കോട്ടയം: ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വികസന പദ്ധതികള്‍ക്കുമായി അഞ്ചു കോടിയുടെ പദ്ധതികള്‍ ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനത്തില്‍ അംഗീകാരം നല്കി.
സമ്മേളനം കലാമണ്ഡലം കല്പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എന്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ക്ഷത്രിയ ക്ഷേമസഭ ശ്രേഷ്ഠ വിഭാഗമാണെന്നും സമകാലിക അപചയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ സമുദായത്തിനു അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാത്സല്യത്തിന്റെയും വൈഭവത്തിന്റെയും പ്രതീകങ്ങളായ രാജാക്കന്മാരുടെ പിന്തലമുറ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തണമെന്നു പി.എന്‍ സുരേഷ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പ്രഫ.കെ.എന്‍ സുരേന്ദ്രനാഥ വര്‍മ്മ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.ഉദയവര്‍മ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രഫ.വി.പി സുകുമാരദേവ്, പ്രഫ.പി.രവിവര്‍മ്മ രാജ, പ്രഫ.പി.എന്‍ സോമവര്മ്മരാജ, ആത്മജവര്‍മ്മ തമ്പുരാന് എന്നിവര്‍ പ്രസംഗിച്ചു.
വനിതാ സമ്മേളനം സംസ്ഥാന വനിതാ കമ്മിഷന് അംഗം ഡോ.ജെ.പ്രമീളാദേവി ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിലും കുലീനതയിലും ഔനത്യം പുലര്‍ത്തിയിരുന്ന ക്ഷത്രിയ വനിതകള്‍ പുതിയ കാലഘട്ടത്തിലും സമൂഹത്തിലേയ്ക്കു ഇറങ്ങി വരണമെന്നു പ്രമീളാദേവി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: