കൊച്ചി: ബെംഗളൂരു ബോംബ്സ്േഫാടനക്കേസിലെ പ്രതി തടിയന്റവിട നസീറും കൂട്ടാളി ഷഹനാസും സംസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നസീറിനും ഷഹനാസിനുമെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവര്‍ക്കുമെതിരെ രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി. ഭീകരവിരുദ്ധ നിയമം (യുഎപിഎ) പ്രകാരമാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം എ.സി. സുരേഷ്കുമാര്‍ പറഞ്ഞു.
ഷഹനാസിന്റെ പക്കല്‍ നിന്നും കണ്ടെത്തിയ കത്തുകള്‍, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് എന്നിവ പരിശോധിച്ചതില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തുനിന്നും പണം സ്വരൂപിക്കാന്‍ ശ്രമിച്ചതിന്റെ വിവരങ്ങള്‍ പോലീസിന് ലഭ്യമായിട്ടുണ്ട്. പാക്കിസ്ഥാന് ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലുള്ള പലര്‍ക്കും ഷഹനാസ് മെയില്‍ അയച്ചിട്ടുണ്ട്. ഇതിനുപുറമെ ബെംഗളൂരു ബോംബ്സ്ഫോടനക്കേസ് അട്ടിമറിക്കാന്‍ ഇവര്‍ നടത്തിയ നീക്കങ്ങളും വെളിപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ നവംബറിലാണ് നസീറിന്റെ കൂട്ടാളി പെരുമ്പാവൂര്‍, അല്ലപ്ര സ്വദേശി പി.എ. ഷഹനാസിനെ പോലീസ് എറണാകുളത്തു നിന്നും പിടികൂടിയത്. തടിയന്റവിട നസീറിനെ കോലഞ്ചേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു ഷഹനാസ് പോലീസ് പിടിയിലായത്. ഇയാളില്‍നിന്നും നസീര്‍ കൈമാറിയ എട്ട് കത്തുകള്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, നിരവധി സിം കാര്‍ഡുകള്‍ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. കത്തുകളില്‍ ചിലത് പ്രത്യേക കോഡ് ഭാഷയിലുള്ളതായിരുന്നു. പിന്നീട് ഷഹനാസിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ സിം കാര്‍ഡുകളും പെന്‍ഡ്രൈവും മൊബൈല്‍ഫോണുകളും കണ്ടെടുത്തു.
ബെംഗളൂരു ബോംബ്സ്ഫോടനക്കേസില്‍ കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന നസീറിനെ ഷഹനാസ് പല പ്രാവശ്യം സന്ദര്‍ശിക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ പോലീസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു.
പിടിച്ചെടുത്ത കത്തുകളില്‍ ചിലത് ബെംഗളൂരു സ്ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ കോഡ്ഭാഷയില്‍ രേഖപ്പെടുത്തിയ കത്തുകളും സിംകാര്‍ഡുകളും പെന്‍ഡ്രൈവും സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഭീകരാക്രമണത്തിന് ആസൂത്രണം നടത്തിയതിന്റെ വിവരങ്ങള്‍ വെളിവായത്. ചില ഭീകരവാദ സംഘടനകളുടെ സഹായം തേടിയതായും വ്യക്തമായിട്ടുണ്ട്.
ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ നേരത്തെ നസീറിന്റെ നേതൃത്വത്തില്‍ ജ്വല്ലറി ഉടമയെ വെട്ടിവീഴ്ത്തി കവര്‍ച്ച നടത്തിയ സംഭവം ഉണ്ടായിട്ടുണ്ട്.
നസീറും കൂട്ടാളി ഷഹനാസും ചേര്‍ന്ന് ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുകയും അതിനായി വിദേശരാജ്യങ്ങളിലെ ഭീകരവാദ സംഘടനകളുമായി ബന്ധപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് കൈമാറും. ബെംഗളൂരു ബോംബ്സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ അടുത്ത അനുയായിയാണ് നസീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: