ശബരിമല: ശബരീശ ദര്‍ശനത്തിനായി സന്നിധാനത്ത് ഭക്തരുടെ അഭൂതപൂര്‍വ്വമായ തിരക്ക്. മകരവിളക്ക് മഹോത്സവത്തിനായി നട തുറന്ന വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ തിമര്‍ത്തുപെയ്ത മഴയെ അവഗണിച്ചാണ് അയ്യപ്പന്മാര് മലകയറിയത്.
പമ്പയിലേയും ശരണപാതയിലേയും വിശ്രമത്താവളങ്ങളും സന്നിധാനം, പാണ്ടിത്താവളം എന്നിവിടങ്ങളിലെ വിരിപ്പന്തലുകളും തീര്‍ത്ഥാടകരെക്കൊണ്ട് നിറഞ്ഞിരുന്നു. മഴയെത്തുടര്‍ന്ന് മലകയറ്റം ദുഷ്ക്കരമായതിന് പുറമേ വിരിവെച്ച് വിശ്രമിക്കാന്‍ ഇടമില്ലാതെയും തീര്‍ത്ഥാടകര്‍ വലഞ്ഞു. ഇന്നലെ രാവിലെ വരെ സന്നിധാനത്ത് മഴതുടര്ന്നെങ്കിലും ദര്‍ശനത്തിനായുള്ള തീര്‍ത്ഥാടകരുടെ തിരക്കിനെ ഇത് ബാധിച്ചില്ല. പലപ്പോഴും പതിനെട്ടാംപടി ചവിട്ടാനുള്ളവരുടെ നീണ്ടനിര മരക്കൂട്ടവും പിന്നിട്ടിരുന്നു.
ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അയ്യപ്പഭക്തരാണ് രണ്ടുദിവസമായി ശബരിമലയില്‍ കൂടുതലെത്തിയത്.
സന്നിധാനത്തെ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനായി വെള്ളിയാഴ്ച വൈകുന്നേരം പോലീസ് പമ്പ മുതല്‍ നിയന്ത്രിച്ചാണ് മലകയറാന്‍ അനുവദിച്ചത്. ശനിയാഴ്ച മരക്കൂട്ടം മുതല്‍ പോലീസ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
സന്നിധാനത്ത് മകരവിളക്ക് ശുദ്ധിക്രിയകള്‍ 13 ന് ആരംഭിക്കും. അന്നു വൈകുന്നേരം പ്രാസാദശുദ്ധിക്രിയകളും, 14 ന് ഉച്ചയ്ക്ക് ബിംബശുദ്ധിക്രിയകളും രാത്രി 12.59 ന് മകരസംക്രമപൂജയും നടക്കും. മകരവിളക്ക് ദിവസമായ 15ന് വൈകുന്നേരം 6.30 ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധന. രാത്രി 9.30ന് അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്തമ്മയുടെ വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കും. 20 ന് രാത്രി നടയടച്ചതിനുശേഷം മാളികപ്പുറത്ത് ഗുരുതി നടക്കും. അതുവരെ മാത്രമേ ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിന് അവസരമുള്ളൂ.
21 ന് രാവിലെ 5.30 ന്് പന്തളം രാജപ്രതിനിധിയുടെ നിര്മ്മാല്യദര്ശനത്തെ തുടര്‍ന്ന് നടയടച്ച് രാജപ്രതിനിധി മടങ്ങുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: