കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഏത് നിമിഷവും തകരും. അങ്ങനെ സംഭവിച്ചാല്‍ കൊച്ചി മുഴുവന്‍ വെള്ളത്തിനടിയിലാകും. ഇത് കേരള വര്‍ത്തമാനം പത്രങ്ങളിലെ മാത്രം വാര്‍ത്തയല്ല. ലക്ഷക്കണക്കിന് വിദേശീയരുടെ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ചൂടുള്ള വാര്‍ത്തയാണ്. പുതുവത്സരാഘോഷത്തിന് ടൂറിസ്റ്റുകളുടെ വരവ് പ്രതീക്ഷിച്ച് നിരാശരായ ആയിരക്കണക്കിന് വ്യാപാരികളും ഹോംസ്റ്റേ ഉടമകളും തങ്ങളുടെ നഷ്ടക്കണക്കുകള്നിരത്തുകയാണ്.
ഫോര്‍ട്ടുകൊച്ചി കാര്‍ണിവല്‍ ആഘോഷങ്ങള്‍ വിദേശടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടതാണ്. തങ്ങളുടെ പൂര്‍വികര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വന്നെത്തി ഒരു പ്രദേശത്ത് വൈദേശികമുദ്രയണിയിച്ച ഫോര്‍ട്ടുകൊച്ചിയുടെ മണ്ണിലെത്താന്‍ ഓരോ ഇംഗ്ലണ്ടുകാരനും പോര്‍ച്ചുഗീസുകാരനും വെമ്പല്കൊള്ളുന്നതിനും കാരണം മറ്റൊന്നല്ല.
ക്രിസ്തുമസിനും ആഴ്ചകള്‍ക്ക് മുമ്പുതന്നെ സാധാരണ ഗതിയില്‍ വിദേശികളെക്കൊണ്ട് ഇവിടുത്തെ ഹോട്ടലുകളും ഹോംസ്റ്റേകളും നിറഞ്ഞുകവിയാറാണ് പതിവ്.
ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഓസ്ട്രിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നും വന്‍തോതില്‍ വിദേശികള്‍ ഇവിടെ എത്താറുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നം ഇന്റര്‍നെറ്റിലൂടെ ഭീകരമായി അവതരിപ്പിച്ചതുകൊണ്ട് ഓസ്ട്രിയയില്‍നിന്ന് തൊണ്ണൂറോളം ടൂറിസ്റ്റുകള്‍ മുന്‍കൂട്ടി ബുക്കുചെയ്ത കൊച്ചിയിലെ ഒരു മുന്തിയ ഹോട്ടലില്‍ തങ്ങളുടെ ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത വിവരം അറിയിക്കുകയായിരുന്നു. അവസാനനിമിഷം ഇവര്‍ ഒഴിവു പറഞ്ഞതിനാല്‍ പുതിയ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കാനും കഴിയാതെയായി. പ്രദേശത്തെ ഇരുനൂറോളം ഹോംസ്റ്റേകളും ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞതിനാല്‍ കടുത്ത പ്രതിസന്ധിയിലായി. നിരത്തുകളില്‍ വാണിജ്യം നടത്തുന്ന കരകൗശല വില്‍പ്പനക്കാര്‍, തട്ടുകടക്കാര്, പ്രൈവറ്റ് ടാക്സികള്‍ എന്നിവരും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തങ്ങളുടെ സ്വപ്നങ്ങള്‍ ഒലിച്ചുപോയതായാണ് പറയുന്നത്.
അതേസമയം ഇവിടെ പുതുവത്സരം ആഘോഷിക്കാന്‍ എത്തിച്ചേര്‍ന്ന ടൂറിസ്റ്റുകള്‍ ആഘോഷത്തിമിര്‍പ്പില്‍ ആടിത്തകര്‍ത്തു. മുല്ലപ്പെരിയാര്‍ മുഴുവനായി ഒഴുകിവന്നാലും തങ്ങള്‍ക്ക് തെല്ലും ആശങ്കയില്ലെന്ന് തായ്ലാന്റുകാരിയായ ഒരു വനിത വിളിച്ചുപറയുന്നുണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: