തിരുവനന്തപുരം : ഇന്ത്യാവിഷന്, ടിവി ന്യൂ എന്നിവിടങ്ങളിലെ വേതന പ്രശ്നവും പത്രസ്ഥാപനങ്ങളിലെ വേജ്ബോര്‍ഡ് വിഷയത്തിലും മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നാശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന് ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസാം നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഉള്‍പ്പെടെ രാഷ്ട്രീയ, ട്രേഡ് യൂണിയന്, സര്‍വീസ് സംഘടനാ നേതാക്കള്‍ പരിപാടിയില്‍ സംസാരിക്കുമെന്ന് യൂണിയന് സംസ്ഥാന പ്രസിഡന്റ് പി.എ. ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യാവിഷനിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ടു തവണ യൂണിയന് നേതാക്കള്‍ ചെയര്മാന് ഡോ. എം.കെ. മുനീറിനെ കണ്ടിരുന്നു. സ്ഥാപനത്തില്‍ മുതല്‍മുടക്കാന്‍ തയ്യാറായി നാലുപേര്‍ രംഗത്തുണ്ട്. എന്നാല്‍, വിട്ടുകൊടുക്കാന്‍ ചെയര്മാന് തയ്യാറല്ല. സംസ്ഥാന ലേബര്‍വകുപ്പ് തൊഴില്‍ പ്രശ്നത്തില്‍ ഇടപെട്ട് ജീവനക്കാര്‍ക്ക് അടിയന്തരമായി ശമ്പളക്കുടിശികയും ജീവനാംശവും അനുവദിക്കുകയും അടച്ചിട്ട സ്ഥാപനം തുറക്കാന്‍ സര്‍ക്കാര്‍ ഇടപെടലും നടത്തുകയും വേണം. ടി വി ന്യൂ ചാനല്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒക്ടോബര്‍ മുതല്‍ ശമ്പളം നല്‍കിയിട്ടില്ല.
ഇവിടുത്തെ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് എറണാകുളം ജില്ലാ ലേബര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കമ്പനിയില്‍നിന്ന് തെളിവെടുത്തുവെങ്കിലും തുടര്‍ നടപടിയും പരിഹാരവും ഉണ്ടായില്ല. പത്രസ്ഥാപനങ്ങളില്‍ പലതിലും വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ പേരിന് പോലും നടപ്പാക്കിയിട്ടില്ല. സര്‍ക്കാരിന്റെ സൗജന്യങ്ങളും സബ്സിഡികളും പരസ്യവും മാധ്യമസ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍, വേതന പരിഷ്കരണ കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ഇവര്‍ പിലിക്കുന്നില്ല.
വരുമാനത്തിന്റെ തോതനുസരിച്ച് സ്ഥാപനങ്ങള്‍ വേജ് ബോര്‍ഡ് നടപ്പാക്കണം. ജോലിക്ക് മാന്യമായ കൂലി ലഭിക്കുക തൊഴിലാളിയുടെ അവകാശമാണ്. ദിവസവേതനക്കാര്ക്കുപോലും മാന്യമായ കൂലി ലഭിക്കുന്ന നാട്ടില്‍ വേതനമില്ലതെ ജോലിചെയ്യേണ്ടിവരുന്ന ദൃശ്യമാധ്യമ ജീവനക്കാരുടെ നിസാഹായതയില് നിശബ്ദരായിരിക്കാന്‍ യൂണിയന് കഴിയില്ലെന്ന് നാരായണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: