മണ്ണാര്‍ക്കാട്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് മരിച്ച മലയാളി എന്‍എസ്ജി കമാന്‍ഡോ ലഫ്. കേണല്‍ നിരഞ്ജന് കുമാറിന്റെ മൃതദേഹം ബംഗളൂരുവില്‍ എത്തിച്ചു. ഉച്ചയ്ക്ക് ഒരുമണിക്ക് ബംഗളൂരൂവില്‍ നിന്ന് റോഡ് മാര്‍ഗ്ഗം കൊണ്ടുവരുന്ന മൃതദേഹം രാത്രിയോടെ സ്വദേശമായ പാലക്കാട് മണ്ണാര്‍ക്കാട്ട് എത്തിക്കും.
അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയാണ് മൃതദേഹം ബംഗളൂരുവിലെത്തിച്ചത്. പ്രത്യേക വിമാനത്തില്‍ ബംഗളൂരുവിലെ മിലിട്ടറി കേന്ദ്രത്തിലെത്തിച്ച മൃതദേഹം മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് ഏറ്റുവാങ്ങി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് ബംഗളൂരുവിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചു.
നാളെ രാവിലെ എലമ്പുലാശേരികെഎയുപി സ്കൂളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് പൂര്ണഔദ്യോഗികബഹുമതികളോടെ കളരിക്കല്‍ തറവാട്ടുവളപ്പില്‍ സംസ്കരിക്കും. . വൈകിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മണ്ണാര്‍ക്കാട് എത്തി നിരഞ്ജന് ആദരാഞ്ജലിയര്‍പ്പിക്കും. പാലക്കാട് മണ്ണാര്‍ക്കാട് എളമ്പിലാശ്ശേരി കളരിക്കല്‍ ശിവരാജന്റെയും രാജേശ്വരിയുടെയും മകനാണ് നിരഞ്ജന്. ഡോ. രാധികയാണ് ഭാര്യ. മകള്‍ വിസ്മയ.
കഴിഞ്ഞ നാല്പത് വര്‍ഷമായി ബംഗളൂരുവില്‍ സ്ഥിര താമസമാണ് ശിവരാജന്റ കുടുംബം. പാലാക്കാട്ടുള്ള കുടുംബവീട്ടില്‍ ഇപ്പോള്‍ നിരഞ്ജന്റെ പിതൃസഹോദരനാണ് താമസിക്കുന്നത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഓണത്തിനാണ് കുടുംബത്തോടൊപ്പം നിരഞ്ജന് പാലക്കാട്ട് എത്തിയത്. സഹോദരങ്ങള്‍: ശരത് (വ്യോമസേന), ഭാഗ്യലക്ഷ്മി (അധ്യാപിക), ശശാങ്കന് (എന്‍ജിനിയര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: