തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി മുതല്‍ അണമുറിയാതെ പെയ്ത കനത്ത മഴ തെക്കന്‍ ജില്ലകളില്‍ സംഹാരതാണ്ഡവമാടി. തിരുവനന്തപുരത്ത് രണ്ടു കുഞ്ഞുങ്ങളുടേതടക്കം അഞ്ചുജീവനുകള്‍ മഴക്കെടുതിയില്‍ പൊലിഞ്ഞു. ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. നാലുവീടുകള്‍ പൂര്‍ണ്ണമായും 140 ഓളം വീടുകള്‍ ഭാഗീകമായും തകര്‍ന്നു. കോടികളുടെ നാശനഷ്ടമുണ്ടായി. ആറോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തലസ്ഥാനത്ത് ആരംഭിച്ചു. 2000-ത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തെക്കന്‍ ജില്ലകളിലാകെ മഴ തകര്‍ക്കുകയാണ്.
വര്‍ക്കല മണമ്പൂര്‍ കളിയില്‍ പുത്തന്‍വീട്ടില്‍ ലളിത (70), ചെറുമകള്‍ നന്ദന (മൂന്ന്), ബാലരാമപുരം കോട്ടുകാല്‍ ആട്ടര്മൂല ഉദയന്വിള വീട്ടില്‍ മോഹനന് (50), മുളയറ നിലമേല്ക്കോണം കിഴക്കുകര പുത്തന്‍വീട്ടില്‍ സുമതി (62), പേരൂര്‍ക്കട വയലിക്കടയില്‍ കലേഷിന്റെ മകന് ആദിത്യന് (നാല്) എന്നിവരാണ് മരിച്ചത്. ആദിത്യന്റെ പിതാവ് കലേഷിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തിരച്ചില്‍ തുടരുകയാണ്. ഒഴുകിവന്ന തേങ്ങയെടുക്കാന്‍ ശ്രമിച്ച അച്ഛന്റെ കയ്യില്‍ നിന്നും തോട്ടിലേക്ക് വഴുതി വീണാണ് ആദിത്യന് മരിച്ചത്. ആദിത്യനെ രക്ഷിക്കാനായി തോട്ടിലേക്ക് ചാടിയ കലേഷിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ഒഴുക്കില്‍പ്പെട്ടാണ് മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരനായ മോഹനനും മരിച്ചത്. വീടിനുള്ളില്‍ വൈദ്യുതാഘാതമേറ്റാണ് ലളിതയും ചെറുമകള്‍ നന്ദനയും മരിച്ചത്. മണ്ണിടിഞ്ഞ് വീണായിരുന്നു സുമതിയുടെ മരണം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് പൊന്നയ്യനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി നിര്‍മിക്കുന്ന വീടിനു സമീപമുള്ള ഷെഡില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഈ ഷെഡിനു മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
തോരാതെപെയ്ത കനത്ത മഴയില്‍ റോഡുകളും താഴ്ന്ന പ്രദേശങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. പ്രളയസമാനമായ അന്തരീക്ഷമായിരുന്നു മിക്കയിടത്തും. കഴിഞ്ഞദിവസം രാത്രിയോടെ ആരംഭിച്ച പേമാരി ഇന്നലെ രാവിലെ ഒമ്പതുമണി വരെ നീണ്ടത് ജനജീവിതം ദുസ്സഹമാക്കി. ഉച്ചയ്ക്ക് ശേഷവും മഴ തുടര്‍ന്നു. നാലു വീടുകള്‍ പൂര്‍ണമായും 161 വീടുകള്‍ ഭാഗികമായും തകര്‍ന്നു. നഗരത്തില്‍ മിക്കയിടത്തും റോഡുകളിലും വീടുകളിലും വെള്ളം കയറി. വീടുകളില്‍ വെദ്യുതി ഉപകരണങ്ങള്‍ നശിക്കുകയും ചെയ്തു. വാട്ടര്‍ പമ്പുകളും ജെ.സി.ബിയും ഉപയോഗിച്ച് വീടുകളില്‍ കയറിയ വെള്ളം ഒഴുക്കികളയുന്നുണ്ട്. വന്മരങ്ങള് റോഡിലേക്ക് കടപുഴകി വീണത് ഗതാഗതം മുടക്കി. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ടിട്ടുണ്ട്. നെയ്യാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാകളക്ടര്‍ കെഎന്‍ സതീഷ് മുന്നറിയിപ്പ് നല്കി.
മഴ കനത്തതോടെ തലസ്ഥാനത്തെ തീവണ്ടിഗതാഗതവും തടസ്സപ്പെട്ടു. പല ട്രെയിനുകളും വൈകിയോടി. മുംബൈ- കന്യാകുമാരി എക്സ്പ്രസ് രണ്ടരമണിക്കൂര്‍ വൈകി. തെക്കന്‍ കേരളത്തിലേക്കുള്ള എല്ലാ ട്രെയിനുകളും വൈകിയത് യാത്രക്കാരെ വലച്ചു. തിരുവനന്തപുരം നഗരത്തില്‍ പ്രളയ സമാനമായ അന്തരീക്ഷമാണ്. തമ്പാനൂര്‍ ബസ്സ്റ്റേഷനും റയില്വേസ്റ്റഷനും ഇന്നലെ രാവിലെ വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരം നഗരത്തില്‍ മാല്യനീക്കം നിലച്ചിരിക്കുകയാണ്. റോഡില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ ഓടയിലൂടെ പ്രവഹിക്കുന്ന വെള്ളവുമായി കലര്‍ന്ന് വീടുകളിലേക്കും ഓഫീസുകളിലേക്കും കടകളിലേക്കും ഒഴുകിയെത്തി.
മാലിന്യ നീക്കം നിലച്ചതിനെത്തുടര്‍ന്ന് പകര്‍ച്ചവ്യാധി ഭീഷണിയിലായ തിരുവനന്തപുരം നഗരം പ്രളയം കൂടിയായതോടെ കൂടുതല്‍ ദുരിതത്തിലായി. നഗരത്തില്‍ പലയിടത്തും ഇന്നലെ കുടിവെള്ളം കൂടി നിലച്ചതോടെ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാമെന്ന നിലയിലാണ്. നീക്കം ചെയ്യപ്പെടാതെ കിടന്ന മാലിന്യങ്ങള്‍ ഓടകളിലും മറ്റും അടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണ്ണമായി നിലച്ച അവസ്ഥയിലാണ്.
കനത്ത മഴയില്‍ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ഭാഗീകമായി തകര്‍ന്നവര്‍ക്ക് പതിനായിരം രൂപയും അടിയന്തിരസഹായമായി നല്‍കുമെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു. സംസ്ഥാനമൊട്ടുക്ക് മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: