കണ്ണൂര്‍: സിപിഎം ക്രിമിനല്‍ സംഘം ബസ്സില്‍കയറി വെട്ടിപ്പരിക്കേല്പിച്ച ബിജെപി പ്രവര്‍ത്തകന്റെ നില ഗുരുതരം. ഞായറാഴ്ച രാത്രിയാണ് അഞ്ചരക്കണ്ടി മുരിങ്ങേരി റൂട്ടിലോടുന്ന സ്വകാര്യ ബസ്സ് തടഞ്ഞ് നിര്‍ത്തി ഡ്രൈവര്‍ കണ്ണാടി വെളിച്ചത്തെ ഉദയകുമാറിനെയാണ് സിപിഎം സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
ഉദയകുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തിട്ടില്ല. കുഴിമ്പിലോടിന് സമീപത്ത് വെച്ച് ബസ്സ് തടഞ്ഞ് ഉദയകുമാറിനെ പിടിച്ചിറക്കി വെട്ടുകയായിരുന്നു. തലക്കും, കഴുത്തിന് പിന്‍വശവും ഇരുകാലുകള്‍ക്കുമാണ് വെട്ടേറ്റത്. അക്രമിസംഘത്തില്‍ ചിലര്‍ നേരത്തെ ബസ്സില്‍ കയറിയിരുന്നു. അക്രമം നടത്തിയതിന് ശേഷം ബിജെപിയില്‍ പ്രവര്‍ത്തിച്ചാല്‍ കുടുംബത്തോടെ നശിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയാണ് ഇവര്‍ പിരിഞ്ഞ് പോയത്. പ്രത്യേക പരിശീലനം നേടിയ സിപിഎമ്മിന്റെ പ്രതിരോധ സേനയില്പ്പെട്ടവരാണ് അക്രമം നടത്തിയതെന്നാണ് സൂചന.
ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഞ്ചരക്കണ്ടി പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഉദയകുമാറിന്റെ ഭാര്യ വിപുല മത്സരിച്ചിരുന്നു. ഇതാണ് അക്രമത്തിന് കാരണം. നേരത്തേയും സിപിഎം സംഘം ഉദയകുമാറിനെ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ. പ്രമോദ്, ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി. പ്രജില്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.രഞ്ജിത്ത്, ആര്.കെ.ഗിരിധരന് തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: