തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ മൂവായിരത്തോളം ഏക്കര്‍ ഭൂമി സ്വകാര്യവക്തികളുടെ കയ്യിലാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ഗോപാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അയ്യായിരം ഏക്കര്‍ വസ്തുവാണ് നിലവില്‍ ബോര്‍ഡിന്റെ കൈവശമുള്ളത്. കയ്യേറിയ ഭൂമിയില്‍ പലതും കോടതി വ്യവഹാരങ്ങളില്‍പ്പെട്ടതിനാലാണ് തിരികെ പിടിക്കുന്നതിനുള്ള കാല താമസം നേരിടുന്നത്.
എല്ലാ ഭൂമിയും തിരികെ പിടിക്കുന്നതിനുള്ള നടപടികള്‍ ഉഭയക്ഷി ചര്‍ച്ചകളിലൂടെ ബോര്‍ഡിന്റെ കാലാവധിക്കു മുമ്പ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തും. ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം വെള്ളി എന്നിവയുടെ കണക്കെടുപ്പ് ശരിയായ രീതിയിലല്ല. ശബരിമലയിലെ ഭണ്ഡാര മോഷണം തടയാന്‍ ആധുനിക രീതീയിലുള്ള സ്കാനര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കും.
ബോര്‍ഡിന്റെ 1250 ക്ഷേത്രങ്ങളില്‍ 60 ക്ഷേത്രങ്ങളാണ് സ്വയം പര്യാപ്തതയിലുള്ളത്. ബാക്കി ക്ഷേത്രങ്ങളിലെ നിത്യ നിതാന കാര്യങ്ങള്‍ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ നിന്നാണ് നടത്തുന്നത്. അത്തരം ക്ഷേത്രങ്ങള്‍ ഭക്തജനങ്ങളുടെ നടത്തിപ്പിലേക്ക് വിട്ടുകൊടുക്കാമോ എന്ന ചോദ്യത്തിന് നിയമപരമായ സാങ്കേതിക തടസ്സങ്ങളുണ്ടെന്നായിരുന്നു മറുപടി.
200 കോടി രൂപയാണ് ശബരിമലയില്‍ നിന്നും ഒരു വര്‍ഷം ലഭിക്കുന്ന വരുമാനം. പന്തളം, കുളത്തൂപ്പുഴ. ആര്യങ്കാവ് അച്ചന്‍കോവില്‍ എന്നീ ക്ഷേത്രങ്ങളിലും വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അച്ചന്‍കോവില്‍ ദേവസ്വത്തിന്റെ 32 ഏക്കര്‍ കൃഷിസ്ഥലം തമിഴ്നാട്ടിലുള്ളവര്‍ക്ക് പാട്ടത്തിനു നല്‍കിയിരിക്കുകയാണ്. ഇത്തരത്തിലുള്ള വസ്തുക്കള്‍ പാട്ടം പുതുക്കി നല്‍കികൊണ്ട് തിരികെ പിടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: