കണ്ണൂര്‍: ലോകത്തില്‍ ശാന്തിക്കും സമാധാനത്തിനും കുറുക്കുവഴികളില്ലെന്ന് മാനവ ഏകതാ മിഷന് അധ്യക്ഷന്‍ ശ്രീ എം അഭിപ്രായപ്പെട്ടു. മാനവഏകതാ മിഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നടന്ന സുഹൃദ് സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭഗവദ് ഗീതയില്‍ തന്നെ ശാന്തിക്കും സമാധാനത്തിനും കുറുക്കുവഴികളില്ലെന്ന കാര്യം ഭഗവാന് വര്‍ണിച്ചിട്ടുണ്ട്. ഭഗവത് ഗീത 12-ാം അധ്യായം ശ്ലോകം നാലില്‍ മൂന്ന് കാര്യങ്ങളാണ് ഭഗവാന് പറയുന്നത്. ഇന്ദ്രയങ്ങളെ അടക്കി ജീവിക്കാന്‍ പഠിക്കുക, ഏത് അവസ്ഥയിലും മനസ്സിനെ ശാന്തിമാക്കിത്തീര്ക്കാന് ശീലിക്കണം, ഉയര്‍ച്ചയിലും താഴ്ചയിലും മറ്റുള്ളവര്‍ ഉയര്‍ത്തിയും താഴ്ത്തിയും അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ നമുക്ക് പൊങ്ങാതെ, താഴാതെ ദുഖത്തെ കൂടെ നിര്‍ത്താന്‍ കഴിയണം. സ്വാമി ചിന്മയാനന്ദജി ഇത് സരസമായി വ്യാഖ്യാനിച്ചിട്ടുണ്ട്. ദുഖത്തോട്’ വരൂ, ഇരിക്കൂ, കാപ്പി കുടിക്കൂ, പോകൂ’ എന്ന് പറഞ്ഞ് സരസമായി സ്വീകരിക്കാനും ഒഴിവാക്കാനുമാണ് സ്വാമിജി പറഞ്ഞിട്ടുള്ളത്. സ്വാമി വിവേകാന്ദനും ഇതേ അഭിപ്രായമാണ് നല്‍കിയിട്ടുള്ളത്. സമബുദ്ധിയാണ് ഇതുവഴി കൈവരിക്കുന്നത്. ഇത് കൈവരിക്കാന്‍ നമുക്ക് കഴിയണം. ‘സര്‍വ്വഭൂത ഹിതേ രഥഃ’-എല്ലാ ജീവജാലങ്ങളുടെയും ഇഷ്ടത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ കഴിയണം. പ്രകൃതി ഒരുപാട് വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതിലെ ഏകത്വം കണ്ടെത്തലാണ് വേദാന്തം. അതുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങള്‍ക്ക് ആപത്ത് നേരിട്ടപ്പോള്‍ അഭയം തേടി ഇന്ത്യയിലേക്കോടിയെത്തിയത്. അത്തരത്തില്‍ ഓടിയെത്തുന്നവരെ കൂടെയിരുത്താനും തങ്ങളില്‍ ഒന്നായി കാണാനും ഇന്ത്യക്ക് കഴിഞ്ഞത് ഈ വേദാന്ത ദര്‍ശനമാണെന്നും ശ്രീ എം ചൂണ്ടിക്കാട്ടി. സമാധാനം എന്നത് ആത്മാനുഭവമാണ്. കേവലം ബാഹ്യമല്ല. ആത്മ എന്നതിന്റെ സൂഫി ഭാഷ നൂര്‍(പ്രകാശം)എന്ന് വിശേഷിപ്പിക്കുന്നു. ഹൃദയക്ഷേത്രത്തിലാണ് ഈ ശാന്തിയും സമാധാനവും ഉടലെടുക്കേണ്ടത്. സ്വാമി വിവേകാനന്ദന് പറഞ്ഞത് ‘ആത്മനോ മോക്ഷ ജഗത് ഹിതായ’ എന്നാണ്. ലോകത്തിന് ഹിതമായ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് ഈ ആത്മാവിന് മോക്ഷം ലഭിക്കുന്നത്. ഈ ആത്മശാന്തിക്ക് ഭഗവാന് നിര്‍ദ്ദേശിച്ച മൂന്ന് വഴികളല്ലാതെ മറ്റ് പോംവഴികളില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ഹോട്ടല്‍ സെന്‍ട്രല്‍ അവന്യൂവില്‍ നടന്ന ചടങ്ങില്‍ ശ്രീ എം, കണ്ണൂര്‍ മേഖലാ ഡിഐജി ദിനേന്ദ്ര കശ്യപ്, മാനവ ഏകതാ പരിഷത്ത് മലപ്പുറം സംയോജകന്‍ ആലച്ചേരി മൂസഹാജി, കണ്ണൂര്‍ സംയോജകന്‍ രവീന്ദ്രന്, തലശ്ശേരി സംയോജകന്‍ ചന്ദ്രന്, ഫാദര്‍ ജോണ്സന് തുടങ്ങിയവര്‍ ചേര്‍ന്നാണ് ദീപപ്രോജ്വലനം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ‘എന്റെ കുരുക്ഷേത്രത്തിലൂടെ’ ശ്രീ എം നടത്തിയ പ്രത്യാശയുടെ പദയാത്രയിലൂടെ തനിക്ക് ശാന്തി നല്കിയ ദൂതനാണ് ശ്രീ എം എന്ന് ചടങ്ങില്‍ സംസാരിച്ച ദിനേന്ദ്ര കശ്യപ് പറഞ്ഞു. പ്രത്യാശയുടെ പദയാത്രയിലൂടെ സമാധാനവും ശാന്തിയും തനിക്ക് അനുഭവപ്പെട്ടു. ഒരു വര്‍ഷത്തിനിടയില്‍ വീണ്ടും ഈ മഹാന് ഇവിടെ എത്താനിടയായതിനും ഒന്നിച്ച് പങ്കുചേരാനായതിനും ഞാനും എന്റെ പോലീസ് സഹോദരങ്ങളും ആദരവ് സമര്‍പ്പിക്കുന്നതായും ഡിഐജി പറഞ്ഞു. 20 മിനുട്ട് നേരത്തെ വാക്ക് ഓഫ് ഹോപ്പിന്റെ സിഡി പ്രദര്‍ശനവും നടന്നു. തുടര്‍ന്ന് ശ്രീ എം സംസാരിച്ചു. കന്യാകുമാരി മുതല്‍ മധ്യപ്രദേശ് വരെ ആവേശോജ്വലമായ പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നും അലഹബാദിലെ അഞ്ചു ദിവസത്തെ ഇടവേളയിലാണ് താനിപ്പോള്‍ കണ്ണൂരില്‍ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗംഗാദര്ശനത്തിനും ഇത്തരം ഇടവേള നല്‍കിയിരുന്നു. ഇതുവരെയായി 5000 കിലോമീറ്റര്‍ പിന്നിട്ടു. 3000 കിലോമീറ്റര്‍ കൂടി ഇനി ബാക്കിയുണ്ട്. മെയ് ആദ്യവാരത്തില്‍ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ഞങ്ങള്‍ വഹിക്കുന്ന ത്രിവര്‍ണ പതാക സ്ഥാപിക്കാന്‍ കഴിയുമെന്നും ശ്രീ എം പറഞ്ഞു.
ചടങ്ങില്‍ ഫിലിപ്പ് എം പ്രസാദ്, സി.വി.കുഞ്ഞിരാമന് എന്നിവരും പങ്കെടുത്തു. ചടങ്ങില്‍ സി.എം.വിശ്വനാഥന് സ്വാഗതവും ജിനു പിലാത്തറ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: