപ്പ് മിക്സഡ് യുപി സ്കൂള്‍ എന്നിവയാണ് പ്രധാന വേദികള്‍. കണ്ണൂരിലെ 15 സബ്ജില്ലകളില്‍ നിന്നായി 7423 മത്സരാര്‍ത്ഥികള്‍ 297 ഇനങ്ങളില്‍ മാറ്റുരക്കും. കലോത്സവത്തിന്റെ നടത്തിപ്പിന് ഡിഡിഇയുടെ മേല്‍നോട്ടത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ ദിവസവും വൈകുന്നേരം 7.30ന് മുന്‍പായി അതാത് ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് സമയക്രമീകരണം നടത്തിയിട്ടുള്ളത്. മത്സരാര്‍ത്ഥികള്‍ക്കും, അദ്ധ്യാപകര്‍ക്കും വളണ്ടിയര്ാര്ക്കും എല്ലാ ദിവസവും ഉച്ചഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലോത്സവത്തിന്റെ ഭാഗമായി 5, 6, 7 തീയതികളില്‍ ജിവിഎച്ച്എസ്എസില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സാംസ്കാരിക സായാഹ്നം പരിപാടി നടക്കും. 5ന് മലയാള സംഗീതം നീലക്കുയിലിനു മുന്‍പും പിന്‍പും എന്ന ചര്‍ച്ചയില്‍ വി.ടി.മുരളി, ഹരിപ്പാട് കെ.പി.എന്‍.പിള്ള തുടങ്ങിയവര്‍ സംബന്ധിക്കും. 6ന് നാട്ടുസഗീതത്തിന്റെ നേരുമര്യാദകള്, 7ന് കലോത്സവ വേദികള്‍ അവശേഷിപ്പിക്കുന്നത് എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. 5ന് രാവിലെ 9.30ന് ഡിഡിഇ ഇ.വസന്തന് പതാക ഉയര്‍ത്തും. 10 മണിക്ക് സാംസ്കാരിക വകുപ്പുമന്ത്രി കെ.സി.ജോസഫ് കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി എംപി മുഖ്യതിഥിയാകും. മേയര്‍ ഇ.പി.ലത, എംഎല്‍എമാരായ കെ.എം.ഷാജി, ടി.വി.രാജേഷ്, സി.കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനം പി.കെ.ശ്രീമതി ടീച്ചര്‍ എംപി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: