കണ്ണൂര്‍: പതജ്ഞലിയുടെ യോഗാസൂത്രവും ഭഗവത് ഗീതാ ശ്ലോകങ്ങളും ഉദ്ധരിച്ച് സിപിഎം യോഗ പ്രദര്‍ശനം കണ്ണൂരില്‍ നടന്നു. സിപിഎമ്മിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ആന്‍ഡ് യോഗാ സ്റ്റഡിസെന്ററിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലായിരുന്നു ഇന്നലെ വൈകുന്നേരം യോഗാ പ്രദര്‍ശനം. പ്രശസ്ത യോഗാചാര്യനായ ശ്രീ എം ആണ് യോഗ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ഭാരതീയ യോഗാചാര്യനായിരുന്ന പതജ്ഞലിയുടെ യോഗാസൂത്രങ്ങളും ഭഗവത് ഗീതയിലെ നിരവധി ശ്ലോകങ്ങളും ഉദ്ദരിച്ച് ശ്രീ നടത്തിയ ഉദ്ഘാടന പ്രസംഗം ശ്രവിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് തുടങ്ങി സിപിഎമ്മിന്റെ സംസ്ഥാനത്തേയും കണ്ണൂരിലേയും ഒട്ടുമിക്ക നേതാക്കളും സന്നിഹിതരായിരുന്നു. ഭാരതീയ ചിന്തകളേയും ആത്മീയതയേയും സംസ്കാരത്തേയും യോഗയേയും എന്നും തളളിപറഞ്ഞ കമ്മ്യൂണിസ്റ്റുകളുടെ കപടത വിളിച്ചോതുന്നതായിരുന്നു യോഗാ പ്രദര്‍ശന പരിപാടി. യോഗയില്‍ പാലിക്കേണ്ട സമയ നിഷ്ഠയോ ചിട്ടയോയൊന്നും പാലിക്കാതെ പരിശീലനാര്‍ത്ഥികളില്‍ പലരും തോന്നിയതു പോലെ യോഗാസനങ്ങള്‍ ചെയ്യുന്നത് കാണാമായിരുന്നു. ആസനങ്ങളുടെ പേരുകളിലൊന്നും വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും സൂര്യനമസ്ക്കാരം ഉള്‍പ്പെടെ പ്രാര്‍ത്ഥനകളില്ലാതെ പ്രദര്‍ശനത്തിന്റെ ആദ്യം മുതല്‍ അവസാനം വരെ ഒരൊറ്റ താളത്തിലുളള സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയായിരുന്നു.
കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വലിച്ചെറിഞ്ഞ് സിപിഎം ഭാരതീയ സംസ്ക്കാരത്തേയും തത്വശാസ്ത്രങ്ങളേയും പുല്‍കുന്നതിന്റെ നേര്‍ചിത്രം കൂടിയായി മാറി സിപിഎമ്മിന്റെ യോഗ പ്രദര്‍ശനവും ഉദ്ഘാടന ചടങ്ങും. സിപിഎം ജില്ലാ സെക്രട്ടറിയായ പി.ജയരാജന്റെ ആമുഖ ഭാഷണത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ശ്രീ എമ്മിനെ പരിചയപ്പെടുത്തിയതും ജയരാജനായിരുന്നു. ശ്രീ എമ്മിന്റെ ആത്മീയ അനുഭൂതി തേടിയുളള യാത്രയെക്കുറിച്ചും ആത്മീയ അന്വേഷണത്തെക്കുറിച്ചുളള ജയരാജന്റെ പ്രസംഗം സഖാക്കളിലും പൊതു സദസ്സിലും കൗതുകമുണര്‍ത്തുന്നതായി. എന്നും കമ്മ്യൂണിസവും വൈരുദ്ധ്യാത്മിക ഭൗതിക വാദവും പ്രസംഗിച്ചു നടന്ന് കണ്ണൂരിലെ അസഹിഷ്ണുത രാഷ്ട്രീയത്തിന് നേതൃത്വം നല്കുന്ന ജയരാജന് തന്നെയാണോ ഇത് എന്ന് സിപിഎം നേതാക്കള്‍ പോലും അത്ഭുതപ്പെട്ടു. ആര്യന്മാര് വരുന്നതിനു മുന്നെ തന്നെ ഭാരതത്തില്‍ നിലനിന്നിരുന്ന ആയോധന കലയാണ് യോഗയെന്നും പുരാണമായ അഭ്യാസമാണിതെന്നും പറഞ്ഞ് തുടങ്ങിയ ജയരാജന് പാരമ്പര്യമായ അറിവുകളേയും സംസ്ക്കാരത്തേയും സമൂഹത്തെ മുന്നോട്ട് നയിക്കാന്‍ ഉപയോഗപ്പെടുത്തണമെന്നും പറഞ്ഞു. മാത്രമല്ല ആത്മീയ പാതയിലെത്തിയ നിരവധി യോഗീശ്വരന്മാര് ഭാരതത്തിലുണ്ടെന്നും ഭാരതീയ തത്വചിന്തകളില്‍ ഷഡ് ദര്‍ശനങ്ങളില്‍ ഒന്നായ യോഗ ദര്‍ശനം ശ്രീ എമ്മിനെ യോഗീശ്വരനാക്കി മാറ്റിയെന്ന് തുടങ്ങി ആത്മീയതയുമായി ബന്ധപ്പെട്ട പ്രസംഗം തന്നെ ജയരാജന് ഉദ്ഘാടന വേദിയില്‍ നടത്തി. യോഗ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ശ്രീ എം യോഗയുടെ ഗുണങ്ങളും ഭാരതീയ ചരിത്രത്തില്‍ യോഗയ്ക്കുളള സ്ഥാനവും യോഗാസന അഭ്യാസികള്‍ അനുഷ്ഠിക്കേണ്ടതായ പതജ്ഞലിയുടെ സൂക്തങ്ങളും പാഠങ്ങളും ഭഗവത് ഗീതയിലെ ശ്ലോകങ്ങളും മാത്രം ഉദ്ധരിച്ച് രാഷ്ട്രീയ കാഴ്ചപ്പാടുകളൊന്നും സ്പര്‍ശിക്കാതെ വളരെ ചുരുങ്ങിയ വാക്കുകളില്‍ തന്റെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചു. ചടങ്ങില്‍ പി.കെ.ശ്രീമതി എം.പി അധ്യക്ഷത വഹിച്ചു. പ്രദര്‍ശനം ദര്‍ശിക്കാന്‍ സ്റ്റേഡിയത്തിന്റെ കാല് ഭാഗത്തു പോലും കാണികളുണ്ടായിരുന്നില്ല. ശ്രീകൃഷ്ണ ജയന്തിയും, ഗണേശോത്സവവും അയ്യപ്പ സേവയും നടത്തിയ സിപിഎം പരിഹാസ്യമായ രീതിയാലാണെങ്കിലും ഭാരതത്തിന്റെ പരാമ്പര്യ-ആത്മീയ അംശങ്ങളെ പുല്‍കുന്നതിന്റെ മകുടോദാഹരണമായി മാറി യോഗാപ്രദര്ശന പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: