ന്യൂദല്‍ഹി: ബസിസിഐയുടെ ഘടനയിലും ഭരണഘടനയിലും മാറ്റം നിര്‍ദ്ദേശിച്ച് ലോധ കമ്മീഷന് റിപ്പോര്‍ട്ട്. ബിസിസിഐ ഭാരവാഹികള്‍, ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്മാര് തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചും ബിസിസിഐ അധ്യക്ഷനുമായി ചര്‍ച്ച നടത്തിയ ശേഷവുമാണ് റിപ്പോര്‍ട്ട് തയാറാക്കി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നു വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റീസ് ലോധ പറഞ്ഞു.
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ലോധ കമ്മീഷന് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍
- ബിസിസിഐക്കും ഐപിഎല്ലിനും പ്രത്യേകം ഭരണസമിതികള്‍ വേണം.
- ക്രിക്കറ്റ് താരങ്ങളുടെ അസോസിയേഷന് രൂപീകരിക്കണം.
- ഒരു സംസ്ഥാനത്ത് ഒന്നിലധികം ക്രിക്കറ്റ് അസോസിയേഷനുകള്‍ ആവശ്യമില്ല.
- വോട്ടവകാശം ഒരു കമ്മിറ്റിക്കു മാത്രമായി ചുരുക്കണം.
- ബിസിസിഐയില്‍ സിഇഒയെ നിയമിക്കും. ബിസിസിഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സിഇഒയും ആറു മാനേജറുമാരുമടങ്ങിയ സംഘം നിയന്ത്രിക്കും.
- ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കണം. ഒന്‍പതംഗ ഗവേണിംഗ് കൗണ്‍സിലില്‍ ബിസിസിഐ സെക്രട്ടറിയോ ട്രഷററോ അംഗമായിരിക്കണം.
- ബിസിസിഐയുടെ പ്രവര്‍ത്തനകാലാവധി ഒന്‍പതു വര്‍ഷമാക്കും.
- 70 വയസിലധികം പ്രായമുള്ളയാളെ ബിസിസിഐ പ്രസിഡന്റായി മത്സരിക്കാന്‍ അനുവദിക്കില്ല.
- നിര്‍ണായക വിഷയങ്ങളില്‍ കളിക്കാരുടെ അഭിപ്രായം തേടണം.
ഐപിഎല്‍ വാതുവയ്പും ഒത്തുകളിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാനാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ആര്.എം. ലോധ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചത്.
കോഴക്കളി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാണ് ബിസിസിഐ ഉടച്ചുവാര്‍ക്കാനുള്ള നിര്‍ദേശങ്ങള്‍ ലോധ കമ്മീഷന് കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: