ചണ്ഡീഗഢ്: വ്യോമസേനയുടെ പത്താന്‍കോട് കേന്ദ്രത്തില്‍ ഒളിച്ചുകടന്ന് ആക്രമണം നടത്തിയവരില്‍ ശേഷിച്ച രണ്ടു ഭീകരരെക്കൂടി സൈന്യം വകവരുത്തി. വിശാലമായ വിമാനത്താവളത്തിലെ രണ്ടുനില കെട്ടിടത്തില്‍ ഇവര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കെട്ടിടം വളഞ്ഞ കമാന്‍ഡോകളും വ്യോമസേനാ കമാന്‍ഡോകളും മണിക്കൂറുകള്‍ നീണ്ടപോരാട്ടത്തിന് ഒടുവില്‍ ഇവരെ വെടിവച്ചുകൊല്ലുകയായിരുന്നു.
വെടിയുണ്ടയേറ്റ് ഛിന്നഭിന്നമായ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടോയെന്ന് കണ്ടെത്താന്‍ ഏതാനും ദിവസങ്ങള്‍കൂടി തെരച്ചില്‍ തുടരും. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം യുണൈറ്റഡ് ജിഹാദി കൗണ്‍സില്‍ ഏറ്റെടുത്തു. പന്ത്രണ്ടിലേറെ പാക് ഭീകരസംഘടനകളുടെ സംയുക്ത സംഘടനയാണ് ജിഹാദി കൗണ്‍സില്‍. എന്നാല്‍ ഈ അവകാശവാദം കേന്ദ്ര സര്‍ക്കാര്‍ തള്ളി.
രണ്ടു ഭീകരസംഘങ്ങളാണ് വ്യോമസേനാത്താവളത്തില്‍ ആക്രമണം നടത്തിയതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ആദ്യ സംഘത്തിലുള്ളവരെയാണ് വധിച്ചതെന്നും മറ്റൊരുസംഘം കൂടിയുണ്ടെന്ന് സംശയമുള്ളതായും എന്‍എസ്ജി കമാന്‍ഡോ ഐജി മേജര്‍ ജനറല്‍ ദുഷ്വന്ത് സിംഗ് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. അവസാന ഭീകരരെയും വധിക്കുംവരെ പോരാട്ടം തുടരും, അദ്ദേഹം പറഞ്ഞു. പത്താന്‍കോട്ട് വ്യോമസേനാത്താവളം ഒരു മിനി സിറ്റി തന്നെയാണ്, വിശാലമായ സ്ഥലമാണിത്. സേനയുടെ കെട്ടിടങ്ങളും ഉദ്യോഗസ്ഥരുടെ വാസസ്ഥലങ്ങളും സ്കൂളുകളും എല്ലാമുണ്ട് ഇവിടെ. പതിനാല് ഏക്കറോളം സ്ഥലത്താണ് താവളം. ഇവിടെ ചെറിയ കാടുകള്‍ വരെയുണ്ട്. വിശാലമായ സ്ഥലമായതിനാലാണ് ഭീകരരെ തുരത്താന്‍ സമയമെടുക്കുന്നത്, അദ്ദേഹം പറഞ്ഞു.
എയര്‍കമ്മഡോര്‍ ജെ.എസ്. ദാമൂന്, ബ്രിഗേഡിയര്‍ അനുപിന്ദര്‍ സിംഗ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തോടൊപ്പം ഉണ്ടയായിരുന്നു. മുഴുവന്‍ പ്രദേശവും കെട്ടിടങ്ങളും അരിച്ചുപെറുക്കി ഒരു ഭീകരന്‍പോലും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഓപ്പറേഷന് അവസാനിപ്പിക്കൂ. അതിനാല്‍ കൂടുതല്‍ സമയം എടുക്കും, അദ്ദേഹം പറഞ്ഞു.
വ്യോമസേനാ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന രണ്ടുനില കെട്ടിടത്തിലാണ് രണ്ടു ഭീകരരും ഒളിഞ്ഞിരിക്കുന്നത്. സര്‍വ്വ സജ്ജരായിട്ടാണ് ഭീകരര്‍ വന്നത്. സേനാത്താവളമായിരുന്നു ലക്ഷ്യം. ഇവര്‍ വന്‍തോതില്‍ ആയുധങ്ങള്‍ കരുതിയിരുന്നു. ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ സൈന്യം കരുതലോടെയായിരുന്നു, അദ്ദേഹം പറഞ്ഞു.
പത്താന്‍കോട്ട് വ്യോമസേനത്താവളം ആക്രമിച്ചത് എട്ടുമുതല്‍ പത്തുവരെ ഭീകരരാണെന്നാണ് സംശയം.
മൂന്നു ഭീകരര്‍ പാക് ആയുധങ്ങളുമായി പിടിയില്‍
പാക് നിര്‍മ്മിത ആയുധങ്ങളും പാക് സിം കാര്‍ഡുകളുമായി മൂന്നു പേര് പഞ്ചാബില്‍ പിടിയിലായി. മൊഹാലിയില്‍നിന്ന് സംയശാസ്പദ സാഹചര്യത്തില്‍ പിടിയിലായ ഇവരില്‍നിന്ന് രണ്ട് എകെ 47 തോക്കുകളും പിടിച്ചിട്ടുണ്ട്. ഇവര്‍ക്ക് ഭീകരാക്രമണവുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ഇവരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് മയക്കുമരുന്നു കടത്തുമായും ബന്ധമുണ്ട്. മറ്റു രണ്ടുഭീകരര്‍ ദല്‍ഹിക്ക് കടന്നതായും സംശയമുണ്ട്. ഇതേത്തുടര്‍ന്ന് ദല്‍ഹിയിലും പരിശോധന ശക്തമാക്കി.
സ്ഥിതിഗതികള്പ്രധാനമന്ത്രിയെ ധരിപ്പിച്ചു
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. പത്താന്‍കോട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ഭീകരവിരുദ്ധ പോരാട്ടം ഇന്നലെ മൂന്നുദിവസം പിന്നിട്ടു. ഏഴ് സൈനികരും അഞ്ച് ഭീകരരുമാണ് ഇതിനകം കൊല്ലപ്പെട്ടത്. പതിനഞ്ചോളം സൈനികര്‍ക്ക് പരിക്കുണ്ട്. റോക്കറ്റ് അടക്കമുള്ള ആയുധങ്ങളുമായാണ് സൈന്യം പത്താന്‍കോട്ട് വ്യോസേനാത്താവളത്തില്ഭീകരരെ തുരത്താനുള്ള പോരാട്ടം തുടരുന്നത്. ഞായറാഴ്ച രാത്രിയിലുടനീളം തെരച്ചിലിന് വെളിച്ചം പകരാന്‍ നിരവധി ഹെലിക്കോപ്ടറുകളും ഉപയോഗിച്ചിരുന്നു. രാത്രിക്കാഴ്ചയുള്ള ഉപകരണങ്ങളും ഇവയിലുണ്ട്. രാത്രിയിലും വെടിയൊച്ച ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്നുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നു സ്ഫോടനശബ്ദങ്ങളും കേട്ടു.
അഫ്ഗാനില്‍ നയതന്ത്രാലയത്തിലും
പോരാട്ടം തുടരുന്നു
അതിനിടെ അഫ്ഗാനിസ്ഥാനിലെ ഭാരത അഫ്ഗാന് നയതന്ത്ര കാര്യാലയം സൈന്യം വളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ രാത്രിയില്‍ നയതന്ത്രാലയത്തില്‍ അക്രമം അഴിച്ചുവിട്ട ഭീകരര്‍ ഇതിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സൈന്യം ഇവിടം വളഞ്ഞ് തെരച്ചില്‍ തുടങ്ങിയത്. ഇടതടവില്ലാതെ വെടിയൊച്ച മുഴങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. മസാര്‍ ഇ ഷെരീഫിലെ ഭാരതകോണ്സുലേറ്റിലാണ് ഞായറാഴ്ച രാത്രി ഭീകരര്‍ അതിക്രമിച്ചു കയറിയത്. ആക്രമണത്തിന് ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആറു പേര് സംഘത്തിലുണ്ടെന്നാണ് സംശയം. പോരാട്ടവും തെരച്ചിലും തുടരുകയാണ്. ഇതുവരെ കോണ്‍സുലേറ്റിലെ ആര്‍ക്കും ആപത്തൊന്നുമുണ്ടായിട്ടില്ല. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: