തിരുവനന്തപുരം: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ജാതീയ അതിക്രമത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്വദേശിനി അനിശ്ചിതകാല സമരം നടത്തുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് എരമംഗലത്ത് വീട്ടില്‍ ചിത്രലേഖ എന്ന ഓട്ടൊറിക്ഷ ഡ്രൈവറാണ് ഇന്നുമുതല്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരത്തിനൊരുങ്ങുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി സിപിഎം പ്രാദേശിക പ്രവര്‍ത്തകര്‍ ചന്ദ്രലേഖയ്ക്ക് ബഹിഷ്ക്കരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വര്‍ഷങ്ങളായി തന്നെയും കുടുംബത്തെയും ജീവിക്കാന്‍ അനുവദിക്കാതെ ഉപദ്രവിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നതെന്ന് ചിത്രലേഖ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2004ല്‍ പയ്യന്നൂരില്‍ ഓട്ടൊറിക്ഷ ഡ്രൈവറായി എത്തിയ നാള് മുതല്‍ ജാതീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പുലയ സമുദായക്കാരിയായ താന്‍ ഓട്ടൊ സ്റ്റാന്‍ഡ് അശുദ്ധമാക്കിയെന്നാണ് അവര്‍ പറയുന്നത്. അധിക്ഷേപങ്ങള്‍ മാത്രമല്ല തുടര്‍ച്ചയായി ദേഹോപദ്രവവും ചെയ്തിട്ടുണ്ട്. വീട്ടില്‍കയറി അക്രമിക്കാനുള്ള ശ്രമത്തില്‍ അനുജത്തിയുടെ ഭര്‍ത്താവിന് പരിക്കേറ്റുവെന്നും ചിത്രലേഖ പറയുന്നു.
2005ല്‍ ഓട്ടൊറിക്ഷ തീവെച്ചു നശിപ്പിച്ചു. ജാതീയമായ അധിക്ഷേപങ്ങള്‍ക്കെതിരേ പ്രതികരിച്ചതാണ് സിപിഎമ്മിന്റെ വിരോധിയാക്കിയത്. ചിത്രലേഖയെയും കുടുംബത്തെയും നാടുകടത്തണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രതിഷേധ ജാഥ നടത്തിയിട്ടുണ്ട്. ഭര്‍ത്താവ് ശ്രീഷ്കാന്തിനെതിരേ പൊലീസ് കള്ളക്കേസ് എടുത്തിട്ടുണ്ട്. പലിശയ്ക്കു പണമെടുത്താണ് ഓട്ടൊറിക്ഷ വാങ്ങിയത്.
ഓട്ടോ ഓടിക്കാന്‍ അനുവദിക്കാത്തതിനാല്‍ ലോണ്‍ തിരിച്ചടക്കാനും സാധിച്ചില്ല. അതിനെത്തുടര്‍ന്ന് ജപ്തി നോട്ടീസും ലഭിച്ചിട്ടുണ്ടെന്ന്് ചിത്രലേഖ പറയുന്നു. ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. നാട്ടിലെ പ്രതിഷേധങ്ങള്‍ കാരണം കണ്ണൂരിലാണിപ്പോള് ഓട്ടോ ഓടിക്കുന്നത്. സിപിഎമ്മിന്റെ ജാതീയ അതിക്രമത്തിനും ബഹിഷ്ക്കരണത്തിനും മൗനാനുവാദം നല്കി കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയുടെ നീതി നിഷേധത്തിനെതിരേയാണ് സമരം ആരംഭിക്കുന്നതെന്നും ചിത്രലേഖ പറയുന്നു. ഭര്‍ത്താവ് ശ്രീഷ്കാന്തിനൊപ്പമാണ് ചിത്രലേഖ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: