ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ചകേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പ്രത്യേക സംഘത്തിലെ എഎസ്ഐയുടെ വീടിനു നേരെ ആക്രമണം. വാഹനങ്ങള്‍ കത്തിച്ചു.
ജില്ലാ പോലീസ് സൂപ്രണ്ടിന്റെ പ്രത്യേക സ്ക്വാഡിലെ അംഗമായ എഎസ്ഐ അലി അക്ബറിന്റെ തൃക്കുന്നപ്പുഴ പല്ലനയിലെ ചക്കാലവടക്കേതില്‍ വീടിനു നേരെയാണ് കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെ അക്രമം ഉണ്ടായത്. വീടിനു മുന്നില്‍ സൂക്ഷിച്ചിരുന്ന കാര്‍, ബൈക്ക് എന്നിവ കത്തിച്ചു. വീടിന്റെ ജനാലകളും മറ്റും തകര്‍ത്ത അക്രമികള്‍ അലി അക്ബറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വാഹനങ്ങളിലാണ് അക്രമികള്‍ എത്തിയത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. മുഹമ്മ കണ്ണര്‍കാട് ചെല്ലിക്കണ്ടത്തെ പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ചത് സിപിഎമ്മുകാര്‍ തന്നെയാണെന്ന് കണ്ടെത്തിയതും അവരെ അറസ്റ്റുചെയ്തതും അലി അക്ബര്‍ അടങ്ങിയ സംഘമായിരുന്നു. അന്വേഷണം സിപിഎമ്മിലെ ഉന്നതരിലേക്കു നീങ്ങിയതോടെ അന്വേഷണ സംഘത്തെ പിരിച്ചുവിടുകയായിരുന്നു. ഇപ്പോള്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്, സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സാബു തുടങ്ങി അഞ്ചുപേരെ അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് അലി അക്ബറിന് വധഭീഷണി ഉണ്ടായിരുന്നു. സിപിഎമ്മുകാര്‍ തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി മാരാരിക്കുളം പോലീസില്‍ അദ്ദേഹം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
സിപിഎമ്മിലെ ഉന്നതരിലേക്ക് അന്വേഷണം നീങ്ങിയപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും അലി അക്ബറിനെയും മറ്റ് സംഘാംഗങ്ങളെയും ഭീഷണിപ്പെടുത്തിയിരുന്നു. ജില്ലാ പോലീസ് മേധാവിക്കും ക്രൈംബ്രാഞ്ച് എഡിജിപിക്കും ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. അതിനിടെ തൃക്കുന്നപ്പുഴ എസ്ഐ ആയിരുന്ന സന്ദീപ് വീട്ടില്‍ കയറി അലി അക്ബറിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫീസടക്കം പ്രതിക്കൂട്ടിലായ പോലീസ് നിയമനത്തിട്ടപ്പ് കേസില്‍ പ്രതിയാക്കപ്പെട്ട സന്ദീപ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. വീടാക്രമണം സംബന്ധിച്ച് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: