അനുഭൂതിയെ പ്രമാണമാക്കിയാണ് ആചാര്യര്‍ തന്റെ തത്ത്വചിന്തയേയും ഉപനിഷത്തുകളിലെ പരമതത്ത്വങ്ങളെയും തെളിയിക്കുന്നത്. അദ്വയവും പൂര്‍ണ്ണവുമായ ബ്രഹ്മമൊന്നുമാത്രമേ സത്യമായുള്ളൂവെന്നും നാമെല്ലാം അതിന്റെ പ്രതിഭാസങ്ങളോ പ്രതിബിംബങ്ങളോ, സ്ഫുലിംഗങ്ങളോ ആകുന്നുവെന്നുമാണ് ശങ്കരമതം. ചൈതന്യമൊന്നുമാത്രമാണ് ലോകം മുഴുവനും നിറഞ്ഞിരിക്കുന്നത്. നാമരൂപങ്ങള്‍ അതില്‍ ആരോപിക്കപ്പെടുകയോ ദര്‍ശിക്കുന്നുവെന്ന് ഭ്രമിക്കുകയോ ആയാണ് ചെയ്യുന്നത്. അനുഭവത്തിന് അനുകൂലമല്ലാത്ത ശ്രുതി സ്വീകാര്യമല്ലെന്നും ശ്രീശങ്കരന് അസന്ദിഗ്ദ്ധഭാഷയില്‍ പ്രഖ്യാപനം ചെയ്യുന്നു.
ശ്രീശങ്കരന് പ്രകൃതിയെ ശരിയായി നിരീക്ഷിച്ച് തന്റെ അനുഭവങ്ങളെ അപഗ്രഥനം ചെയ്ത്, അവ ശ്രുതിക്ക് അനുസൃതമാണെന്നു തെളിയിച്ച് അ ദ്വൈത വേദാന്ത സിദ്ധാന്തങ്ങളെ സമര്‍ത്ഥിക്കുന്നു. അസമത്വങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഉത്തരവാദി ഈശ്വരനോ മറ്റാരെങ്കിലുമോ അല്ല എന്നാണ് ശ്രീശങ്കരപക്ഷം. ഓരോരുത്തരും അവനവന്റെ അവസ്ഥാഭേദങ്ങള്‍ക്ക് ഉത്തരവാദിയാണ്. നമ്മുടെ സകല ദു:ഖങ്ങള്‍ക്കും പരാജയങ്ങള്‍ക്കും കാരണം നമ്മുടെ അജ്ഞത മാത്രമാണ്. ജ്ഞാനോദയം ഉണ്ടാകുമ്പോള്‍, ഈ ജ്ഞാനം നമ്മില്‍തന്നെ ഉണ്ടായിരുന്നതാണെന്നും അല്ലാതെ പുറമെ നിന്നു വന്നതല്ലെന്നും നമുക്ക് ബോധ്യപ്പെടും.
അതിനാല്‍ എല്ലാ ജ്ഞാനവും നമ്മില്‍തന്നെയുണ്ട്. നാം അത് അറിയുന്നില്ലെന്നു മാത്രമേയുള്ളൂവെന്ന് ആചാര്യര്‍ തന്റെ തത്ത്വചിന്താപദ്ധതിയിലൂടെ സ്ഥാപിക്കുന്നു.
ലോകത്തിന്റെ നശ്വരതയെയും അതിലെ അനേകവിധമായ കഷ്ടപ്പാടുകളേയും മറ്റും പ്രതിപാദിക്കുമ്പോള്‍ വേദാന്തം അപ്രായോഗികതയിലേക്കും അശുഭാപ്തി വിശ്വാസത്തിലേക്കും ചായുന്നുവെന്ന് തോന്നിപ്പോകാമെങ്കിലും അനന്തവും സച്ചിദാനന്ദരൂപവുമായ ബ്രഹ്മത്തെപ്പറ്റി പറയുമ്പോള്‍ തികഞ്ഞ പ്രായോഗികതയും ശുഭാപ്തി വിശ്വാസവുമാണ് വേദാന്തം പ്രഖ്യാപനം ചെയ്യുന്നത്.
പീഡിതനെ സാന്ത്വനിപ്പിക്കാനും നിരുന്മേഷചിത്തനെ ആശ്വാസ സമ്പൂര്‍ണ്ണനാക്കാനുമാണ് അദ്വൈത സിദ്ധാന്തം ആത്യന്തികമായി ശ്രമിക്കുന്നതെന്ന് ലോകസമക്ഷം ഉച്ചൈസ്തരം ഉദ്ഘോഷിക്കപ്പെട്ടത് ശ്രീശങ്കരനിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: