അമ്പലപ്പുഴ: കാക്കാഴത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം ഗുണ്ടാ ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകനെയും അമ്മയെയും ആക്രമിച്ച സഘം വിവാഹവീടും അടിച്ചു തകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരായ അമ്പലപ്പുഴ കോമന പുതുവന്വീട്ടില് പ്രേമന് (45), ശരണ്‍ (23), വെളിയില്‍ വീട്ടില്‍ അജീഷ് (31), അമ്മ വത്സല (59), വിപിന്‍രാജ് (27) എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം അക്രമിസംഘം സമീപത്തെ വിവാഹവീടായ വെളംപറമ്പില് ഭദ്രന്റെ വീടും കല്യാണപന്തലും അടിച്ചു തകര്‍ത്തു. ഇന്നലെ വൈകിട്ട് ആറുമണിയോടെ കാക്കാഴം വ്യാസജങ്ഷനിലായിരുന്ന സിപിഎം ഗുണ്ടാസംഘം അക്രമം നടത്തിയത്. പ്രദേശത്തെ കുടുംബവഴക്ക് പറഞ്ഞു തീര്‍ക്കാന്‍ എത്തിയആര്എസ്എസ് പ്രവര്‍ത്തകനായ പ്രേമന്റെ നേരെയാണ് സംഘം ആദ്യം അക്രമം അഴിച്ചുവിട്ടത്.
വീട്ടില്‍ കുടുംബപ്രശ്നം പറഞ്ഞു തീര്‍ത്തുകൊണ്ടിരുന്ന പ്രേമനെ മാരകായുധങ്ങളുമായി എത്തിയ സംഘം തലയ്ക്കടിക്കുകയും വെട്ടുകയുമായിരുന്നു. സംഭവമറിഞ്ഞ് പ്രേമനെ രക്ഷിക്കാനെത്തിയ അജീഷ്, മാതാവ് വത്സല, വിപിന്‍രാജ്, ശരണ്‍ എന്നിവരെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു. പ്രദേശത്തെ സിപിഎം ഗുണ്ടകളായ ചിന്നപ്പന്, മഹേഷ്, റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട പതിനഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. വീണ്ടും കൊലവിളിയുമായി എത്തിയ സംഘം വെളിംപറമ്പില്‍ ഭദ്രന്റെ മകളുടെ കല്യാണ സല്ക്കാരത്തിനിടയിലേക്ക് കയറുകയും വീട് അടിച്ചു തകര്‍ക്കുകയുമായിരുന്നു.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രേമന്റെ തലയ്ക്ക് ഏഴോളം തുന്നലുണ്ട്. കഴിഞ്ഞ കുറേ നാളുകളായി പ്രദേശത്ത് സിപിഎം നടത്തിവരുന്ന അക്രമത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെയും നടന്നിരിക്കുന്നത്. നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും ഇവിടെ നിരീക്ഷണം നടത്താനോ കുറ്റക്കാരെ കണ്ടുപിടിച്ച് ശിക്ഷിക്കാനോ പോലീസ് തയ്യാറായില്ലെന്ന ആക്ഷേപം നാട്ടുകാരില്‍ ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: