കണ്ണൂര്‍: സ്വകാര്യ ബസ് തൊഴിലാളികളെ അക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും നഗരങ്ങളില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും സംയുക്ത തൊഴിലാളി യൂണിയന് ആവശ്യപ്പെട്ടു. പോലീസ് അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ മാത്രം പ്രതിഷേധ പണിമുടക്ക് നടത്തുക, തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലൂടെയുള്ള ബസ് ഗതാഗതം പുനരാലോചിക്കുക, എടക്കാട് ബസാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസ്തുത ആവശ്യങ്ങളുന്നയിച്ച് 11 ന് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സായാഹ്ന ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു. ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി, എസ്ടിയു,എഐടിയുസി തുടങ്ങിയ സംഘടനാ പ്രവര്‍ത്തകര്‍ സംയുക്തമായി നടത്തിയ കണ്‍വെന്‍ഷനില്‍ പി.സൂര്യദാസ് അധ്യക്ഷത വഹിച്ചു. പി.വി.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സി.കെ.ശശികുമാര്‍, എം.സി.പവിത്രന്, എം.കെ.ഗോപി, എന്‍.മോഹനന്, എ.പി.രവീന്ദ്രന്, എന്‍.പ്രസാദ്, മുസമ്മല്‍ കോറോത്ത്, പി.എം.ജയചന്ദ്രന്, കെ.രാജീവന്, വി.വി.പുരുഷോത്തമന്, കെ.ജയരാജന് എന്നിവര്‍ സംസാരിച്ചു. ബസ് ട്രാന്‍സ്പോര്‍ട്ട് രംഗത്തെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ക്കെതിരെ ചിലര്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ വിപുലമായ പ്രചാരണം സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: