കോഴിക്കോട്: നെന്മാറ ഡിവിഷനിലെ ചെറുനെല്ലി എസ്റ്റേറ്റ് സ്വകാര്യവ്യക്തികള്‍ക്ക് തന്നെ ലഭ്യമാക്കാന്‍ ഡിഎഫ്ഒയും ഗവണ്മെന്റ് പ്ലീഡറും യുദ്ധസമാനമായ തിടുക്കം കാട്ടിയതായി അന്വേഷണ റിപ്പോര്‍ട്ട്.
ആവശ്യമായ നോട്ടീസ് നല്കി പാട്ടക്കരാര്‍ റദ്ദാക്കി എസ്റ്റേറ്റ് തിരിച്ച് പിടിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഡിസംബര്‍ ഒമ്പതിന് വൈകുന്നേരമാണ് നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സി.ഐ.ജോജുവിന് ലഭിച്ചത്. ഇതനുസരിച്ച് പത്തിന് തന്നെ മഹസ്സറെഴുതി സ്ഥലം ഏറ്റെടുക്കുകയായിരുന്നു.
ഏതെങ്കിലും സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ഉത്തരവ് വാങ്ങിക്കണം. എന്നാല്‍ കേസില്‍ ഒന്നും രണ്ടും കക്ഷികളായ പ്രിന്‍സിപ്പള്‍ സെക്രട്ടറിയോടോ ഫോറസ്റ്റ് കണ്സര്വേറ്ററോടോ ഡിഎഫ്ഒ അനുവാദം ചോദിച്ചില്ല. എസ്റ്റേറ്റ് പാട്ടക്കാര്‍ക്ക് നല്‍കണമെന്ന ഹൈക്കോടതി വിധി പകര്‍പ്പിന്റെ ഫാക്സ് കോപ്പി മാത്രം മുഖവിലക്കെടുത്താണ് ഡിഎഫ്ഒ നടപടി സ്വീകരിച്ചത്. അത് ആരയച്ചു എന്നുള്ളത് പോലും അദ്ദേഹത്തിന് അറിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗവണ്മെന്റ് പ്ലീഡര്‍ ടി.ആര്.രവി നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകള്‍ക്ക് വേണ്ടി നേരത്തെ കേസ് വാദിച്ചിട്ടുള്ളതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോടതിവിധി പകര്‍പ്പ് പോലുമില്ലാതെയാണ് പ്ലീഡര്‍ ഇത് സംബന്ധിച്ച് ഡിഎഫ്ഒക്ക് നിയമോപദേശം നല്‍കിയത്. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണെന്നും അപ്പീലിന് സാധ്യതയില്ലെന്നും പ്ലീഡര്‍ ഉപദേശിച്ചിട്ടുണ്ട്.
നോട്ടീസ് നല്‍കാതെ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ യുദ്ധസമാനമായ സാഹചര്യം പോലെ തിടുക്കം കാണിച്ച പ്ലീഡറുടേയും ഡിഎഫ്ഒയുടെയും നടപടിയുടെ ഉദ്ദേശ്യശുദ്ധി ദുരൂഹമാണ്. സര്‍ക്കാര്‍ താല്‍പ്പര്യത്തിന് വിരുദ്ധമായി ഇപ്രകാരം കൈകാര്യം ചെയ്തത് അഴിമതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം വിജിലന്‍സ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആവശ്യപ്പെട്ട പ്രകാരം കോഴിക്കോട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ്കുമാറാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
283 ഏക്കര്‍ വരുന്ന ചെറുനെല്ലി എസ്റ്റേറ്റ് പാട്ടക്കാര്‍ക്ക് തന്നെ കിട്ടുന്നതിന് വനംവകുപ്പിലെ ഉന്നതതല ഉദ്യോഗസ്ഥനടക്കമുള്ള ലോബി ഗൂഢാലോചന നടത്തിയതായാണ് സൂചന.
എം.കെ.രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: