കോട്ടയം: ജന്മാന്തരപുണ്യവുമായി നാരായണീയ തത്ത്വസമീക്ഷാസത്രത്തിന് തിരിതെളിഞ്ഞു. തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തില്‍ രണ്ടാമത് ശ്രീമന്നാരായണീയ തത്ത്വസമീക്ഷാസത്രത്തിന്് മഠാധിപതി വാസുദേവ ബ്രഹ്മാനന്ദതീര്‍ത്ഥ സ്വാമിയാരുടെ ധ്വജാരോഹണത്തോടെ ആരംഭിച്ചു. രേണുകാ വിശ്വനാഥന് ഭദ്രദീപം തെളിയിച്ചു. തെക്കേമഠം സ്വാമിയാര് വാസുദേവാനന്ദ ബ്രഹ്മാനന്ദാനുഭൂതി സ്വാമിയാര് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സജ്ജനങ്ങളെ കാണുന്നതുപോലും സത്സംഗമാണെന്ന് നാരദന്റെ കഥ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സ്വാമിയാര്‍മഠം ട്രസ്റ്റ് പ്രസിഡന്റ് ഡോ.പി.വി.വിശ്വനാഥന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. വൈക്കം രാജമ്മാളിന്റെ പ്രാര്‍ത്ഥനാഗീതത്തോടെയാണ് സത്രം ആരംഭിച്ചത്. മഠം വൈസ് പ്രസിഡന്റ് സി.പി.മധുസൂദനന് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ചെങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ മഠാധിപതി ബ്രഹ്മപാദാനന്ദസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. നാരായണീയത്തിന്റെയും നാമജപത്തിന്റെയും മാഹാത്മ്യം അദ്ദേഹം വിവരിച്ചു. മാതൃഭൂമി എഡിറ്റര്‍ ടി.കെ.രാജഗോപാല്‍, ജന്മഭൂമി ഡവലപ്പ്്മെന്റ് മാനേജര്‍ എം.വി.ഉണ്ണികൃഷ്ണന്, കെ.ജി.സതീശ് എന്നിവര്‍ സത്രത്തിന് ആശംസകള്‍ നേര്‍ന്നു. മഠം സെക്രട്ടറി എം.വി.നാരായണന് നമ്പൂതിരി സമ്മേളനത്തിന് നന്ദി പറഞ്ഞു. ടി.എസ്.പരമേശ്വരന്റെ നേതൃത്വത്തില്‍ ശ്രീശങ്കര വിദ്യാപീഠത്തിലെ കുട്ടികള്‍ വേദപ്രഘോഷണം നടത്തി. തുടര്‍ന്ന് ഒറവങ്കര അച്യുതന് നമ്പൂതിരി നാരായണീയ മാഹാത്മ്യ പ്രഭാഷണം നടത്തി.
ഭാഗവതവും മറ്റ് പുരാണഗ്രന്ഥങ്ങളും വായിക്കാന്‍ നമുക്ക് സമയമില്ല. കാരണം അവയുടെ വലിപ്പവും ഗഹനതയുമാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള നമുക്ക് ഭഗവാന് സമ്മാനിച്ചതാണ് നാരായണീയം. കേവലം ആയിരം ശ്ലോകത്തിലൂടെ പതിനെണ്ണായിരം ശ്ലോകമുള്ള ഭാഗവതത്തിന്റെ സാരം മുഴുവന്‍ ലഭിക്കുന്നു. വ്യാസന്റെ അവതാരമാണ് മേല്പുത്തൂര് നാരായണഭട്ടതിരിപ്പാട് എന്ന് താളിയോലകളില്‍ കാണുന്നു. ഒരു വ്യാസനു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണ് ഭട്ടതിരിപ്പാട് ചെയ്തിട്ടുള്ളതും. മാനവകുലത്തിന്റെ സമസ്ത പ്രശ്നങ്ങള്‍ക്കും പ്രായോഗികവും താത്ത്വികവുമായ പരിഹാരം നാരായണീയത്തിലൂടെ ഭട്ടതിരിപ്പാട് കാണിച്ചു തരുന്നുവെന്നുംഅദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 8 മുതല്‍ അബുദാബി ഭജന്‍ ഭാരതിയുടെ ആഭിമുഖ്യത്തില്‍ 108 ഉരു ആവര്‍ത്തിച്ച ഹനുമാന് ചാലീസയിലൂടെ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ ആരംഭിച്ച സത്രം 10ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: