മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ അത്ലറ്റികോ മാഡ്രിഡ് ഒന്നാംസ്ഥാനത്തേക്കു കയറി. കഴിഞ്ഞ കളിയില്‍ ലെവന്റയെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി അത്ലറ്റികോ. ഒന്നാമതുണ്ടായിരുന്ന ബാഴ്സലോണ കഴിഞ്ഞ മത്സരത്തില്‍ സമനിലയില്‍ കുരുങ്ങിയതും ഈ സീസണില്‍ ആദ്യമായി ഒന്നാമതെത്താന്‍ അത്ലറ്റികോയെ തുണച്ചു. 18 കളികളില്‍ 41 പോയിന്റുണ്ട് അത്ലറ്റികോയ്ക്ക്. 17 കളികളില്‍ 39 പോയിന്റ് ബാഴ്സയുടെ സമ്പാദ്യം.
നിരവധി അവസരങ്ങള്‍ തുലച്ച മത്സരത്തില്‍ പകരക്കാരനായിറങ്ങിയ തോമസ് ടെയെ നേടിയ ഗോളിലാണ് അത്ലറ്റികോ ജയം കണ്ടത്. 81ാം മിനിറ്റില്‍ മത്സരത്തിലെ ഏക ഗോള്‍. ലെവന്റെ ഗോള്‍കീപ്പര്‍ ഡീഗോ മാരിനോയുടെ പിഴവാണ് ഗോളില്‍ കലാശിച്ചത്. ടെയെ പോസ്റ്റിലേക്കു തൊടുത്ത ഷോട്ട് മാരിനോയുടെ കൈയിലൊതുങ്ങിയെങ്കിലും വഴുതി വലയില്‍ കയറി. സ്ട്രൈക്കര്‍ ജാക്സണ് മാര്‍ട്ടിനസ് നിരവധി അവസരങ്ങള്‍ തുലച്ച കളിയില്‍ ജാക്സണെ പിന്‍വലിച്ചാണ് പരിശീലകന് ഡീഗോ സിമിയോണി ടെയെയെ ഇറക്കിയത്. കളത്തിലിറങ്ങി മിനിറ്റുകള്‍ക്കകം ലക്ഷ്യം കണ്ട് തീരുമാനം ന്യായീകരിച്ചു ടെയെ.
ലയണല്‍ മെസിയും ലൂയി സുവാരസും ഗോളെന്നുറച്ച ഒന്നിലേറെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയപ്പോള്‍, എസ്പാന്യോളിനോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി ബാഴ്സ. എസ്പാന്യോള് പ്രതിരോധത്തിന്റെ മികവും കറ്റാലന്‍ പടയ്ക്ക് വിലങ്ങുതടിയായി. മറ്റൊരു കളിയില്‍ മലാഗ മടക്കമില്ലാത്ത രണ്ടു ഗോളിന് സെല്‍റ്റ ഡി വിഗൊയെ കീഴടക്കി.
ആഴ്സണല്‍ രണ്ട് പോയിന്റ് മുന്നില്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ന്യൂകാസില്‍ യുണൈറ്റഡിനെ മടക്കമില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ആഴ്സണല്‍ രണ്ട് പോയിന്റിന്റെ ലീഡ് നേടിയത്. 72ാം മിനിറ്റില്‍ ലോറന്റ് കൊസെയ്ന്ലി സ്കോറര്‍. 20 കളികളില്‍ 42 പോയിന്റായി പീരങ്കിപ്പടയ്ക്ക്. രണ്ടാമതുള്ള ലെയ്സെസ്റ്റര്‍ സിറ്റിക്ക് 40 പോയിന്റ്. കഴിഞ്ഞ കളിയില്‍ സ്വന്തം മൈതാനത്ത് പിന്‍നിരക്കാരായ എഎഫ്സി ബേണ്‍മൗത്തിനോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയതാണ് ലെയ്സെസ്റ്ററിന് തിരിച്ചടിയായത്.
അതേസമയം, മുന്‍ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2-1ന് സ്വാന്‍സീ സിറ്റിയെ കീഴടക്കി. തുടരെ ആറു തോല്‍വികള്‍ക്കു ശേഷം യുണൈറ്റഡിന്റെ ജയം. മറ്റൊരു കളിയില്‍ മുന്‍ ചാമ്പ്യന്‍ ലിവര്‍പൂളിന് തോല്‍വി. എവേ മത്സരത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനോട് മടക്കമില്ലാത്ത രണ്ടു ഗോളിന് തോറ്റു ലിവര്‍പൂള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: